Wednesday, August 18, 2010

ചില ഓണച്ചിന്തകള്‍

ഓണം വന്നുവല്ലോ. ഇനി ഉഡായ്പ്പുകള്‍ അടിച്ചു വിടുന്ന സാംസ്കാരികന്മാരുടെയും സാഹിത്യന്മാരുടെയും വായ്താരികള്‍ പതിവുപോലെ കേട്ടു തുടങ്ങും. ഹോ ഇപ്പോഴൊക്കെ എന്തോണം? ഞങ്ങളുടെ കുട്ടിക്കാലത്തല്ലായിരുന്നുവോ ഓണം എന്നു തുടങ്ങുന്ന പതിവ് ‍പരിദേവനങ്ങള്‍. പത്രങ്ങളും മാസികകളും അച്ചു നിരത്തും. അവര്‍ക്കു താരതമ്യേന എളുപ്പമാണ് സംഗതികള്‍. കാരണം ഡേറ്റ് മാത്രം മാറ്റിയാല്‍ മതി. മാറ്ററെല്ലാം കഴിഞ്ഞ വര്‍ഷത്തേതു തന്നെ. ചാനലുകള്‍ക്കും പത്തു പുത്തനുണ്ടാക്കാ പിന്നെ മന്ത്രി പുംഗവന്മാരുടെ ആശംസകള്‍. ആത്മാര്‍ഥതയുടെ തരിമ്പു പോലുമില്ലാത്ത വെറും ജല്പനങ്ങള്‍. ആരെയും എതിര്‍ത്തുകൊണ്ടോ ആരെയും തുണച്ചു കൊണ്ടോ പറയുന്നതല്ല. സമകാലിക കേരളത്തിനെ നോക്കി ഭയത്തോടെ നില്‍ക്കുന്ന ഒരു മധ്യവയസ്കന്റെ ഉള്‍വിലാപങ്ങള്‍ മാത്രം. എന്റെ ഗ്രാമത്തിലെ ചെറിയ കവലയില്‍ വൈകുന്നേരങ്ങളില്‍ ഇറങ്ങുവാന്‍ എനിക്കിപ്പോള്‍ മടിയാണ്. അന്തരീക്ഷത്തിലെല്ലാം മദ്യത്തിന്റെ ഗന്ധമാണു നിറഞ്ഞു നില്‍ക്കുന്നത്. പൊതുവെ കേരളത്തിന്റെ ഗന്ധം അതു തന്നെയാണെന്നു തോന്നുന്നു. വൈകുന്നേരങ്ങളില്‍ പകലത്തെ അധ്വാനത്തിന്റെ വിയര്‍പ്പുഗന്ധവും പേറി കടയില്‍ വന്നു 50 മില്ലി എണ്ണ വാങ്ങി തലയില്‍ തേച്ചു കൊണ്ടു ചുറ്റിലും വിയര്‍പ്പു+എണ്ണയുടെ സമ്മിശ്രഗന്ധം പരത്തിയിരുന്ന സാധരണ മനുഷ്യര്‍ ജീവിച്ചിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. അതിനെ പുറന്തള്ളിക്കൊണ്ടാണ് ഈ സ്പിരിറ്റ് ഗന്ധം ഇപ്പോള്‍ കേരളത്തെ ചൂഴുന്നത്. രണ്ടര പതിറ്റാണ്ടു മുമ്പു പ്രവാസിയായി നാടു വിട്ടപ്പോള്‍ ജനിച്ചിട്ടുപോലുമില്ലാതിരുന്ന കുഞ്ഞുങ്ങള്‍ ഇപ്പോള്‍ യുവാക്കളായി വളരെ എക്സ്പീരിയന്‍സ് ഡ് മദ്യപന്മാരുമായി. ഉറയ്ക്കാത്ത കാലുകളും കുഴയുന്ന നാവുകളുമായി ലോഹ്യം പറയുവാനെത്തുന്നവരെ എനിക്കു ഭയമാണ്. മലയാളികള്‍ക്കു സഹിഷ്ണുത വളരെ കുറഞ്ഞു പോയോ? എത്ര പെട്ടെന്നാണ് അവര്‍ വയലന്റാവുന്നത്. നിസ്സാര കാര്യത്തിനുവരെ നെഞ്ചില്‍ കത്തി കയറ്റുവാന്‍ പോലും മടിയില്ലത്തവരായി മാറുന്നത്. എന്റെ ടീനേജ് കാലത്തെ ഏറ്റവും പ്രമാദമായ കേസ് കരിക്കന്‍ വില്ല കൊലക്കേസായിരുന്നു. അന്നു പത്രങ്ങളില്‍ കൊലപാതക വാര്‍ത്തകള്‍ വളരെ അപൂര്‍വങ്ങളായിരുന്നു. പഴയ പത്രത്താളുകള്‍ നോക്കുമ്പോള്‍ മനസ്സിലാവും ശരാശരി മലയാളിയുടെ സഹിഷ്ണുതയുടെ തോത് തുലോം കുറഞ്ഞിരിക്കുന്നുവെന്ന്. എത്രയെത്ര അക്രമങ്ങള്‍ ഓരോ ദിവസവും. എന്റെ തലമുറയുടെ നാളുകള്‍ തീരാറായി. അടുത്ത തലമുറ കാര്യങ്ങള്‍ ഏറ്റെടുക്കാറായി. ഞാനെന്തു കേരളമാണ് അവര്‍ക്കു സമ്മാനിക്കുവാന്‍ പോകുന്നത്? സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സഹകരണത്തിന്റെയും കേരളമോ വെറുപ്പിന്റെയും മത്സരത്തിന്റെയും അസഹിഷ്ണുതയുടെയും അക്രമങ്ങളുടെയും കേരളമോ ഭരണാധിപന്മാരുടെയും അധികാരസ്ഥാനത്തിരിക്കുന്നവരുടെയും ചിന്തകളില്‍ ഈ വിഷയങ്ങളെ ഓര്‍ത്ത് യഥാര്‍ഥ്ത്തത്തില്‍ ഒരു സങ്കടമുണ്ടാവുമോ. എന്തെങ്കിലും ചെയ്യുവാന്‍ അവര്‍ക്കണല്ലോ കഴിയുക. മനുഷ്യരുടെ സ്നേഹം തണുത്തു പോകുന്ന ഒരു കാലത്തെപ്പറ്റി യേശു പറഞ്ഞു. അധര്‍മ്മം പെരുകുന്നത് കൊണ്ടാണ് അങ്ങനെ തണുക്കുന്നതെന്നും യേശു പറഞ്ഞു.(Mathew 24:12) അതേ, അധര്‍മ്മം വളരെ അധികരിച്ചിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളോടു സഹിഷ്ണുതയുടെ സത്തയെപ്പറ്റി പറഞ്ഞുകൊടുക്കാം. അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാം. കാരണം നമ്മള്‍ കടന്നു പോകും നമ്മുടെ മക്കള്‍ അടുത്ത തലമുറക്കു ജീവന്‍ പകര്‍ന്നു വീണ്ടും ഈ ചക്രം തിരിക്കേണ്ടതുണ്ടല്ലോ.

Wednesday, August 11, 2010

മാരിയെപ്പറ്റി ചില ചിന്തകള്‍.

നിങ്ങള്‍ പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്നു കേട്ടിട്ടുണ്ടോ?

ചില ജീവിതങ്ങള്‍ അങ്ങനെയാണ്.തന്നോട് ഇടപെടുന്നവരുടെ എല്ലാം അകം പ്രകാശിപ്പിക്കുന്ന അനുഗ്രഹീത ജന്മങ്ങള്‍.

ചുങ്കത്തറ വഴിയെങ്ങാനും പോകുന്നുവെങ്കില്‍ മാരിയെ ഒന്നു കാണുവാന്‍ മറക്കരുതെ. എഴുത്തൂകളിലൂടെ, കുറിച്ചു വയ്ക്കുന്ന വാക്കുകളിലൂടെ അനുവാചകരുടെ മനസ്സില്‍ ചില സദനുഭൂതികള്‍ ഉണര്‍ത്തുവാന്‍ ഇവള്‍ക്കു കഴിയുന്നു.

ഇവള്‍ വീല്‍ചെയറിലാണ്. ചില ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്തുക വളരെ അസാധ്യമെന്നു തന്നെ ‍ഞാന്‍ കരുതുന്നു.

ക്രൂരതയുടെയും ദുഷ്ടതയുടെയും ആള്‍ രൂപങ്ങള്‍ ‍‍ഈ ലോകത്തില്‍ സര്‍വസ്വാതന്ത്ര്യത്തോടെയും വിഹരിക്കുമ്പോള്‍ മാടപ്രാവുകള്‍ ബന്ധിതരായി പോകുന്നതെന്തു കൊണ്ട് ?

എന്നാല്‍ ആത്മബലത്താല്‍ പരാധീനതകളെ മറികടന്നു ജീവിതത്തിന്റെ പ്രസാദത്മകഭാവങ്ങള്‍ മാ‍ത്രം ബഹിര്‍സ്ഫുരണം ചെയ്യുന്ന മനുഷ്യര്‍ വിധി ഒരുക്കുന്ന ബന്ധനച്ചരടുകളെ അറുത്തുമാറ്റി സമാന അവസ്ഥയില്‍ പരിതപിക്കുന്ന അനേകര്‍ക്കു മുന്‍ ഗാമിയും വഴികാട്ടിയും ആയി വിളങ്ങുന്നു.

അവരുടെ ബലം അവര്‍ തങ്ങളില്‍ തന്നെയല്ല കണ്ടെത്തുന്നത്. പിന്നെയോ സര്‍വവും ഭരിച്ചു വാഴുന്ന ജഗന്നിയന്താവില്‍ തന്നെ.

ഇങ്ങനെയുള്ള മനുഷ്യരെപ്പറ്റി ഒരു ഭക്തകവി പാടി: “കണ്ണുനീര്‍ താഴ്വരയില്‍ കൂടി കടക്കുമ്പോള്‍ അവര്‍ അതിനെ ജലാശയമാക്കി തീര്‍ക്കുന്നു” (ബൈബിള്‍-സങ്കീര്‍ത്തനങ്ങള്‍-84-വാക്യം 6 )

അവര്‍ യാനം ചെയ്ത വഴികള്‍ തീവ്രദുഖത്തിന്റെ കനല്‍ വഴികളാണെങ്കിലെന്ത് മറ്റിള്ളവര്‍ക്ക് പ്രത്യാശ വര്‍ധിപ്പിക്കുന്ന ചില അടയാളങ്ങള്‍ അവശേഷിപ്പിച്ചു യാത്ര തുടരുന്നു.

ഇവര്‍ക്ക് ആരുടെയും സഹതാപാര്‍ദ്രമായ നോട്ടം വേണ്ട.

സഹതാപവചനങ്ങള്‍ ഇവര്‍ സ്വീകരിക്കുകയുമില്ല.

 അവര്‍ അര്‍ഹിക്കുന്നതും ആഗ്രഹിക്കുന്നതും പ്രോത്സാഹനത്തിന്റെ വാക്കുകള്‍ മാത്രമാണ്.

നമുക്കു കഴിയാത്തതു അവര്‍ നേടിയെടുക്കുമ്പോള്‍ അഭിനന്ദനത്തിന്റെ പൂക്കളാണ്.

മരുഭൂമിയുടെ മധ്യത്തില്‍ ഒരു പനിനീര്‍പുഷ്പം വിടര്‍ന്നു നില്‍ക്കുന്നതു കാണുമ്പോള്‍ അത്ഭുതത്തിന്റെ ഒരു ശബ്ദം വരികയില്ലെ ? കരിമ്പാറക്കെട്ടിനുള്ളില്‍ നിന്നു ഒരു പുല്‍നാമ്പ് പൊടിച്ചു കാണുമ്പോള്‍ ആഹ്ലാദത്തിന്റെ ഒരു ഈരടി ഉള്ളില്‍ ഉയരുകയില്ലെ ?

ഇവിടെ ബഹറിനില്‍ മരുഭൂമിയുടെ നടുവില്‍ “Tree of life" എന്നു വിളിക്കപ്പെടുന്ന ഒരു മരമുണ്ട്. നൂറ്റാണ്ടുകളുടെ ആയുസ്സുള്ള ഒരു മരം.

അതൊരു അത്ഭുതക്കാഴ്ച തന്നെ. എന്തുകൊണ്ടാണ് അത്ഭുതമാകുന്നത് ?

നോക്കെത്താദൂരത്ത് ഒരു പുല്‍നാമ്പു പോലും കാണുവാനില്ലെങ്കിലും ഈ മരം ആര്‍ത്തു തഴച്ചു തണലും സ്വാന്തനവും പകര്‍ന്നു നില്‍ക്കുന്നു.

മാരിയത്തിന്റെ എഴുത്തുകള്‍ വായിക്കുമ്പോള്‍ എനിക്ക് ആ മരമാണു മനസ്സില്‍ വരുന്നത്.

പ്രതികൂലങ്ങളുടെ ആഴങ്ങളില്‍ നിന്നു മുത്തും പവിഴവും വാരിക്കൊണ്ട് വരുന്ന പ്രസാദവതിയായ ഒരു പെണ്‍കുട്ടി.

എല്ലാ ഭാവുകങ്ങളും നേരുന്നു.

കാലം മായ്ക്കാത്ത കാല്പാടുകള്‍ പതിപ്പിക്കുവാന്‍ ദൈവം ഇടയാക്കട്ടെ.

ബ്ലോഗ് സന്ദര്‍ശിക്കുവാന്‍: കാലം മായ്ച്ച കാല്പാടുകള്‍ ക്ലിക്ക് ചെയ്താലും.

** പ്രകാശം പരത്തുന്ന പെണ്‍കുട്ടി ടി.പദ്മനാഭന്റെ പ്രശസ്തമായ ഒരു ചെറുകഥയാണ്.

 വീണ്ടും കാണും വരെ സ്നേഹവന്ദനം.