Saturday, August 3, 2013

ബാഗ് ദാദിലേയ്ക്ക് വീണ്ടും.

ഓ ബാഗ് ദാദ്, ബാഗ് ദാദ്
നിന്റെ തെരുവുകള്‍ കത്തുമ്പോള്‍ വീണ വായിച്ചു രസിച്ചവര്‍
അവര്‍ സുരക്ഷിതരായും സ്വപ്നങ്ങള്‍ കാണുകയും
മണിമേടകളില്‍ നിദ്രയെ പൂകുകയും ചെയ്തുവല്ലോ

ഓ ബാഗ് ദാദ്,
ഞങ്ങളുടെ കുട്ടിക്കാലത്ത്
നിന്റെ കഥകള്‍ പറഞ്ഞുതരാന്‍ ഞങ്ങള്‍ക്ക്
അമ്മയും ചേച്ചിമാരും ഉണ്ടായിരുന്നു

ഞങ്ങളുടെ കുഞ്ഞുസ്വപ്നങ്ങളില്‍
നിന്റെ പേര്‍ ഞങ്ങള്‍ക്ക് കൌതുകമായ് തിളങ്ങി
നൂറായിരം കാതങ്ങള്‍ക്കകലെ
നിന്റെ തെരുവുകളില്‍ ഞങ്ങള്‍ ഒരു
മാന്ത്രികപ്പരവതാനിയില്‍ പറന്നിറങ്ങി
കഥയിലെ രാജകുമാരനും കുമാരിയുമായി
മുത്തുകളും രത്നങ്ങളും ശേഖരിച്ചപ്പോള്‍
ഞങ്ങളുടെ ആണുങ്ങള്‍ അവിടെ
സ്വര്‍ഗങ്ങള്‍ പണിതു
അവര്‍ തിരിയെ വന്നപ്പോള്‍
ഞങ്ങളുടെ വായില്‍ പാട്ടും മുഖങ്ങളില്‍ സന്തോഷവും പിറന്നു
അന്ന് ഞങ്ങളുടെ കൊച്ചുമേല്‍ക്കൂരയ്ക്കുള്ളില്‍ നിന്ന്
ആര്‍പ്പിന്റെ സ്വരങ്ങളാണുയര്‍ന്നത്

ഓ ബാഗ് ദാദ്
നിന്റെ തെരുവുകളില്‍ ഇന്ന് മുത്തുകള്‍ വില്‍ക്കപ്പെടുമൊ
അവിടെ കുഞ്ഞുങ്ങള്‍ക്കായി പാവക്കുട്ടികള്‍ തൂക്കിയിട്ട കടകളുണ്ടൊ
അവിടെ ചന്തപ്പുരകളിലെ വെളിയിടത്തില്‍
ഹുക്കയോട് ബന്ധിയ്ക്കപ്പെട്ട അമ്മാവന്മാരുമപ്പൂപ്പന്മാരും
സുലൈമാനി നുണഞ്ഞുകൊണ്ട് കഥ പറയുന്നുണ്ടാവുമോ
അസ്തമയസൂര്യനെ നോക്കി
ഹോ ഈ വര്‍ഷം എന്തൊരു ചൂടാണെന്ന് പറയുന്നുണ്ടാവുമോ
ചിരിയ്ക്കുന്ന കുരുന്നുകള്‍ സ്കൂളില്‍ പോകുന്നുണ്ടാവുമോ
കറുത്തകുപ്പായങ്ങള്‍ക്കുള്ളില്‍ നിന്ന്  മിഴിവുള്ള മിഴികള്‍
മൊഴികളുതിര്‍ക്കുന്നുണ്ടാവുമൊ
ഓ ബാഗ് ദാദ് ബാഗ് ദാദ്, പ്രിയനഗരമേ
ജനപൂര്‍ണ്ണയായ നഗരം വിലാപഭൂമിയായിത്തീര്‍ന്നതെങ്ങനെ

നിന്റെ മാളത്തില്‍ നിന്ന് ആ താടിക്കാരനെ ഒരെലിയെന്ന പോല്‍
തൂക്കിയെടുത്ത് വായിലെ പല്ലുകളെണ്ണിയപ്പോള്‍
ഞങ്ങള്‍ വേദനിച്ചു.
ഇഷ്ടമില്ലായിരുന്നവനെ
പിന്നെയും ഞങ്ങള്‍ വേദനിച്ചു
ഞങ്ങള്‍ക്കുള്ളില്‍ മനസ്സെന്നൊരു ദൌര്‍ബല്യമുണ്ടായിരുന്നല്ലോ

അവന്‍ പോയാല്‍ നീ സ്വര്‍ഗമാകുമെന്നവര്‍ പറഞ്ഞപ്പോള്‍
ഞങ്ങള്‍ വിശ്വസിച്ചു
ഞങ്ങള്‍ക്ക് കളങ്കമേതുമില്ലായിരുന്നല്ലോ
നിങ്ങള്‍ വെളുപ്പുള്ളവര്‍, അറിവുള്ളവര്‍
ശക്തിയും സമ്പത്തും നിങ്ങള്‍ക്കല്ലോ
നിങ്ങള്‍ ചൊല്ലിത്തന്നു
ഞങ്ങളതേറ്റുപാടി

ആ പ്രതിമ വീഴ്ത്തിയിട്ട് നിങ്ങളാടിയ
വേതാളനൃത്തം ഇന്നും ഞങ്ങടെ കണ്ണിലുണ്ടല്ലോ
നിങ്ങടെ ജയോല്ലാസവും അട്ടഹാസങ്ങളും
ഞങ്ങളാവോളം കണ്ടപ്പോള്‍
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ഞങ്ങളോട് ചോദിച്ചു
“അബ്ബാ, അവരെന്തിനാണ് സന്തോഷിയ്ക്കുന്നത്?”
“തിന്മയുടെ മേല്‍ നന്മ വിജയിച്ചു മകനേ!”
ഞങ്ങള്‍ പറഞ്ഞത്  പരമാര്‍ത്ഥമായിട്ടല്ലേ
ഞങ്ങള്‍ക്ക് കളങ്കമേതുമില്ലായിരുന്നല്ലോ
നിങ്ങള്‍ വെളുപ്പുള്ളവര്‍, അറിവുള്ളവര്‍
ശക്തിയും സമ്പത്തും നിങ്ങള്‍ക്കല്ലോ
നിങ്ങള്‍ ചൊല്ലിത്തന്നു
ഞങ്ങളതേറ്റുപാടി

ഞങ്ങളോട് നിങ്ങള്‍  പറയണം
ഏതായിരുന്നു തിന്മ
ആരായിരുന്നു ദുഷ്ടന്‍
എവിടെയായിരുന്നു
നിങ്ങള്‍ അരുളിച്ചെയ്ത വാഗ്ദത്തഭൂമി

ഞങ്ങള്‍ ദൈവമായിരുന്നെങ്കില്‍
നിങ്ങളുടെ തലയില്‍ ഇടിത്തീ വീഴിയ്ക്കുമായിരുന്നു
ഞങ്ങള്‍ക്ക് ശക്തിയുണ്ടെങ്കില്‍ നിങ്ങളെ
കല്ലിന്മേല്‍ കല്ല് ശേഷിയ്ക്കാതവണ്ണം
നിശ്ശേഷരാക്കുമായിരുന്നു
നിങ്ങടെ കോട്ടകൊത്തളങ്ങള്‍
നിലം പരിചാക്കിയേനെ

ഞങ്ങള്‍ മാന്ത്രികരായിരുന്നെങ്കില്‍
ശക്തരായിരുന്നെങ്കില്‍
ഹൃദയവും മനഃസ്സാക്ഷിയുമില്ലായിരുന്നെങ്കില്‍
നിങ്ങളെപ്പോലെയായിരുന്നെങ്കില്‍
നിങ്ങളിങ്ങനെ നിങ്ങളായിട്ടിരിയ്ക്കയില്ലായിരുന്നു

ഓ ബാഗ് ദാദ് ബാഗ് ദാദ്
യൂഫ്രട്ടീസിലും ടൈഗ്രിസിലും
പ്രവാചകന്മാരുടെ കാലടിപ്പാടുകള്‍ പതിഞ്ഞ
മണല്‍നഗരങ്ങളിലും
മരുഭൂമിയിലും മരുപ്പച്ചകളിലും
ചരിതങ്ങളേറെ പിറന്ന നിന്റെ പുണ്യസ്ഥലികളിലും
നിന്നെ മുടിച്ചവര്‍ കാട്ടില്‍ മൃഗങ്ങളെപ്പോലെ കഴിഞ്ഞപ്പോഴും
സംസ്കൃചിത്തരെ വാര്‍ത്തെടുത്ത നിന്റെ
പാഠഭേദങ്ങളിലും നിന്റെ ആത്മാവിനെ തളച്ചുകൊള്ളുക
നിന്റെ അന്തരംഗത്തെ സൂക്ഷിച്ചുകൊള്ളുക
ഒരിയ്ക്കല്‍ നീ ഉയിര്‍ക്കുമല്ലോ!
ഒരിയ്ക്കല്‍ നീ ഉയിര്‍ക്കുമല്ലോ!