Friday, April 20, 2012

അമൃതവാഹിനി



ഇരുന്ന് ഞാനോരോ കനവുകള്‍ നെയ്ത
പുഴക്കരയിലെ നനുത്ത പുല്‍ക്കൊടി-
ത്തലപ്പുകള്‍ പോലും തലകുലുക്കിയി-
ന്നെനിക്ക് ചൊല്ലുന്നുണ്ടുദാത്തസ്വാഗതം

ഇവിടെയല്ലയോ പ്രപഞ്ചശില്പി തന്‍
കലാകുശലത സമന്വയിപ്പതും
വ്യഥിതമാനസ മനുജര്‍ കാണ്‍കിലും
ഞൊടിപ്പൊഴുതിനാല്‍ കുതുകിയാവതും
കളകളാരവം പൊഴിച്ചവള്‍ മെല്ലെ
സഹര്‍ഷം ഗ്രാമത്തിന്‍ മനം കുളിര്‍പ്പിക്കും
ചിലപ്പോള്‍ ഘോരമാം ഭയം ജനിപ്പിക്കും
ഉരത്ത ശബ്ദത്താല്‍ ഇതേ തരംഗിണി.

അടിത്തടത്തിലെ കടുകളവോളം
ചെറുകരടതും തെളിഞ്ഞുകാണുവാന്‍
കളങ്കമേശാത്ത ജല സമൃദ്ധിയില്‍
അനര്‍ഗളമിവള്‍ ഗമിച്ചതോര്‍ത്തു ഞാന്‍
വയല്‍ക്കിടാവുകള്‍ മുല കുടിച്ചതും
ഫലദ്രുമങ്ങള്‍ വേര്‍ തിരക്കിച്ചെന്നതും
കുടിച്ചതും പിന്നെ കുളിച്ചതും ഞങ്ങള്‍
തുഴയെറിഞ്ഞതും ഇതേ തടിനിയില്‍

ഇതിന്‍ പുളിനത്തില്‍ മനുജവംശങ്ങള്‍
വിവിധസംസ്കൃതി പഠിച്ചുവന്നതും
ഒരു തലമുറ അടുത്തതിന്റെ മേല്‍
അവകാശമായി കൊടുത്തുവന്നതും
ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ലെന്നന്ന്
പറഞ്ഞ മുത്തശ്ശി മറഞ്ഞുപോയെന്നാല്‍
അവരൊഴുക്കിയോരമൃതസ്നേഹത്തിന്‍
അലയൊടുങ്ങിടാക്കടലിതെന്‍ മനം

ഒരു ഭഗീരഥന്‍ ദിവാനിശം ക്ലേശ-
മനുഭവിച്ചുതന്‍ മഹാപ്രയത്നത്താല്‍
ഭുവിക്കനുഗ്രഹവിഷയമാകുവാന്‍
ഒരിക്കല്‍ കൊണ്ടുവന്നൊരു മഹാനദി
 അതിന്‍ പ്രകാരമിങ്ങനേക ദേശങ്ങള്‍
ഫലഭൂയിഷ്ഠമായ് വിളങ്ങി ശോഭിപ്പാന്‍
വരണ്ട മണ്ണിനെ ജലനിബദ്ധമായ-
നുഗ്രഹിക്കുന്നീയമൃതവാഹിനി

ശരദൃതു മെല്ലെ വസന്തര്‍ത്തുവിന്നായ്
ഇരിപ്പിടം വിട്ട് വിലകിപ്പോകുമ്പോള്‍
തെളിഞ്ഞ തേജസ്സില്‍ കിഴക്കുവാനത്തില്‍
പ്രഭാതസൂര്യനെ വിളംബരം ചെയ്യും
വെയില്‍പ്പിറാവുകള്‍ ചിറകടിച്ചെത്തി
സുവര്‍ണ്ണരേണുവാല്‍ വിഭൂഷിതയാക്കും
നവോഢയെപ്പോള്‍ വിഭാതവേളയില്‍
മനം കുളിര്‍പ്പിക്കും പ്രിയകല്ലോലിനി

കറുത്ത മേഘാളിപ്പുതപ്പു വാനത്തില്‍
ഉടുക്കുനാദത്തിന്നകമ്പടിയുമായ്
വിരിക്കുവാനെത്തും ദരിദ്രമാസത്തില്‍
കൃഷഗവൃന്ദങ്ങള്‍ ഒഴിവെടുക്കുമ്പോള്‍
അടുപ്പെരിയാത്ത തണുത്ത കൂരയില്‍
തളര്‍ന്നുറങ്ങുമാ കുരുന്നു പ്രാണങ്ങള്‍
അണഞ്ഞുപോകാതെ നിലനില്‍ക്കുംവിധം
പശിയടക്കുന്നതിവള്‍ സലിലത്താല്‍

മരതകവര്‍ണ്ണപ്പുടവചുറ്റിയിട്ടൊ-
രുങ്ങി നില്‍ക്കുന്നോരിരുപ്പൂ പാടവും
അതിന്റെ മദ്ധ്യത്തില്‍ ഉയര്‍ത്തും കോലവും
പനംകിളികളും പറവജാതിയും
ഇടയ്ക്കിടെ ശിരസ്സുയര്‍ത്തിനോക്കുന്ന
തപസ്വിയെപ്പോലെ വെളുത്ത കൊറ്റിയും
എനിക്കെനിക്കെന്ന് കൊതിക്കെറുവോടെ
ഇടയ്ക്കിടെയെത്തും വൃഷഭജാലവും

കളങ്കമേല്‍ക്കാത്ത മനുഷ്യനന്മയും
അചുംബിതാഘ്രാതകുസുമം പോലവേ
വിളങ്ങും പെണ്‍കൊടിക്കിളിക്കിടാങ്ങളും
തുടിയ്ക്കും സന്തോഷത്തിരത്തള്ളലിനാല്‍
മുഖം പ്രകാശിക്കും യുവത്വസംഘവും
വിവിധജ്ഞാനത്തിന്‍ നിറകുടങ്ങളാം
വയോജനങ്ങളും അവര്‍ക്കിണക്കമാം
വളര്‍മൃഗങ്ങളും നിറയുമെന്‍ ഗ്രാമം

ഇവിടെ കാലുഷ്യക്കലാപവുമില്ല
കടുത്തകോപത്തിന്നനനലനുമില്ലാ
പെരുത്തൊരുഷ്ണത്തിന്‍ അശനിയെപ്പോലും
കുളിര്‍പ്പിക്കില്ലയോ ജലപ്രവാഹിനി
ഇവളെന്‍ കാമിനി അലസയാമിനി
മൃദുലഭാമിനി സുപഥഗാമിനി
ഇവള്‍ പൊഴിച്ചിടും അമൃതവര്‍ഷത്തില്‍
പരിലസിക്കുന്നെന്‍ ഹൃദയചാതകം
* * * * * * * * * * * * * * * * * * * *


ശബ്ദതാരാവലി:
അനലന്‍ = അഗ്നി
അശനി = ഇടിവാള്‍
കല്ലോലിനി, തടിനി, തരംഗിണി, വാഹിനി, പ്രവാഹിനി = നദി
ദ്രുമം = വൃക്ഷം
പുളിനം = തീരം
ദിവാനിശം = രാപ്പകല്‍
കൃഷഗന്‍ = കര്‍ഷകന്‍
സലിലം = വെള്ളം
വൃഷഭം = കാള
ശരദൃതു = ശരത് കാലം
വസന്തര്‍ത്തു = വസന്തകാലം
ചാതകം = വേഴാമ്പല്‍
പശി=വിശപ്പ്
ഉദാത്തം=ഉയര്‍ന്നത്
കൊറ്റി=കൊക്ക് (ഒരു പക്ഷി)
സുവര്‍ണ്ണരേണു=സ്വര്‍ണ്ണപ്പൊടി


പല കുട്ടികള്‍ക്കും പഴയ മലയാളപദങ്ങളുടെ അര്‍ത്ഥം അറിയാത്തതിനാല്‍ ഒന്നും മനസ്സിലായില്ലെന്ന് കമന്റുകളില്‍ കൂടെ പറഞ്ഞുവല്ലോ.  കവിതയുടെ വ്യാഖ്യാനം കൊടുക്കുന്നത് നന്നായിരിക്കുമെന്ന് തോന്നിയതിനാല്‍  “ശബ്ദതാരാവലി” യുടെയൊപ്പം  ആശയം കൂടെ എഴുതാം.

പുഴക്കരയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ഒരുവന്‍ നാളുകള്‍ക്ക് ശേഷം തന്റെ ഗ്രാമത്തിലെ പുഴക്കരയിലേയ്ക്ക് വരുമ്പോള്‍ അവന്റെ മനസ്സില്‍ കൂടെയൊഴുകിയ ചിന്തകളും പഴയ ഓര്‍മ്മകളുമാണ്  കവിതാവിഷയം. അവന്‍ വരുന്നത് കാണുമ്പോള്‍ പുഴക്കരയിലെ പുല്‍ക്കൊടിത്തലപ്പുകള്‍ ഇളം കാറ്റില്‍ ആടുന്നത് തലയാട്ടി സ്വാഗതം ചെയ്യുന്നതായിട്ട് തോന്നുകയാണ്.

മനോഹരതീരവും പുഴയും വയലുകളുമെല്ലാം ചേര്‍ന്ന് പ്രപഞ്ചശില്പിയുടെ നിര്‍മ്മാണവൈദഗ്ദ്ധ്യം ഓര്‍ത്ത് അവന്‍ അദ്ഭുതപരവശനാകുന്നു. എത്ര ദുഃഖത്തോടെ നിറഞ്ഞ മനസ്സുമായി വരുന്നവര്‍ പോലും നിമിഷം കൊണ്ട് കൌതുകമുള്ളവരായി മാറും ഇതിന്റെ ദര്‍ശനത്താല്‍. മെല്ലെയൊഴുകി ഗ്രാമത്തിന്റെ മനം കുളിര്‍പ്പിക്കുന്ന ഈ പുഴ വര്‍ഷകാലത്ത് നിറഞ്ഞൊഴുകി ഹുങ്കാരവത്തോടെ ഭയപ്പെടുത്തുകയും ചെയ്യും.

കടുകിനോളമുള്ള ചെറുകരട് പോലും അടിയില്‍ കിടന്നാല്‍ കാണും വിധം തെളിഞ്ഞ വെള്ളമാണീ പുഴയില്‍. ചുറ്റുമുള്ള കൃഷിയ്ക്ക് ജലസേചനവും മരങ്ങള്‍ വേര് നീട്ടി ചെന്ന് ജീവജലം പാനം ചെയ്തതും മനുഷ്യര്‍ കുടിക്കാനും കുളിക്കാനും കളിവഞ്ചിയിലേറി ജലോത്സവങ്ങള്‍ ആഘോഷിച്ചതുമെല്ലാം ഈ പുഴയില്‍ തന്നെ.

നദീതടങ്ങളിലാണ് മനുഷ്യസംസ്കാരങ്ങള്‍ വളര്‍ച്ച പ്രാപിച്ചതെന്ന ചരിത്രവസ്തുതയും പുഴയും നീരൊഴുക്കുകളുമെല്ലാം ആരുടെയും സ്വകാര്യസ്വത്തല്ലായിരുന്നെന്നും അത് പൊതുഅവകാശമാണെന്നുള്ള സാമൂഹ്യനീതിയും ഓര്‍ക്കുകയാണ് നമ്മുടെ നായകന്‍. പഴഞ്ചൊല്ലുകളിലൂടെ നന്മയുടെ പാഠങ്ങള്‍ ചൊല്ലിക്കൊടുത്ത് മറഞ്ഞുപോയ മുന്‍ തലമുറയുടെ നിസ്വാര്‍ഥസ്നേഹത്തെയും ആ സ്നേഹത്തിരകള്‍ ഇന്നും നെഞ്ചില്‍ അലയടിക്കുന്നതുമോര്‍ക്കുന്നു അയാള്‍.

 “ഭഗീരഥ പ്രയത്നം“ എന്ന് പ്രയോഗം ഓര്‍ക്കുക. ഭഗീരഥന്‍ എന്ന ഒറ്റയാള്‍  സ്വര്‍ഗത്തില്‍ നിന്നും ചാലു വെട്ടി കൊണ്ടുവന്ന ഭാഗീരഥി നദിയെപ്പറ്റിയുള്ള മിത്തോളജി ഓര്‍ക്കുന്ന നായകന്‍ അതുപോലെ തന്നെ ചെല്ലുന്നിടത്തെല്ലാം അനുഗ്രഹം വര്‍ഷിക്കുന്ന ഈ നദിയെയും സങ്കല്‍പ്പിക്കുന്നു.

ഋതുക്കളോരോന്നും മാറിമാറി വസന്തകാലം വരുമ്പോള്‍ പ്രഭാത സൂര്യന്റെ പ്രഭയുമായി പ്രാവുകളെപ്പോലെ വരുന്ന പൊന്‍ കിരണങ്ങളേറ്റ് തിളങ്ങുന്ന നദി സര്‍വാംഗവിഭൂഷിതയായ ഒരു നവവധുവിനെപ്പോലെ കാണപ്പെടുന്നുവെന്ന് അവന്‍ സങ്കല്‍പ്പിക്കുകയാണ്.

പഞ്ഞക്കര്‍ക്കിടകമെന്ന് പഴമക്കാര്‍ പറയുന്ന കര്‍ക്കിടകമാസത്തില്‍ തോരാമഴയില്‍ ഒരു തരത്തിലുള്ള കൃഷിപ്പണിയോ നിര്‍മ്മാണപ്രവൃത്തികളോ നടക്കുകയില്ലായിരുന്നു. ഇടിമുഴക്കവും മിന്നലും അകമ്പടിയായി കരിമേഘങ്ങള്‍ മാനത്ത് പുതപ്പ് പോലെ വിരിക്കുന്ന മഴക്കാലത്ത് കൂലിവേലക്കാരുടെ കുടിലുകളില്‍ അടുപ്പ് പുകയാത്ത നാളുകള്‍ ഒരു പത്തുമുപ്പത് വര്‍ഷം വരെ സാധാരണമായിരുന്നു. ആ പഞ്ഞമാസങ്ങളില്‍ ആ മനുഷ്യരും കുഞ്ഞുങ്ങളുമൊക്കെ ജീവന്‍ ശേഷിപ്പിച്ചിരുന്നതും വിശപ്പടക്കിയിരുന്നതും ഈ പുഴയിലെ വെള്ളം മാത്രം കുടിച്ചാണെന്ന് അവനോര്‍ക്കുന്നു.

എന്നാല്‍ അതെല്ലാം കഴിഞ്ഞ് പൊന്നിന്‍ ചിങ്ങം പുലരുമ്പോള്‍ ഫ്രെയിം എല്ലാം മാറുന്നു. പച്ചപ്പട്ടുടുത്ത വയലേലകള്‍, ദൃഷ്ടിദോഷം തട്ടാതിരിക്കാന്‍ ഗ്രാമീണര്‍ ഉയര്‍ത്തുന്ന കോലങ്ങള്‍ പക്ഷികള്‍, പറവകള്‍, ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊക്കുകള്‍, വയല്‍ക്കരയിലെ ഇളമ്പുല്ല് മേച്ചില്പുറം തേടിയെത്തുന്ന നാല്‍ക്കാലികള്‍ എല്ലാം ചേര്‍ന്ന് വീണ്ടും സമൃദ്ധിയുടെ കാലം.

നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം എന്ന ചൊല്ലുപോലെ നന്മനിറഞ്ഞ മനുഷ്യരും നിഷ്കളങ്കരായ പെണ്‍കുട്ടികളും ഉത്സാഹഭരിതരായ യുവാക്കളും ജ്ഞാനവൃദ്ധരും, ഐശ്വര്യം തികഞ്ഞ, അനുസരണയുള്ള വളര്‍ത്തുമൃഗങ്ങളും നിറഞ്ഞ ഗ്രാമവിശുദ്ധിയെപ്പറ്റിയും അവനോര്‍ക്കുന്നു.

ആ ഗ്രാമത്തില്‍ ഒരു വഴക്കും വക്കാണവുമില്ലായിരുന്നു. അഥവാ എന്തെങ്കിലും ഒരു പ്രശ്നമുണ്ടെങ്കില്‍ തന്നെ ഈ പുഴക്കരയിലെ കാറ്റുമേറ്റ് ഒന്ന് വട്ടം കൂടിയിരുന്ന് സംസാരിക്കുമ്പോള്‍ അതെല്ലാം ശമിക്കുമായിരുന്നു. അവസാനം ഈ പുഴയെ തന്റെ ഹൃദയസഖിയെന്ന് തന്നെ പറയുകയാണ് മനസ്സില്‍ നന്മയുള്ള ഈ യുവാവ്.

 എന്റെ കഴിഞ്ഞ കവിത  അരനാഴികനേരം കൂടി വായിച്ചു നോക്കൂ.


  1. അജിത്തേട്ടാ...കുറേ നാളുകക്ക് ശേഷമാണു ഞാൻ ഇവിടെ...
    ചേട്ടൻ ഇവിടെ ഇല്ലായിരുന്നല്ലോ..
    ആ പരിഭവം ഒക്കെ ഈ കവിത വായിച്ചപ്പോൾ മാറി
    അതിമനോഹരം....
    പുഴയുടെ ഭംഗി അതേ പൊലെ പകർത്തിയ ഒരു കവിത..

    ആദ്യം പുല്ക്കൊടി സ്വാഗതം ചെയ്തു..വേണമെങ്ങിൽ പുഴ ദേഷ്യപ്പെടാം എന്നു ...പെടിപ്പിക്കുന്നു..

    പിന്നെ തെളിഞ്ഞ പുഴയെയാണു കാണിക്കുന്നതു...അതിനെ നമ്മൾ ഉപയോഗിച്തും..ആ ഓർമ്മകളും...

    പുഴയിൽ ആണു സംസ്കാരം ഉണ്ടായത് എന്നു മുത്തശ്ശിയുടെ ഉപദേശം..
    പുരാണങ്ങളിലും കയറി അങ്ങിനെ പൊകുന്നു ചേട്ടന്റെ രചനാനിപുണത...

    നന്നായി അജിത്തേട്ടാ...
    ReplyDelete
  2. കവിത നന്നായി.ഈയിടെ ഓരോ കവിത കാണുമ്പോള്‍ ഉണ്ടായ ചെടിപ്പ് മാറി.നന്ദി. "നവോഢ" അല്ലേ?
    ReplyDelete
  3. ലക്ഷണമൊത്ത കവിത! വളരെയധികം ഇഷ്ടമായി..
    ജീവന്റെ തന്നെ ഉത്പത്തി ജലത്തില്‍ നിന്നാണല്ലോ, പിന്നീട് മനുഷ്യ കുലത്തിന്റെ വികാസം തന്നെ നദീതട സംസ്ക്കാരങ്ങളില്‍ നിന്നാണുണ്ടായത്; ഭാരതത്തിന്റേതായാലും, മറ്റേതൊരു നാടിന്റേതായാലും.. കളകളം പുളഞ്ഞു പോകുന്ന നദിയെ കാണുമ്പോള്‍ തുടിയ്ക്കാത്ത ഹൃദയങ്ങളേതുണ്ട്. നദിയുടെ വിവിധ മുഖഭാവങ്ങള്‍ നേരില്‍ കണ്ടമാതിരിയായി. അമൃതവാഹിനിയായി നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്ന നദികള്‍ അഴുക്കുചാലുകളായി രൂപാന്തരപ്പെടുന്നതും, പതിയെ നദികള്‍ തന്നെ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് ഇന്നുള്ളത്.. ഓരോ നദികളും അപ്രത്യക്ഷമാകുമ്പോള്‍ വരണ്ടുണങ്ങുന്നത് മനുഷ്യകുലമാണ്..

    ആശംസകള്‍!
    ReplyDelete
  4. ഢ ഇതല്ലെ ആ ഢ.shift D then press H പിന്നെ ഒരു A കൂടി


    കവിത വായിച്ച് കമന്റാന്‍ ഞാന്‍ പിന്നെ വരാം, ചോറ് കഞ്ഞിയാകും ഇപ്പൊ ഇരുന്നാല്‍....
    ReplyDelete

    Replies

    1. ശര്‍ക്കരയില്ലേ?
      ഹ്ഹ്ഹ്ഹ്!!
      Delete
    2. എന്റമ്മോ...മനുഷ്യനെ വെറുതെ വട്ടാക്കാനുള്ള പുറപ്പാടാ...എനിക്കൊന്നും മനസ്സിലായില്ല. ഇങ്ങള് മലയാളം വിദ്വാനു പഠിക്കാന്‍ പോയതായിരുന്നോ ഇത്രേം നാളും.

      @ നിശാസുരഭി. എനിക്ക് ഷുഗറാ... .
      Delete
  5. പ്രപഞ്ച ശില്പ്പിതന്‍ മായ വിലാസങ്ങള്‍
    നിറഞ്ഞു നില്‍ക്കുന്ന നല്ലൊരു കവിത വായിക്കാന്‍ തന്നതിന് നന്ദി
    ReplyDelete
  6. ശബ്ദതാരാവലി:
    അനലന്‍ = അഗ്നി
    അശനി = ഇടിവാള്‍
    കല്ലോലിനി, തടിനി, തരംഗിണി, വാഹിനി, പ്രവാഹിനി = നദി
    ദ്രുമം = വൃക്ഷം
    പുളിനം = തീരം
    ദിവാനിശം = രാപ്പകല്‍
    കൃഷഗന്‍ = കര്‍ഷകന്‍
    സലിലം = വെള്ളം
    വൃഷഭം = കാള
    ശരദൃതു = ശരത് കാലം
    വസന്തര്‍ത്തു = വസന്തകാലം
    ചാതകം = വേഴാമ്പല്‍

    നല്ല കവിത. ഇതിപ്പൊ ഇങ്ങനെ പറയുന്നത് ഈ ശബ്ദതാരാവലി ഉണ്ടായതോണ്ട് മാത്രാ ട്ടോ. കാരണം എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരുപാട് വാക്കുകളുടെ അർത്ഥം അവിടുന്നാ കിട്ടിയേ. കൊള്ളാം ട്ടോ ആശംസകൾ.
    ReplyDelete
  7. അർത്ഥസമ്പുഷ്ട്ടമായി ദ്രുതതാളത്തിൽ ചൊല്ലാവുന്ന
    ഇത്തരം കവിതകൾ നമ്മുടെ ബൂലോഗത്തിൽ ഇല്ലാ
    എന്ന് തന്നെ പറയാം കേട്ടൊ കവി വല്ലഭാ..

    അഭിനന്ദനങ്ങൾ...

    പിന്നെ 'നവോഡയെപ്പോൽ’ ലെ
    ഡ’ യെ (d + ഷിഫ്റ്റ്)ഞെക്കി 'ഡ’ വരത്താം
    അല്ലെങ്കിൽ ഗൂഗിൾ മെയിലിൽ മലയാളമെടൂത്ത് ഡ എഴുതിയിട്ട് കട്ട്-പേസ്റ്റ് ചെയ്താൽ മതീട്ടാ‍ാ‍ാ
    ReplyDelete
  8. ഇതു ഗ്രഹിച്ചെടുക്കാൻ വണ്ണം എന്റെ ഭാഷാപാടവം വളർന്നിട്ടില്ല! എന്നാലും വായിച്ചു..
    ReplyDelete
  9. അജിത്തേട്ടാ, എനിക്കീ കവിതകളോട്‌ അത്ര പ്രതിപത്തി ഇല്ലാത്തതിനാല്‍ കവിതകള്‍ പെട്ടെന്ന് മനസ്സിലാകില്ല. രണ്‌ട പ്രാവശ്യം വായിച്ചു മനസ്സിലാക്കി. ചുവടെ കൊടുത്തിരിക്കുന്ന പദങ്ങളുടെ അര്‍ത്ഥങ്ങള്‍ വായനക്കാരനെ സഹായിക്കുമെന്നതില്‍ സംശയമില്ല. പുഴയുടെ വിവിധ ഭാവങ്ങളെ കുറിച്ചുള്ള ഈ കവിത വളരെ നന്നായി എന്ന് തന്നെ പറഞ്ഞ്‌ കൊള്ളട്ടെ. ആശംസകള്‍
    ReplyDelete
  10. വളരെ ഹൃദയസ്പര്‍ശിയായ കവിത.
    കുട്ടികാലത്തെ കുറെ ഓര്‍മ്മകള്‍ വന്നു പോയി ഇതു
    വായിക്കുമ്പോള്‍.. മനസ്സില്‍ നിന്നു മാഞ്ഞു പോയ പഴയ
    ഗ്രാമ ഭംഗിയുടെ വിശുദ്ധി, നന്മയുള്ള മനസുകളുടെ പഴമൊഴികള്‍..
    അങ്ങനെ എത്രയോ നഷ്ട്ടങ്ങള്‍ വീണ്ടും ഒരു തേങ്ങലായി
    ഇവിടെ പ്രതിഫലിക്കുന്നു...ഒരായിരം അഭിനന്ദനങ്ങള്‍
    അര്‍ത്ഥങ്ങള്‍ ചേര്‍ത്തത് നന്നായി..
    ഭാവുകങ്ങള്‍ നേരുന്നു ഒരിക്കല്‍ കൂടി...
    ReplyDelete
  11. മുഴുവന്‍ അങ്ങോട്ട്‌ കിട്ടിയില്ലെങ്കിലും ഒരുവിധം...
    ഓര്‍മ്മകളും പഴമകളും അങ്ങിനെയൊക്കെയാണ് ഞാന്‍ ചിന്തിച്ചത്‌.
    നല്ല ഈണം കിട്ടുന്നു വരികള്‍ക്ക്.
    ReplyDelete
  12. ആദിമസംസ്കൃതി..
    കവിത താളബദ്ധമാണെന്ന് തോന്നുന്നു അല്ലേ.
    നന്നായിരിക്കുന്നു.
    ReplyDelete
  13. ഇത്രക്ക് ആയിട്ടില്ല...ആശംസകൾ..
    ReplyDelete
  14. നല്ലൊരു കവിത വായിച്ച സംതൃപ്തി ഉണ്ടായി.
    അപൂര്‍വ്വം ചില പദങ്ങള്‍ ലളിതമായ ശൈലിതന്നെ
    ഉപയോഗിച്ചാല്‍ മതിയായിരുന്നു.എങ്കിലും
    മനോഹരമാകുമായിരുന്നു.അഭിനന്ദനങ്ങള്‍
    ആശംസകളോടെ
    ReplyDelete
  15. കവിത വായിച്ചാൽ മനസ്സിലാകുന്ന ഒരു തലയില്ല.
    അതുകൊണ്ടു തന്നെ കവിതയെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല.
    ആശംസകൾ...
    ReplyDelete
  16. എന്റമ്മേ.. കടിച്ചാല്‍ പൊട്ടാത്ത കവിതയുമായാണല്ലോ തിരിച്ചു വരവ്!! ഏതായാലും വാക്കുകളുടെ അര്‍ഥം താഴെ കൊടുത്തത് സഹായം ആയിട്ടോ.. :)
    ബ്ലോഗിലെ ഈ രണ്ടാമൂഴത്തിന് എല്ലാ ആശംസകളും അജിത്തേട്ടാ..
    (ചാതകം = വേഴാമ്പല്‍ എന്നത് ഇപ്പോഴാ അറിയുന്നെ !)
    ReplyDelete
  17. ഹൃദ്യമായ ഒരു കവിതയുമായുള്ള രണ്ടാം വരവ് ഗംഭീരമായീ ട്ടോ...
    ReplyDelete
  18. അമൃതവാഹിനി ഉഷാറായി...അഭിനന്ദനങ്ങള്‍
    ReplyDelete
  19. ബ്ലോഗുകളില്‍ സാധാരണ കാണുന്ന 'ആധുനിക' കവിതകളില്‍ നിന്ന് വ്യത്യസ്തമായ ഒരു രചന ശൈലി... കവിത ഇഷ്ടായി അജിത്തേട്ടാ...
    ReplyDelete
  20. ഞാനും ആദ്യമായാണ്‌ ഇവിടെ.
    ഇത് വായിച്ചപ്പോള്‍ പണ്ട് സ്കൂളില്‍ പഠിച്ച പദ്യ ഭാഗങ്ങള്‍ ഒക്കെ ഓര്‍മ്മ വന്നു.
    നന്നായിരിക്കുന്നു കേട്ടോ.
    ഇനി എപ്പഴും വരാന്‍ നോക്കാം.
    ഊണ് കഴിഞ്ഞോ???????
    ReplyDelete
  21. ഏതഗ്നിയെയും ശമിപ്പിച്ചു കുളിര്‍പ്പിക്കുന്ന ആ നദിയുടെ മടിത്തട്ടില്‍ നിന്ന് തന്നെ ഓരോ സംസ്കൃതിയും തളിരിട്ടതും പടര്‍ന്നു പന്തലിച്ചതും. ആ മനോഹര തീരത്തേക്ക് ഈ വരികള്‍ പിന്നെയും കൂട്ടിക്കൊണ്ടു പോവുന്നു. ശുദ്ധമായ പ്രകൃതിയുടെ അനുഭവത്തിലേക്ക് മടങ്ങുമ്പോള്‍ കലാപങ്ങളും കാലുഷ്യങ്ങളും താനേ ശമിക്കുന്നു. കാരണം അവിടെ പ്രകൃതിയുടെ ഉദാത്തമായ സ്നേഹ സംയോജനത്തിന്റെ തീര്‍ത്ഥത്തില്‍ മുങ്ങി നിവരുന്ന പുലരികളിലേക്കാണ് നാം ഉണരുക.
    വരികളില്‍ സിംഫണി നിറച്ച ഈ കവിത ഞാന്‍ താഴോട്ടും മേലോട്ടും വായിച്ചു ആസ്വദിച്ചു. പുഴയുടെ ഒഴുക്കുപോലെ മനോഹരം.
    ReplyDelete
  22. വളരെ നാളുകള്‍ക്കു ശേഷം മനോഹരമായ ഒരു കവിത വായിച്ചതിന്റെ സംതൃപ്തി.....വാക്കുകളാല്‍ സമ്പന്നനായ എഴുത്തുകാരന്‍.... ഭാഷ കുറച്ചു കട്ടിയായിരുന്നെങ്കിലും, ശബ്ദതാരാവലി സഹായകമായി....എന്നും മനോഹരിയായ തരംഗിണിയെ ഇത്ര മധുരമായ് വര്‍ണ്ണിച്ചു വായനക്കാരുടെ മനസ്സുകുളിപ്പിച്ച കവിക്ക്‌ അഭിനന്ദനങള്‍ !!!
    ReplyDelete
  23. അജിത്‌ഭായ് പുതിയ ബ്ലോഗ് തുടങ്ങിയ കാര്യം ഇപ്പോഴാ ഞാൻ കാണുന്നത്... എല്ലാം ഒന്ന് പോയി വായിച്ച് നോക്കട്ടെ...

    തിരിച്ചുവന്നതിൽ വളരെ സന്തോഷം... ആശംസകൾ...
    ReplyDelete
  24. കവിതയില്‍ വലിയ അറിവില്ല ,,നമ്മൊളൊക്കെ സാധാരണക്കാരാണെ..എന്നാലും താഴെ കൊടുത്ത ശബ്ദതാരാവലിയുടെയും കമന്റുകളുടെയും സഹായത്തോടെ ആശയം മനസ്സിലാക്കി ...നന്ദി
    ReplyDelete
  25. ഒരു കവിതാസ്വാദകനെങ്കിലും

    പല കവിതകളും പാട്ടുകളും

    കുറിച്ച് പ്രസിധീകരിചിട്ടുന്ടെങ്കിലും

    ഈ കവിത ആസ്വദി ക്കാനായെങ്കിലും

    പൂര്‍ണ്ണമായും കഴിഞ്ഞില്ല എന്ന് ഖേദത്തോടെ

    കുറിക്കട്ടെ . കാരണം പല വാക്കുകളും കടിച്ചാല്‍ പൊട്ടാത്തത്‌ തന്നെ

    ഏതായാലും ഒരു ചെറിയ ശബ്ദ താരാവലി ചേര്‍തെങ്കിലും അതും അപൂര്‍ണം

    ഇനിയും പലതും വാരാനുണ്ടാവിടെ പൊട്ടനെപ്പോലെ ചിലര്‍ ചിലതുമായി

    വന്നിട്ടും അത് പൂര്‍ണ്ണ മായില്ല

    മാഷേ യെന്താനി "ഉരത്ത" ശബ്ദത്താല്‍ ഇതേ തരംഗിണി.:-)

    ഏതായാലും വീണ്ടും ഇടയ്ക്കിടെ ഇവിടെ വന്നെ പറ്റൂ എന്ന് തോന്നുന്നു

    കാരണം അര്‍ഥം മുഴുവനും അറിയണം എന്ന അതിയായ ആഗ്രഹം തന്നെ

    കവിതാ സമാഹാരം വല്ലതും പുസ്തക രൂപത്തില്‍ ഉണ്ടോ മാഷേ?

    മാഷിന്റെ വകയായി

    പിന്നെ മെയിലില്‍ ഇതിന്റെ intimation കിട്ടിയില്ലല്ലോ സാറേ

    നന്ദി വീണ്ടും കാണാം

    താങ്കളുടെ

    സ്വന്തം ഏരിയല്‍ ഫിലിപ്പ്

    സിക്കന്ത്രാബാദ്‌
    ReplyDelete
  26. ഏരിയല്‍ ഫിലിപ്പ്, നല്ല വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി. ജീവിതത്തില്‍ ഇത് രണ്ടാമത്തെ കവിതയാണ്. സമാഹരിക്കാന്‍ മാത്രം ഒന്നുമില്ല.

    “ഉരത്ത” എന്ന വാക്കിന്റെ അര്‍ത്ഥം ‘ബലമുള്ള, ശക്തിയുള്ള, വീര്യമുള്ള, വര്‍ദ്ധിച്ച, തീവ്രമായ, പരുഷമായ, ഉച്ചത്തിലുള്ള’ എന്നൊക്കെയാണ്. കാവ്യരചനയ്ക്കായുള്ള പദങ്ങള്‍ പലതും സംസാരഭാഷയിലോ ഗദ്യഭാഷയിലോ ഉപയോഗിക്കുന്നത് വളരെ വിരളമാണ്, മാത്രമല്ല അത് അവിടെ അരോചകമായിത്തീരുകയും ചെയ്യും.

    ഒരിക്കല്‍ കൂടി നന്ദി പറയട്ടെ.
    ReplyDelete

    Replies

    1. Thank you Ajith Mash, for the note,
      Ivide vannu kament ittenkilum ithinu marupadi koduthathint intimation maililkittiyill innu veendum oraavarthi ivide vannappol kandu,
      preeyappettavarkkoppam koodi yennaanu karuthiyathu pakshe kandilla,
      innu chernnu
      sorry for the delay in rsponding to this and for the follow
      Thanks for dropping in my pages
      Best regards
      Philip
      Delete
    2. pinne saare, puthiya srushikal????????????
      kaathirikkunnu
      Philip
      Delete
  27. കവിതയെ ഗഹനമായി വിലയിരുത്താന്‍ ഞാന്‍ പ്രാപ്തന്‍ അല്ല എങ്കിലും വായനയില്‍ മനോഗരവും ആശയ സംബുഷ്ടവുമായ വരികള്‍
    ReplyDelete
  28. എനിക്ക് ഒന്നും മനസ്സിലായില്ല...
    ReplyDelete
  29. <>
    ---------------------------

    അക്ഷരങ്ങള്‍ കൊണ്ട് വരച്ചിട്ട ഗ്രാമചിത്രം..!
    ഇങ്ങനെയൊരു സാന്നിദ്ധ്യമറിയിക്കലിനു സന്തോഷം..സ്വാഗതം.
    ReplyDelete
  30. ഗ്രാമ്യമനോജ്ഞമാം ദൃശ്യങ്ങള്‍
    സമഞ്ജസമായി സമന്വയിപ്പിച്ച വരികള്‍
    ReplyDelete
  31. അഭിനന്ദനങ്ങള്‍ മനോഹരമായ കവിത സമര്‍പ്പിച്ചതിന്.ഗ്രാമത്തിന്‍റെ പ്രകൃതി ഭംഗി വേണ്ടുവോളം ആസ്വദിച്ചു.കവിത വായിച്ച് തീര്‍ന്നപ്പോള്‍ വീണ്ടും തുടര്‍ന്നു പോയെങ്കില്‍ എന്ന് ആശിച്ചുപോയി......
    ReplyDelete
  32. YOU ARE A BORN POET!!!!

    വായിച്ചു, അനുഭവിച്ചു!!!!!

    ഇത്രയും പദാവലികള്‍ സ്വായത്തമാക്കിയത് എങ്ങനെ? അതിശയിച്ചു!!!
    ReplyDelete
  33. നന്ദി, പുതിയ വായനാനുഭവം, അറിവ്‌- സമ്മാനിച്ചതിന്‌.
    ReplyDelete
  34. അജിത്തേട്ടാ ഞാനും വായിച്ചു രണ്ടു തവണ ...ഇനി ഒന്നൂടെ വായിച്ചു നോക്കട്ടെ ന്റെ തലയില്‍ വല്ലതും കയറുമോന്നു...
    ReplyDelete
  35. ബ്ലോഗില്‍ വീണ്ടും വന്നതിനു ആദ്യം
    അഭിനന്ദനങ്ങളും ഒത്തിരി നന്ദിയും...
    ദേ ഈ കവിത പോലെ നന്മയും
    ശുദ്ധവും ആയ വാചകങ്ങള്‍ മാത്രം
    നിറഞ്ഞ അജിത് ചേട്ടന്റെ വാക്കുകള്‍
    വീണ്ടും വായിക്കാന്‍ ആഗ്രഹം തോന്നിയിട്ടുണ്ട്..
    അത് പഴമയുടെ പരിശുദ്ധി പോലെ ഞാന്‍ കണ്ടിരുന്നു...
    വല്ലപ്പോഴും ആണെങ്കിലും കുഴപ്പം ഇല്ല എഴുതൂ..
    ഇനിയും നിര്‍ത്തി എന്നൊരു വാചകം കണ്ടു പോകരുത്
    കേട്ടോ...!!!! സ്നേഹ പൂര്‍വ്വം...
    ReplyDelete
  36. കല്ലിവല്ലി ബ്ലോഗിനാണെ സത്യം, കണ്ണൂരാന്റെ കമന്റ് ബോക്സിനാണെ സത്യം എന്റെയീ കീബോര്‍ഡിനാണെ സത്യം. വേണ്ട. അജിയേട്ടന്റെ കഷണ്ടിത്തലയാണെ സത്യം കവിത വായിച്ചു ഞാന്‍ അത്ഭുതപര-കുതന്ത്രനായിപ്പോയി.!
    ഇതിനായിരുന്നു ബ്ലോഗിനോട് വിടപറഞ്ഞു മുങ്ങിയത്.. ലേ?

    (പ്രൊഫൈലിലെ ആ ഇരുപ്പ് ഏതു ആസനത്തില്‍ പെടുമെന്ന് പറഞ്ഞുതാ. പാര്‍ക്കില്‍ പോയി അങ്ങെനെ ഇരിക്കാനാ)
    ReplyDelete
  37. കവിത ഇഷ്ടമായി മൊത്തത്തില്‍ പെരുത്ത്‌ ഇഷ്ടമായി ഞാനും കൂടുന്നു കൂടെ വീണ്ടും കാണാം ആശംസകള്‍
    ReplyDelete
  38. അമൃത വാഹിനിയിലൊന്നു മുങ്ങിപൊങ്ങിയപ്പോഴുണ്ടായ ആനന്ദം പറഞ്ഞറിയിക്കാനാവുന്നില്ല.
    "കവിതകൾ" ഇന്നും പച്ചപ്പു മാറാതെ ഇവിടെ ഉണ്ടെന്നു വിശ്വസിക്കുവാൻ ഇവിടേ ഒരു വായന മാത്രം മതിയാവും.
    Dha "ഢ" കിട്ടുമല്ലോ
    എല്ലാവിധ ആശം സകളും നേരുന്നു.
    ReplyDelete
  39. അജിത്തേട്ടാ, അതിമനോഹരമായ കവിത. ഒരു നിഷ്കളങ്കഗ്രാമത്തിന്റെ ചിത്രം പുഴയുടെ പശ്ചാത്തലത്തില്‍ വരച്ചിടാന്‍ ഇത്ര മനോഹരമായിക്കഴിഞ്ഞ താങ്കളെ ബൂലോഗത്തെ സൂപ്പര്‍കവിയെന്ന് വിളിക്കട്ടെ.

    പട്ടിണിമാസത്തില്‍ പാവങ്ങള്‍ക്ക് വെള്ളം നല്‍കുന്ന, പാടത്തിനും തരുക്കള്‍ക്കും ജീവദാതാവായ പൊടുന്നനെ ഭാവം മാറിയൊഴുകുന്ന, അടിത്തട്ട് കാണും വിധം പളുങ്കുവെള്ളം പേറുന്ന നദികളൊക്കെ ഇനി കവിതകളില്‍ മാത്രമേ അലസമായി സുപഥഗമനം നടത്തുകയുള്ളൂ. ഇളനീരില്‍ പോലും വിഷമുള്ള ഈ കാലഘട്ടത്തില്‍ ഗ്രാമത്തിന്റെ നന്മ ഓര്‍മ്മിപ്പിക്കുന്ന ഈ കവിത എന്തുകൊണ്ടും കൂടുതല്‍ അറിയപ്പെടേണ്ടത് തന്നെ.
    കളങ്കമേല്‍ക്കാത്ത നന്മ ബാല്യകാലത്തിലെങ്കിലും നിലനിന്ന് കാണാന്‍, ശുദ്ധരായ പെണ്‍കൊടിക്കിളിക്കിടാങ്ങളും പ്രകാശവദനരായ യുവാക്കളും.... വിജ്ഞാന്‍സമ്പത്ത് പേറുന്ന കാരണവന്മാരും... നമ്മുടെ നാടിനോടിവരൊക്കെ എന്നെ വിടപറഞ്ഞു. കവിതയിലെ നന്മ ലോകത്താകമാനം കളിയാടട്ടെ എന്നാശംസിക്കുന്നു.

    "കടുത്തകോപത്തിന്നനനലനുമില്ലാ"...എന്തോ ഒരു മനസ്സിലാകായ്മ.
    ReplyDelete
  40. ചിലതൊന്നും മനസ്സിലായില്ല എനിക്കു്. കവിത വല്യ പിടിയില്ലാത്തതുകൊണ്ട്, അഭിപ്രായം പറയാനും അറിയില്ല.
    ReplyDelete
  41. നല്ല കവിത.. ഇനിയും വരാം!
    ReplyDelete
  42. ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ലെന്നന്ന്
    പറഞ്ഞ മുത്തശ്ശി മറഞ്ഞുപോയെന്നാല്‍
    അവരൊഴുക്കിയോരമൃതസ്നേഹത്തിന്‍
    അലയൊടുങ്ങിടാക്കടലിതെന്‍ മനം
    സങ്കല്പങ്ങള്‍ ശക്തമായ വരികളില്‍ തെളിയിച്ചു , ആശംസകള്‍ എല്ലാ നന്മകളും നേരുന്നു ഇനിയും വരാം
    ReplyDelete
  43. അജിത് സാറിന്റെ കവിതവായിച് ആര്‍ക്കും ഒന്നും മനസിലായില്ലെന്നാ തോന്നുന്നേ. പക്ഷെ എനിക്ക് മുഴുവന്‍ മനസിലായിട്ടോ. പക്ഷെ ആര്‍ക്കും പറഞ്ഞുതരില്ല.
    ഞാനാരാ മോള്‍.
    ReplyDelete
  44. കവിതയുള്ളൊരു കവിത ബ്ലോഗായ ബ്ലോഗിലൊന്നും കണ്ടതായി ഓർമയില്ല ഇപ്പൊ കണ്ടു.
    "ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ലെന്നന്ന്
    പറഞ്ഞ മുത്തശ്ശി മറഞ്ഞുപോയെന്നാല്‍.."

    മുത്തശ്ശിയെപ്പോലെ ആ പറഞ്ഞതും മറഞ്ഞു പോയി ട്ടൊ,

    ഇപ്പൊ അഴുക്കുവെള്ളത്തില്‍ ഒഴുക്കില്ലെന്നാ പറയേണ്ടത്.. :)
    ReplyDelete
  45. പഴയകാല കവിതകളിലെ, കഥകളിലേയും നിഷ്കളങ്ക ഗ്രാമവും പുഴയും. ഒരുകാലത്തും ഇല്ലാതിരുന്ന ഒന്ന്‌.
    നവോഢ എന്നല്ലേ വേണ്ടാത്.
    അചുംബിതാഘ്രാതം-ഏതേലും ഒന്നു മതിയാകില്ലേ
    അചുംബിതം അല്ലെങ്കില്‍ ആഘ്രാതം. ഒന്നിച്ചു വരുമ്പോള്‍ ചേര്‍ച്ചക്കുറവു പോലെ.
    ReplyDelete
  46. വായിച്ചു അജിത്ത് .,കൂടെ കമന്റുകളും.... കമന്റുകൾ കൊണ്ട് ഒരു നല്ല കവിതക്ക് അനുബന്ധമെഴുതുന്ന അത്ഭുത വിദ്യയും കണ്ടു.... നല്ല വായന മാത്രമല്ല,ഒരു നവ്യാനുഭവവും ലഭിച്ചു.....
    ReplyDelete
  47. തിരിച്ച് വന്നതിൽ വളരെ ആത്മാർഥമായി ആഹ്ലാദിയ്ക്കുന്നു. ഇനീം എഴുതില്ല എന്ന് മാത്രം കേട്ടു പോകരുത്.ങാ പറഞ്ഞില്ലെന്ന് വേണ്ട.
    കവിത കേമമായിട്ടുണ്ട്. ഒന്ന് ചൊല്ലാൻ സുഖമുള്ള വരികൾ. സ്കൂളിൽ പഠിയ്ക്കുമ്പോൾ കവിത ചൊല്ലി ആഹ്ലാദിച്ചിരുന്ന അനുഭൂതിയോടെ ചൊല്ലി രസിച്ചു.
    രണ്ട് മനോഹരമായ കാവ്യ ചിത്രങ്ങൾ, മൂന്ന് അസൂയ ഉണ്ടാക്കുന്ന പദസമ്പത്ത്....

    പണ്ടൊക്കെ നമുക്ക് നദീതട സംസ്ക്കാരമാണുണ്ടായിരുന്നത്. ഇന്നുള്ളത് അഴുക്കു ചാൽ സംസ്ക്കാരമാണ്. അപ്പോൾ ഈ കാലത്ത് അമൃത വാഹിനി വിശുദ്ധമായ ഒരോർമ്മപ്പെടുത്തലാവുന്നു.

    വായിയ്ക്കാൻ വൈകിയ ഖേദം മാത്രം, അതിന് എന്നെ പഴിച്ചാൽ മതി.

    നമസ്ക്കാരം.
    ReplyDelete
  48. ജി, കവിത ചുമ്മാതെ വായിക്കുകയല്ല , ചൊല്ലി നോക്കുക തന്നെ ചെയ്തു. വളരെ നന്നായി.
    ശബ്ദതാരാവലി അത്ര കണിശമുള്ള കാര്യമല്ല. എങ്കിലും ചേര്‍ക്കുന്നതില്‍ തെറ്റില്ല.
    അചുംബിതാഘ്രാതകുസുമം പോലവേ ആഘ്രാത = smelt എന്നല്ലേ ? "അനാഘ്രാത" എന്നായിരുന്നില്ലേ വേണ്ടത് ? പക്ഷെ പ്രാസം പോകും.

    വയലിന്‍റെ വര്‍ണ്ണന വളരെ മനോഹരമായി.
    അഭിനന്ദനങ്ങള്‍
    ReplyDelete
  49. ഓർമ്മകളിലെ ചിത്രത്തിനു അക്ഷരങ്ങൾ നിറം പകർന്നപ്പോൾ എന്നിലെ വായനക്കാരിയുടെ മനസ്സ് കുളിർന്നു..വായിച്ചു മറന്ന പദങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ നന്നായി..തിരിച്ചു വരവിനു ആശംസകൾ..

    {അ(ചുംബിതം+ആഘ്രാതം) 2(1+2)>>> കണക്കിൽ തൊട്ട് കളിക്കരുത്...ങ്ങാഹ്...ഞാനോടീഈഈഈഈഈഈഈഈഈ :)}
    ReplyDelete

  50. ശരിക്കും സ്കൂള്‍ മുററത്തെത്തിയ പോലെ.....
    കുട്ടിക്കാലത്ത് പഠിച്ച കവിതകളുടെ സുഖം....!

    ഇവിടെ കാലുഷ്യക്കലാപവുമില്ല
    കടുത്തകോപത്തിന്നനനലനുമില്ലാ
    പെരുത്തൊരുഷ്ണത്തിന്‍ അശനിയെപ്പോലും
    കുളിര്‍പ്പിക്കില്ലയോ ജലപ്രവാഹിനി
    ഇവളെന്‍ കാമിനി അലസയാമിനി
    മൃദുലധാമിനി സുപഥഗാമിനി.....

    ആശംസകള്‍...അജിത്‌.
    ReplyDelet
    e