Saturday, August 22, 2015

ബ്ലോഗര്‍ജീവിതസംഗമം

അറിഞ്ഞോ വിശേഷം. 
ഒരു ബ്ലോഗര്‍ കല്യാണം ഉടനെയുണ്ട്.ഫേസ് ബുക്ക് വഴിയും വാട്‌സ് അപ് വഴിയും കല്യാണം നടന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ബ്ലോഗ് വഴി പരിചയപ്പെട്ട് വിവാഹം കഴിക്കുന്ന ആദ്യദമ്പതികള്‍ എന്ന റിക്കാര്‍ഡ് ഇവര്‍ കൊണ്ടുപോകുമോ??!!
കോളാമ്പി ബ്ലോഗുകാരന്‍ സുധിയ്ക്കും
കല്ലോലിനി ബ്ലോഗ് ദിവ്യയ്ക്കും
സര്‍വമംഗളാശംസകള്‍

ഓണം, ഏട്ടന്റെ മോളുടെ വിവാഹം ഇവ പ്രമാണിച്ച് ഞാനും രണ്ടാഴ്ച അവധിയ്ക്ക് നാട്ടിലൊന്ന് പോയിട്ട് വരാം. സെപ്റ്റംബര്‍ 10 വരെ ബൂലോഗത്തുനിന്ന് അവധിയെടുക്കുന്നു

മീണ്ടും സന്ധിക്കും വരൈ വണക്കം

Sunday, July 26, 2015

വൈശാലി

വൈശാലി യൂണിവേഴ്സലില്‍ നിറഞ്ഞോടിക്കൊണ്ടിരുന്ന കാലത്താണ് എബ്രഹാം വടക്കേപ്പുരമാളികയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. മാളികയെന്നാല്‍ വെറും ഒരു പേര് മാത്രം. ആ പേര് എങ്ങനെ വന്നു എന്ന് ആര്‍ക്കും നിശ്ചയമില്ല. നിറം അല്പം കുറവാണെങ്കിലും വൈശാലിയുടെ രൂപസാദൃശ്യമുള്ള സോഫി അങ്ങനെയാണ് അയല്പക്കത്തെ പെണ്ണായത്. വടക്കേപ്പുരയുടെ ഏറ്റവും അടുത്ത അയല്‍ക്കാര്‍ ഞങ്ങളായിരുന്നു. സോഫിയുടെ അമ്മ ഒരു വശം സ്വാധീനമില്ലാതെ കിടപ്പ് ആണ്.

അയല്പക്കത്തിന്റെ അടുപ്പമൊന്നും പക്ഷെ മൊട്ടിട്ടതേയില്ല. എബ്രഹാമും സോഫിയും ആരോടും സൌഹൃദത്തിന് വന്നതുമില്ല. എന്തൊരുതരം മനുഷ്യര്‍!

എന്നും ഏഴ് മണിയുടെ പി എം എസില്‍ സോഫി യാത്രയാകും. ആറ് മണിയ്ക്ക് അതേ ബസില്‍ തിരിച്ച് വരും.ആരോടും മിണ്ടാതെ, ആരോടും ചിരിക്കാതെ, ആരെയും നോക്കാതെ ശരം വിട്ടപോലെ ഒരു നടപ്പ്. അത്രയ്ക്കായോ? നാട്ടിലുള്ള ചെറുപ്പക്കാരായ ഞങ്ങളെ എങ്കിലും ഒന്ന് ഗൌനിക്കേണ്ടതല്ലേ! രഹസ്യമായി സോഫിയെ ഞങ്ങള്‍ വൈശാലി എന്ന് നാമകരണം ചെയ്തു. അഹങ്കാരി എന്ന് ഒരു ബിരുദവും കൊടുത്തു.



സുകുമാരനാണ് ആദ്യമായി ആ സംശയം മുളച്ചത്. വൈശാലിക്കെന്താ ബിസിനസ്? ആറുമണിക്കൂട്ടത്തിലെ ചര്‍ച്ചാവിഷയം വൈശാലിയുടെ യാത്ര മാത്രമായിമാറി.



“എന്തായാലും അവള് ആളത്ര ശരിയല്ല” സുകുമാരന്‍

“അതെയതെ. അവള്‍ക്ക് നമ്മളെ മാത്രേ പിടിക്കാതെയുള്ളു” രാജു ശക്തമായി പിന്താങ്ങി

വൈശാലിയെ ഞങ്ങള്‍ അങ്ങനെ ഒരു തൊഴിലിലേയ്ക്ക് പ്രതിഷ്ഠിച്ചു. സംശയലേശമില്ലാതെ. ആറുമണിക്കൂട്ടത്തിന്റെ യൌവനസ്വപ്നങ്ങളെ ഉണര്‍ത്തി കിട്ടാക്കനിയായി വൈശാലി രാവിലെയും വൈകിട്ടും യാത്ര തുടര്‍ന്നു.

“ഞങ്ങളെയൊക്കെ ഒന്ന് ഗൌനിക്കണം കേട്ടോ. നാട്ടുകാര്‍ക്ക് ഒരു മുന്‍ഗണനയൊക്കെ വേണം”

സുകുമാരന്റെ കമന്റിന് ഞങ്ങള്‍ കോറസ്സ് ആയി ആര്‍ത്ത് ചിരിച്ചു.

സോഫി തീപാറുന്ന കണ്ണുകളോടെ ഒന്ന് നോക്കി.

“ങ്ഹും....അവള്‍ടെ ദേഷ്യം കണ്ടില്ലേ!” രാജു പല്ലിറുമ്മി. കൂടെ കേട്ടാലറയ്ക്കുന്ന ഒരു വാക്കും.

മത്തായിസാറിന് രക്തം കൊടുക്കാന്‍ മെഡിക്കല്‍ ട്രസ്റ്റില്‍ പോയിട്ട് തിരിയെ വരുമ്പോള്‍ ഉദയമ്പേരൂര്‍ എത്തിയപ്പോഴാണ് പെട്ടെന്ന് വഴിയില്‍ സോഫിയെപ്പോലെ ഒരു മുഖം കണ്ടത്. ഒന്നുകൂടെ നോക്കി. അവള്‍ തന്നെ.

ഓഹോ! ബിസിനസ്സിന് ഇറങ്ങിയിരിക്കയാണ്. ഇപ്പോള്‍ പോയി അവളെ കാണുകയാണ് വേണ്ടത്. തൊണ്ടിയോടെ പിടിക്കണം. പിന്നെ എന്തെങ്കിലും പ്രയോജനം ഉണ്ടായാലോ! മനസ്സില്‍ പദ്ധതികള്‍ രൂപപ്പെട്ട് വരുന്നു.

ബസ്സില്‍ നിന്ന് ചാടിയിറങ്ങി. സോഫിയെ കാണാനില്ല. ചുറ്റും തിരഞ്ഞപ്പോള്‍ ദൂരെ അവള്‍ നടന്ന് മറയുന്നു. സോഫി കാണാതെ പിന്തുടര്‍ന്നു.

ഒരു സ്കൂളിന്റെ കോമ്പൌണ്ടിലേയ്ക്ക് സോഫി കയറി. ങ്ഹേ, ഇവള്‍ ടീച്ചറാണോ?

ആ മതിലിന് പുറത്ത് ഞാന്‍ അല്പനേരം കാത്ത് നിന്നു. പുതിയ ഒരു കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു. സ്കൂളിന്റെ എക്സ്റ്റന്‍ഷന്‍ ആവാം.

മേസ്തിരിമാരും മൈക്കാടുകാരുമായി ആറേഴ് പേര്‍ സ്കൂളിന്റെ ഗേറ്റില്‍ നിന്ന് പുറത്തേയ്ക്ക് വന്നു. ഞാന്‍ ഒതുങ്ങിനിന്നു. അവസാനം കടന്നുപോയ ആളിന്റെ മുഖത്ത് എന്റെ മിഴികള്‍ തറഞ്ഞുനിന്നു. വൈശാലി ആയിരുന്നു അത്. ലുങ്കിയും നീളമുള്ള ബ്ലൌസും തലയില്‍ മൂടിച്ചുറ്റിയ ഒരു തോര്‍ത്തും കയ്യില്‍ സിമന്റ് ചട്ടിയുമായി വൈശാലിയെന്ന സോഫി.

“ ഇയാളെന്താ ഇവിടെ?” എന്നെക്കണ്ട അവളും തെല്ല് അമ്പരന്നിട്ടുണ്ടാവാം. രണ്ട് നിമിഷം വാക്കില്ലാതെ നിന്നിട്ട് പിന്നെയാണ് ചോദ്യം വന്നത്.

“ഒന്നുമില്ല, ഇവിടെ അടുത്ത് ഒരു കൂട്ടുകാരനെ കാണാനുണ്ടായിരുന്നു” എത്ര പെട്ടെന്നാണ് കള്ളങ്ങള്‍ വന്ന് വാക്കായിപ്പൊഴിയുന്നത്.

സോഫി ചിരിച്ചു. അത് ഞാന്‍ ഈ ലോകത്തില്‍ കണ്ടതിലെയ്ക്ക് ഏറ്റവും മനോഹരമായ പുഞ്ചിരിയായിരുന്നു.

എനിക്കും മനസ്സിന്റെ ഉള്ളില്‍ നിന്ന് ഒരു ചിരി ഉയര്‍ന്ന് വന്നു. ഭാരമൊഴിഞ്ഞ ചിരി. സന്ദേഹക്കാറൊഴിഞ്ഞ ചിരി.

Sunday, March 29, 2015

വ്യത്യസ്തനാമൊരു രാഷ്ട്രശില്പി

ലോകത്തില്‍ കേരളമുള്‍പ്പെടുന്ന ഈ ഭാഗത്ത് അധികമാരാലും ശ്രദ്ധിക്കപ്പെടാതെ ഒരു മനുഷ്യന്‍ ഈ ലോകം വിട്ടുപോയി.











ലീ ക്വാന്‍ യൂ!

ഏകാധിപതി
കര്‍ശനക്കാരന്‍
വിഷണറി
സോഷ്യലിസ്റ്റ്
എക്കണോമിസ്റ്റ്
പ്രധാനമന്ത്രി
രാഷ്ട്രശില്‍പ്പി

ഇതെല്ലാമായിരുന്നു സിംഗപ്പൂരെന്ന ചെറിയ രാഷ്ട്രത്തിലെ ചെറിയ ഭരണാധികാരിയായിരുന്ന മനുഷ്യന്‍. കേരളത്തിലെ ഒരു താലൂക്കിന്റെയത്ര വിസ്തീര്‍ണ്ണം മാത്രമുള്ള സിംഗപ്പൂര്‍ എന്ന ദ്വീപുരാഷ്ട്രത്തെ ലോകത്തിലെ എണ്ണപ്പെടുന്ന ഒരു ഫിനാന്‍ഷ്യല്‍ ഹബ് ആക്കിമാറ്റിയ ക്രാന്തദര്‍ശിയും കഠിനാദ്ധ്വാനിയുമായ ഭരണാധികാരി.

ചുറ്റും കടലും, അതിലെ മത്സ്യങ്ങളും മാത്രം ആലംബമായിരുന്ന ഒരു ജനത എങ്ങനെയാണ് ലോകത്തിലെ മൂന്നാമത്തെ ആളോഹരിവരുമാനരാജ്യമായി മാറിയത്! അതാണ് ലീ ക്വാന്‍ യൂ എന്ന ഒറ്റ മനുഷ്യന്‍ രചിച്ച ചരിത്രം. ഇച്ഛാശക്തിയുണ്ടെങ്കില്‍ ഒരു രാഷ്ട്രത്തിന് പുരോഗമിക്കാന്‍ നാച്ചുറല്‍ റിസോര്‍സസ് ഒന്നും വലിയ ഘടകമല്ല എന്ന് ലോകത്തെ പഠിപ്പിച്ച ചരിത്രം

ആ അശ്വമേധത്തിനിടയില്‍ ചിലര്‍ എതിര്‍വഴിയില്‍ നിന്നു. അവരെയൊക്കെ ഒതുക്കിക്കൊണ്ട്  യൂ സിംഗപ്പൂരിനെ ചിറകിലേറ്റി മുന്നോട്ട് കുതിച്ചു. എതിര്‍ത്തവരെ-അവര്‍ തീരെ ചുരുക്കമായിരുന്നു- വിചാരണപോലും ഇല്ലാതെ തുറുങ്കില്‍ അടച്ചു. പത്രങ്ങളുടെ സ്വാതന്ത്ര്യത്തിന് മൂക്കുകയറിട്ടു.പത്രങ്ങള്‍ ദ്വീപിലെ നന്മകളെപ്പറ്റി മാത്രം എഴുതി. ജനവും ഉദ്യോഗസ്ഥരും കുറ്റങ്ങള്‍ ചെയ്യാന്‍ മടിച്ചു. പിടിക്കപ്പെടുന്നതും ശിക്ഷ ലഭിക്കുന്നതും ഉറപ്പാകുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറയും.

വിയറ്റ് നാം, കമ്പോഡിയ, ഇന്‍ഡോനേഷ്യ, മലേഷ്യ തുടങ്ങി ചുറ്റുമുള്ള തെക്കുകിഴ്ക്കേഷ്യന്‍ രാജ്യങ്ങളെ ചൂണ്ടിക്കാണിച്ച് യൂ ജനങ്ങളോട് ചോദിച്ചു. പൂര്‍ണ്ണജനാധിപത്യമെന്ന പേരില്‍ ഇവിടെയൊക്കെ നടക്കുന്ന ദുര്‍ഭരണവും അതിന്റെ ഫലമായുണ്ടാകുന്ന ദുരിതജീവിതവുമാണോ അതോ നിയന്ത്രിതജനാധിപത്യമെന്ന രീതിയിലൂടെ അഴിമതിയില്ലാത്ത, ദാര്‍ദ്ര്യമില്ലാത്ത, ലഹളയില്ലാത്ത ഒരു സമ്പദ്‌വ്യവസ്ഥയിലൂന്നിയ സമാധാനജീവിതം വേണമോ? ജനം 31 വര്‍ഷം ആ ചോദ്യത്തിന് ഉത്തരം കൊടുത്തു. ബാലറ്റിലൂടെ തന്നെ.

പീപ്പിള്‍സ് ആക്‍ഷന്‍ പാര്‍ട്ടിയുടെ അമരക്കാരനായി ആദ്യപ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതില്‍പ്പിന്നെ 31 വര്‍ഷം തുടര്‍ച്ചയായി സിംഗപ്പൂരിന്റെ പ്രധാനമന്ത്രി.

മൂന്നാംകിടലോകക്രമത്തില്‍ കിടന്ന ഒരു രാജ്യത്തെ ഒരു തലമുറയുടെ ആയുഷ്കാലത്തിനുള്ളില്‍  ഒന്നാം ലോകക്രമത്തിലേക്കുയര്‍ത്തിയ വേറൊരു ഭരണത്തലവന്‍ ലോകത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.


അനാരോഗ്യം മൂലം സ്വയമായി ഭരണമൊഴിഞ്ഞ്  ഗോ ചോക് ടോംഗിന് ഭരണമേല്‍പ്പിച്ച് പടിയിറങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ ആ വൃദ്ധനെ അങ്ങനെയങ്ങ് വിടാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. സീനിയര്‍ മിനിസ്റ്റര്‍ എന്ന പദവിയില്‍ അദ്ദേഹത്തിന്റെ വഴിനടത്തലിലൂടെ ആയിരുന്നു പിന്നെയും ദ്വീപിന്റെ ഭരണം നടന്നത്.

പ്രധാനമന്ത്രിപദത്തില്‍ നിന്നിറങ്ങി ഒരു മന്ത്രിയായി ജോലി ചെയ്ത ലോകത്തിലെ ആദ്യത്തെ നേതാവും യൂ മാത്രമാണ്.

ഇല്ലായ്മയുടെയും കെടുകാര്യസ്ഥതയുടെയും കാലതാമസത്തിന്റെയും അതിരാഷ്ട്രീയത്തിന്റെയും കേരളത്തില്‍ നിന്ന് മൂന്ന് ദശകങ്ങള്‍ക്ക് മുന്‍പ് ആദ്യമായി സിംഗപ്പൂ‍രില്‍ കാല്‍ കുത്തിയപ്പോള്‍ ഇങ്ങനെയും നാടുണ്ടോ എന്ന അത്ഭുതമായിരുന്നു.

ഒരു പലചരക്കുകടക്കാരന്റെ മകനായിരുന്നു ഈ ആധുനികനഗരരാഷ്ട്രത്തിന്റെ ശില്പി എന്നത് അതിനെക്കാളേറേ അത്ഭുതം. കര്‍ശനമായ പ്രവര്‍ത്തനം മൂലം രാഷ്ട്രത്തിനും സമൂഹത്തിനും പൌരന്മാര്‍ക്കും പൊതുവില്‍ നന്മയും ഉന്നമനവുമാണ് പ്രതിഫലമെങ്കില്‍ ജനാധിപത്യത്തില്‍ അല്പം കുറവ് വന്നാലും സാരമില്ല എന്ന് തോന്നിയത് സിംഗപ്പൂരിലെ ജീവിതകാലത്താണ്.

ഈ കാലഘട്ടത്തില്‍ ബഹുമാനവും ആദരവും തോന്നിയ രണ്ട് നേതാക്കളില്‍ ഒരാള്‍ ലീ ക്വാന്‍ യൂ ആണ്. മറ്റൊരാള്‍ നെല്‍സന്‍ മണ്ടേലയും. ഒരു ഫുട്ബോള്‍ മല്‍‌സരം പന്ത് തട്ടി ഉദ്ഘാടനം ചെയ്യുമ്പോള്‍  ശക്തിയായ തൊഴിയുടെ വേഗത്തില്‍ മണ്ടേലയുടെ കാലില്‍ നിന്ന് ഷൂ  പറന്നുപോകുന്നതും കീറിയ സോക്സിലൂടെ അദ്ദേഹത്തിന്റെ കാലിന്റെ പെരുവിരല്‍ പുറത്തു കണ്ടപ്പോള്‍ പ്രസിഡന്റ്  ആയിരിക്കുമ്പോഴും പാലിച്ചുവന്ന ജീവിതരീതിയില്‍ തരിമ്പും മാറ്റം വന്നിട്ടില്ല എന്ന് കണ്ടതാണ് ആ ബഹുമാനത്തിന്റെ മുഖ്യകാരണം.

ജീവിതം കൊണ്ട് സന്ദേശമെഴുതുന്ന ഇത്തരം നേതാക്കളുടെ കാലത്ത് ജീവിക്കാനായതും സന്തോഷകരമാണ്.

വിട, ലീ ക്വാന്‍ യൂ.


(നിങ്ങളെപ്പോലുള്ള ഭരണാധികാരികളെ ലഭിച്ചതിനാല്‍ നിങ്ങളുടെ രാജ്യം മുന്നേറുന്നു. ഞങ്ങളിപ്പോഴും മാണി-ജോര്‍ജ്, കടി-പിടി വിവാദങ്ങളുമായി മുട്ടിലിഴയുന്നു. ഞങ്ങള്‍ക്കും എന്നെങ്കിലും ഒരു നല്ലകാലം വരുമായിരിക്കും)