Thursday, March 14, 2013

ജ്യോതിര്‍ഗമയ


നിമിഷ കവിത


പരക്കെ വെട്ടം പകരാനായിട്ടെ-
നിക്കു പോരുകയില്ലെന്നാല്‍
കരിപ്പടം പോല്‍ ചൂഴും രാവിതില്‍
ഒരിറ്റ് വെട്ടം പകരട്ടെ

മരുത്ത് വീണ്ടും പലകോണില്‍നി-
ന്നുറക്കെ വീശിയടിക്കുമ്പോള്‍
മരിച്ചുപോകാന്‍നേരമടുത്താല്‍
ഇരിപ്പതെന്തിന്നുലകത്തില്‍

ഇരുട്ടു കട്ടപിടിച്ചൊരു ലോകം
ഒരുതരി വെട്ടം തേടുന്നൂ
ഇരന്ന് നേടിയൊരായുഷ്കാലം
വരിക്കയില്ലാ മരണത്തേ

എനിയ്ക്ക് വീണ്ടും തീര്‍പ്പാനായി
നിനയ്ക്കില്‍വേലകളുണ്ടല്ലോ
കനത്ത കൂരിരുള്‍ചുറ്റും കാണ്മൂ
നനുത്ത വെട്ടം തെളിയട്ടേ

ഓരോ ചെറുതിരി നാളം ചേര്‍ന്നി-
ട്ടൊരു ചെന്തീക്കടലാകട്ടെ
പരമാനന്ദപ്പാല്‍ക്കടലലപോല്‍
പരവും പൊരുളും നിറയട്ടെ

ഒരു ചെറുകൈത്തിരി നാളം മതിയാം
ഒരു വന്‍വിപ്ലവമുരുവാകാന്‍
ഇരുമനമൊന്നായ് ചേര്‍ന്നാല്‍പാരില്‍
പരിചില്‍തീരും ആന്ധ്യങ്ങള്‍


ഫേസ് ബുക്കിലെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ഒരിയ്ക്കല്‍ ചിത്രത്തിന് യോജിച്ച കവിത എഴുതാന്‍ ആവശ്യപ്പെട്ടിരുന്നു. കാറ്റില്‍ ആടിയുലയുന്ന ഒരു തിരിനാളമായിരുന്നു ആ ചിത്രം. അതുകണ്ടപ്പോള്‍ പെട്ടെന്ന് കുറിച്ചിട്ട വരികളാണിവ. കൈത്തിരിനാളത്തിന്റെ ആത്മഗതമായിട്ടാണ് ഈ വരികള്‍ സങ്കല്പിച്ചിരിയ്ക്കുന്നത്.