Wednesday, August 18, 2010

ചില ഓണച്ചിന്തകള്‍

ഓണം വന്നുവല്ലോ. ഇനി ഉഡായ്പ്പുകള്‍ അടിച്ചു വിടുന്ന സാംസ്കാരികന്മാരുടെയും സാഹിത്യന്മാരുടെയും വായ്താരികള്‍ പതിവുപോലെ കേട്ടു തുടങ്ങും. ഹോ ഇപ്പോഴൊക്കെ എന്തോണം? ഞങ്ങളുടെ കുട്ടിക്കാലത്തല്ലായിരുന്നുവോ ഓണം എന്നു തുടങ്ങുന്ന പതിവ് ‍പരിദേവനങ്ങള്‍. പത്രങ്ങളും മാസികകളും അച്ചു നിരത്തും. അവര്‍ക്കു താരതമ്യേന എളുപ്പമാണ് സംഗതികള്‍. കാരണം ഡേറ്റ് മാത്രം മാറ്റിയാല്‍ മതി. മാറ്ററെല്ലാം കഴിഞ്ഞ വര്‍ഷത്തേതു തന്നെ. ചാനലുകള്‍ക്കും പത്തു പുത്തനുണ്ടാക്കാ പിന്നെ മന്ത്രി പുംഗവന്മാരുടെ ആശംസകള്‍. ആത്മാര്‍ഥതയുടെ തരിമ്പു പോലുമില്ലാത്ത വെറും ജല്പനങ്ങള്‍. ആരെയും എതിര്‍ത്തുകൊണ്ടോ ആരെയും തുണച്ചു കൊണ്ടോ പറയുന്നതല്ല. സമകാലിക കേരളത്തിനെ നോക്കി ഭയത്തോടെ നില്‍ക്കുന്ന ഒരു മധ്യവയസ്കന്റെ ഉള്‍വിലാപങ്ങള്‍ മാത്രം. എന്റെ ഗ്രാമത്തിലെ ചെറിയ കവലയില്‍ വൈകുന്നേരങ്ങളില്‍ ഇറങ്ങുവാന്‍ എനിക്കിപ്പോള്‍ മടിയാണ്. അന്തരീക്ഷത്തിലെല്ലാം മദ്യത്തിന്റെ ഗന്ധമാണു നിറഞ്ഞു നില്‍ക്കുന്നത്. പൊതുവെ കേരളത്തിന്റെ ഗന്ധം അതു തന്നെയാണെന്നു തോന്നുന്നു. വൈകുന്നേരങ്ങളില്‍ പകലത്തെ അധ്വാനത്തിന്റെ വിയര്‍പ്പുഗന്ധവും പേറി കടയില്‍ വന്നു 50 മില്ലി എണ്ണ വാങ്ങി തലയില്‍ തേച്ചു കൊണ്ടു ചുറ്റിലും വിയര്‍പ്പു+എണ്ണയുടെ സമ്മിശ്രഗന്ധം പരത്തിയിരുന്ന സാധരണ മനുഷ്യര്‍ ജീവിച്ചിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. അതിനെ പുറന്തള്ളിക്കൊണ്ടാണ് ഈ സ്പിരിറ്റ് ഗന്ധം ഇപ്പോള്‍ കേരളത്തെ ചൂഴുന്നത്. രണ്ടര പതിറ്റാണ്ടു മുമ്പു പ്രവാസിയായി നാടു വിട്ടപ്പോള്‍ ജനിച്ചിട്ടുപോലുമില്ലാതിരുന്ന കുഞ്ഞുങ്ങള്‍ ഇപ്പോള്‍ യുവാക്കളായി വളരെ എക്സ്പീരിയന്‍സ് ഡ് മദ്യപന്മാരുമായി. ഉറയ്ക്കാത്ത കാലുകളും കുഴയുന്ന നാവുകളുമായി ലോഹ്യം പറയുവാനെത്തുന്നവരെ എനിക്കു ഭയമാണ്. മലയാളികള്‍ക്കു സഹിഷ്ണുത വളരെ കുറഞ്ഞു പോയോ? എത്ര പെട്ടെന്നാണ് അവര്‍ വയലന്റാവുന്നത്. നിസ്സാര കാര്യത്തിനുവരെ നെഞ്ചില്‍ കത്തി കയറ്റുവാന്‍ പോലും മടിയില്ലത്തവരായി മാറുന്നത്. എന്റെ ടീനേജ് കാലത്തെ ഏറ്റവും പ്രമാദമായ കേസ് കരിക്കന്‍ വില്ല കൊലക്കേസായിരുന്നു. അന്നു പത്രങ്ങളില്‍ കൊലപാതക വാര്‍ത്തകള്‍ വളരെ അപൂര്‍വങ്ങളായിരുന്നു. പഴയ പത്രത്താളുകള്‍ നോക്കുമ്പോള്‍ മനസ്സിലാവും ശരാശരി മലയാളിയുടെ സഹിഷ്ണുതയുടെ തോത് തുലോം കുറഞ്ഞിരിക്കുന്നുവെന്ന്. എത്രയെത്ര അക്രമങ്ങള്‍ ഓരോ ദിവസവും. എന്റെ തലമുറയുടെ നാളുകള്‍ തീരാറായി. അടുത്ത തലമുറ കാര്യങ്ങള്‍ ഏറ്റെടുക്കാറായി. ഞാനെന്തു കേരളമാണ് അവര്‍ക്കു സമ്മാനിക്കുവാന്‍ പോകുന്നത്? സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സഹകരണത്തിന്റെയും കേരളമോ വെറുപ്പിന്റെയും മത്സരത്തിന്റെയും അസഹിഷ്ണുതയുടെയും അക്രമങ്ങളുടെയും കേരളമോ ഭരണാധിപന്മാരുടെയും അധികാരസ്ഥാനത്തിരിക്കുന്നവരുടെയും ചിന്തകളില്‍ ഈ വിഷയങ്ങളെ ഓര്‍ത്ത് യഥാര്‍ഥ്ത്തത്തില്‍ ഒരു സങ്കടമുണ്ടാവുമോ. എന്തെങ്കിലും ചെയ്യുവാന്‍ അവര്‍ക്കണല്ലോ കഴിയുക. മനുഷ്യരുടെ സ്നേഹം തണുത്തു പോകുന്ന ഒരു കാലത്തെപ്പറ്റി യേശു പറഞ്ഞു. അധര്‍മ്മം പെരുകുന്നത് കൊണ്ടാണ് അങ്ങനെ തണുക്കുന്നതെന്നും യേശു പറഞ്ഞു.(Mathew 24:12) അതേ, അധര്‍മ്മം വളരെ അധികരിച്ചിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളോടു സഹിഷ്ണുതയുടെ സത്തയെപ്പറ്റി പറഞ്ഞുകൊടുക്കാം. അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാം. കാരണം നമ്മള്‍ കടന്നു പോകും നമ്മുടെ മക്കള്‍ അടുത്ത തലമുറക്കു ജീവന്‍ പകര്‍ന്നു വീണ്ടും ഈ ചക്രം തിരിക്കേണ്ടതുണ്ടല്ലോ.

5 comments:

  1. സ്വാര്‍ഥതയുടെ ഈ ലോകത്ത് ഇനിയെന്ത് ബാക്കി..?
    ഒരിറ്റ് സ്നേഹം,ഒരു തുള്ളി കരുണ...കണികാണാനാവുന്നില്ല.
    അപരന്മാരൊക്കെ നിസ്സഹായരും, സ്വന്തക്കാരാണെന്ന്
    കരുതിയവരൊക്കെ സ്വാര്‍ഥികളുമായിത്തീരുന്നല്ലോ..!
    പുതുലോകത്ത്,സ്നേഹത്തിന്‍റെ ശവമഞ്ചം പോലും കാണാനില്ല.!
    അടുത്ത തലമുറക്ക് വേണ്ടി കരുതിവെക്കാന്‍ ഒരു ബാക്കിപത്രം
    പോലുമില്ലാ എന്നതല്ലേ നമ്മുടെ തന്നെ സ്വകാര്യദു:ഖം..!
    പ്രാര്‍ഥനയല്ലാതെ മറ്റെന്ത് ചെയ്യാനാവും ഈ നുറുങ്ങിന്‍..?

    ReplyDelete
  2. ഇത്ര ഗൌരവത്തോടെ കാര്യങ്ങള്‍ കണ്ടു തുടങ്ങിയാല്‍ എന്ത് ചെയ്യും?

    ReplyDelete
  3. ആദ്യമായി ക്ഷമ ചോദിക്കട്ടെ, ഒരു പഴയ പോസ്റ്റില്‍ കമന്റ് ഇടുന്നതിന്. ആദ്യം തൊട്ടു വായിക്കാം എന്ന് കരുതി.
    പറഞ്ഞതത്രയും ശരിയാണ്. ഓണത്തിനിപ്പോള്‍ ഏറ്റവും ജനശ്രദ്ധ നേടുന്ന വാര്‍ത്ത‍ ചാലക്കുടിയോ കരുനാഗപ്പള്ളിയോ മുന്‍പില്‍ എന്നതല്ലേ!!

    ReplyDelete
    Replies
    1. പഴയ താളുകളിലൂടെ ഒരു സഞ്ചാരി വന്നെത്തുന്നത് സന്തോഷകരമാണ്....സ്വാഗതം

      Delete
  4. തിന്മകളെയും തെറ്റുകളെയും പെരുപ്പിച്ചു കാട്ടി ടെലിവിഷന്‍ റിയാലിറ്റി ഷൊ കളിലെ ഹാസ്യ പരിപാടികള്‍ കാണേണ്ടി വരുമ്പോള്‍ ചിന്തിക്കാറുണ്ട് .ഇതത്രയും .. എവിടെക്കാണ്‌ ഈ ലോകം ?

    ReplyDelete