Thursday, April 28, 2011

നഃ ശ്രൂയതേ നഃ ദൃശ്യതേ # 3

....ആല്‍ മുളയ്ക്കുന്നതും തണലെന്ന് ചിലര്‍

എന്റെ ഇതുവരെയുള്ള ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കേട്ടിട്ടില്ല.
ലോകത്തെവിടെയും നടന്നതായി ചരിത്രത്തില്‍ ഒരിടത്തും കാണുന്നില്ല.
നിങ്ങളുടെ കേട്ടറിവുകളില്‍ എവിടെയെങ്കിലുമുണ്ടെങ്കില്‍ പറയൂ.
ഏതു മനുഷ്യന്റെയും ആഗ്രഹം അവന്റെ രാജ്യത്തിന്റെ കൊടി ഏറ്റവും ഉയരത്തില്‍ പാറണമെന്നാണ്. അന്യരാജ്യത്ത് ജീവിക്കുമ്പോഴും അവന്റെ നാടിന്റെ നാമം കേള്‍ക്കുന്ന മാത്രയില്‍ ഒരു ഉള്‍പുളകം തോന്നാതിരിക്കയില്ല ആര്‍ക്കും.
സ്വന്തം നാടിന്റെ ശബ്ദം എല്ലാവരും അംഗീകരിക്കണമെന്നാണവന്റെ അന്തരംഗം കൊതിക്കുന്നത്. ഏത് മേഖലയിലും അവന്റെ രാജ്യം ജയിച്ച് യശസ്സുയര്‍ത്തണം.
 കായികമത്സരമായാല്‍ തന്റെ രാജ്യം ലോക ചാമ്പ്യന്‍ ആകണം.
അന്താരാഷ്ട്രീയമായ ഒരു തെരഞ്ഞെടുപ്പായാല്‍ അവന്റെ രാജ്യം ജയിക്കണം
ഒരു യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ സ്വരക്തം കൊടുത്താണെങ്കിലും അവന്റെ രാജ്യം ജയിക്കണം. ഏതൊരു സാധാരണ മനുഷ്യന്റെയും മനഃസ്ഥിതി അങ്ങിനെയാണ്.
ഈയിടെ ക്രിക്കറ്റില്‍ ഇന്‍ഡ്യ ജയിച്ചപ്പോള്‍ ക്രിക്കറ്റിനോട് ഒരു താല്പര്യവുമില്ലെങ്കിലും എന്റെ മനസ് സന്തോഷവും അഭിമാനവും കൊണ്ട് പൂരിതമായി.
കാരണം എന്റെ നാടിന്റെ നാമമാണ് ഉയര്‍ത്തപ്പെടുന്നത്.
അങ്ങിനെയിരിക്കെ, ഈ നാളുകളില്‍ മനുഷ്യത്വമുള്ള ഏതൊരു ഭാരതീയനും മനസ്സുകൊണ്ടും വാക്കുകള്‍ കൊണ്ടും ആഗ്രഹിച്ചു അവന്റെ രാജ്യം ജയിക്കരുതേ എന്ന്.
തോറ്റ് നാണം കെട്ട് തന്നംതനിയെ നില്‍ക്കുമ്പോള്‍ സാധാരണ ജനം സന്തോഷിച്ചു.
കാരണം നമ്മുടെ സര്‍ക്കാര്‍ അനീതിയും അശുദ്ധിയും നിറഞ്ഞ ഒരു നിലപാടെടുത്തു.
ലോകം മുഴുവനും എതിര്‍ നില്‍ക്കുന്ന ഒരു കാര്യത്തിന് ആരുടെയോ താല്പര്യത്തിനു വഴങ്ങി നമ്മുടെ നാട് അതിന്റെ യശസ്സു കളഞ്ഞുകുളിച്ചു.
സ്വന്തം ജനതയുടെ മനസ്സ് അറിയാന്‍ കഴിയാത്ത ഒരു ഭരണാധികാരി പലായനം ചെയ്യുകയാണ് വേണ്ടത്.
ഇവിടെ നല്ല തണല്‍ തരുന്ന ആല്‍ എന്ന് പറഞ്ഞുകൊണ്ട് നില്‍ക്കുന്നു അവര്‍.
കഷ്ടം തന്നെ.
ഇനി പറയൂ, നിങ്ങള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഒരു ജനത അവരുടെ രാജ്യം പരാജയപ്പെടണമെന്ന് മനം കൊണ്ട് ആഗ്രഹിച്ച ഒരു സന്ദര്‍ഭം?
ഇപ്പോള്‍ എങ്ങിനെയെങ്കിലും മുഖം രക്ഷിക്കാന്‍ പല അടവും എടുക്കുകയാണത്രെ. "നിരോധിച്ചോട്ടേ?" എന്ന് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതുന്നു.
ജനീവയില്‍ നിലപാട് മയപ്പെടുത്തുന്നു.
(ഒരു ദിവസം നാലു തവണയാണത്രെ “എന്‍ഡോസല്‍ഫാന്‍” കമ്പനിയായ എക്സലുമായി കണവന്‍ഷന്റെ ഇടയ്ക്ക് ഇന്‍ഡ്യന്‍ സംഘം ചര്‍ച്ച നടത്തിയത് (പത്രവാര്‍ത്ത)
ഇനി തിരിച്ചുവന്ന് ഇളിച്ച ചിരിയുമായി പുലമ്പിത്തുടങ്ങിക്കോളും
“ഞങ്ങളും കൂടി ശ്രമിച്ച് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആ വിഷം നിരോധിച്ചു" എന്ന്.

ആഹാ എന്തൊരു തണല്‍.


(മാനുഷീകതയ്ക്കെതിരില്‍ നിലപാടെടുത്തതിന് ഇവരെയൊക്കെ വിചാരണ ചെയ്യുകയാണ് വേണ്ടത്)

Friday, April 1, 2011

ഉറുമ്പിന് അരി ഭാരം...

മോഹം 1:
         കറങ്ങുന്ന കസേരയില്‍, ശീതീകരിച്ച ഓഫീസില്‍ നെറ്റിയില്‍ കയ്യമര്‍ത്തിയിരിക്കുമ്പോള്‍ വീണ്ടും ഫോണ്‍, ഹെഡ് ഓഫീസില്‍ നിന്ന്. ടാര്‍ഗറ്റ് തികയ്ക്കണം ഇല്ലെങ്കില്‍ പരിണിതഫലം  എന്തെന്ന് പറയാനാവില്ലയെന്ന്.. ഓ വയ്യ ഈ ടെന്‍ഷന്‍ പിടിച്ച് ജീവിതം. അയാളുടെ വയറ്റില്‍ നിന്ന് ഒരു എരിച്ചില്‍ നെഞ്ചിലേയ്ക്ക് കയറി.
       വര്‍ക്ക് ഷോപ് ഫ്ലോറിലേയ്ക്ക് കാഴ്ച്ചയുള്ള ചില്ലുജാലകത്തിലെ കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോള്‍ മെക്കാനിക് ജോണി ഒരു സ്പാനറുമായി ചൂളം വിളിച്ചുകൊണ്ട്  തന്റെ മെഷീനിന്റെയടുത്തേയ്ക്ക് നടക്കുന്നു. ജോണിയെ എപ്പോഴും പ്രസരിപ്പോടെയേ കണ്ടിട്ടുള്ളു എന്ന് കൌതുകത്തോടെ ഓര്‍ത്തു. ഈ ജോലി വിട്ടിട്ട് ജോണിയെപ്പോലെ ഒരു മെക്കാനിക്ക് ആയി റിലാക്സ് ആയി ജീവിക്കാനായിരുന്നെങ്കില്‍...

മോഹം 2:
      വീട്ടിലെ പ്രശ്നങ്ങളോര്‍ത്താല്‍ മനം നീറും. എല്ലാം മറക്കാന്‍ മനഃപൂര്‍വം ഒരു പാട്ടും ചുണ്ടില്‍ തിരുകി നടക്കാന്‍ ശ്രമിക്കുകയാണ്.  കയ്യിലെ സ്പാനര്‍ എന്തിനാണെടുത്തതെന്ന് പോലും ഓര്‍മ്മയില്ല. എന്ന് ഈ ദുരിതക്കയത്തില്‍ നിന്നൊരു മോചനം?  ഓഫീസിലേയ്ക്ക്  നോക്കിയപ്പോള്‍ ജി.എം കണ്ണാടിച്ചില്ലിലൂടെ ഷോപ്പിലേയ്ക്ക് നോക്കി നില്‍ക്കുന്നു. ഓ എന്നെങ്കിലും ആ കസേരയിലൊന്ന് ഇരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.

മോഹം 3:
       പാഷന്‍ റെഡ് വര്‍ണ്ണത്തിലുള്ള ആ മെഴ്സിഡസ് ബെന്‍സ് കാര്‍ ഒഴുകിവരുന്നതുപോലെ ബീച്ച് റോഡിലേയ്ക്കിറങ്ങി. ഒഴിഞ്ഞ ഒരു കോണ്‍ നോക്കി ജാഫര്‍ കാര്‍ പാര്‍ക്ക് ചെയ്തു. കുറച്ച് നേരം സീറ്റില്‍ തന്നെയിരുന്നു. പിന്നെ ഇറങ്ങി ഒരു ചാരുബഞ്ചില്‍ വന്നിരുന്നു. മനസ്സിലെ പിരിമുറുക്കം മുഖത്ത് വായിച്ചെടുക്കാന്‍ പറ്റും.
      ഡോക്ടര്‍ സൈമണെ ഒന്നുകൂടി ഡയല്‍ ചെയ്തു. “ലോകത്തില്‍ ഏത് ഹോസ്പിറ്റലില്‍ വേണമെങ്കിലും കൊണ്ടുപോയി ചികിത്സിക്കാം ഡോക്ടര്‍, എങ്ങിനെയെങ്കിലും എന്റെ മോളുടെ ജീവന്‍....”
       ജാഫറിന് വീട്ടിലേയ്ക്ക് പോകുവാന്‍ മനസ്സ് വന്നില്ല. സുലുവിന്റെ കരഞ്ഞുതളര്‍ന്ന മുഖം എത്രയെന്ന് വച്ചാണ് കാണുന്നത്? എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഏറെ നേര്‍ച്ചകള്‍ക്ക് ശേഷം ഉണ്ടായ പൊന്നുമോള്‍, ജാസ്മി..
      അകലെ വല നന്നാക്കുന്ന ആ മനുഷ്യന്‍ എന്തൊരു സന്തോഷത്തിലാണ്? കറുമ്പനെങ്കിലും കുറുമ്പനും സുന്ദരനുമായ മകന്റെ  കുസൃതികള്‍ക്കൊപ്പം ചിരിച്ച് തലയാട്ടിക്കൊണ്ട്, കീറിയ വലയും തുന്നി... ഈ സ്വത്തും പദവിയുമൊന്നും വേണ്ടായിരുന്നു. ഇയാളെപ്പോളെ അന്നന്നത്തെ അന്നം തേടി മക്കളും ഭാര്യയുമൊക്കെയായിട്ട് ഒരു സാധാരണ ജീവിതമായിരുന്നെങ്കില്‍?

മോഹം 4:
      നശിച്ച ഈ വല, നൂറാമത്തെ പ്രാവശ്യമാന്ന് തോന്നുന്നു നന്നാക്കുന്നത്. പുതിയതൊന്ന് വാങ്ങണമെങ്കില്‍ നടക്കുന്ന കാര്യമാണോ? ബെര്‍ണാര്‍ഡിന് ദേഷ്യവും സങ്കടവും പതഞ്ഞ് വന്നു. എഡ്വിന്‍ കഴിഞ്ഞ ആഴ്ച്ച മുതല്‍ ഒരു ഫുട് ബോളിന് കരയുന്നു. അവന്റെ പന്തടക്കവും വേഗവുമൊക്കെ കണ്ടാല്‍ അറിയാം നല്ലൊരു പന്തുകളിക്കാരനാകുമെന്ന്. പക്ഷെ യോഗമില്ലാ‍തെ പോയി. ബെര്‍ണാര്‍ഡിന്റെ മകനായി പിറന്നുപോയില്ലേ?
      ആ ചാരുബഞ്ചില്‍ ഇരിക്കുന്ന മനുഷ്യനെ വന്നപ്പോള്‍ മുതല്‍ ശ്രദ്ധിക്കുന്നു, കടലിന്റെ ഭംഗിയും നുകര്‍ന്ന് പരിസരം മറന്ന് എന്‍ജോയ് ചെയ്യുകയല്ലേ, എന്തൊരു ഭംഗിയാ ആ കാറ് കാണാന്‍ തന്നെ! പണക്കാരനായാല്‍ പിന്നെയെന്താ? താനും അയാളെപ്പോലെയായിരുന്നെങ്കില്‍ എഡ്വിന്‍ പന്തിനു വേണ്ടി ഇത്ര കരയേണ്ടി വരുമായിരുന്നോ?

മോഹം 5:
      കട്ടിലില്‍ ഉറക്കം വരാ‍തെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ആണ് ഉണ്ണിക്കുട്ടന്‍ വന്ന് നെഞ്ചില്‍ പടര്‍ന്ന് കയറുന്നത്. “മോനെ മാറിക്കേടാ, അച്ഛന് ഭയങ്കര തലവേദന..”
      സോമന്‍ ഉണ്ണിക്കുട്ടനെ തലോടിക്കൊണ്ട് ചിന്തിച്ചു. ഇവനെപ്പോലെ ആകാന്‍ കഴിഞ്ഞിരുന്നെങ്കില്‍? ഒരു കാപട്യവുമില്ലാതെ, നിഷ്കളങ്കതയോടെ, ഭയമില്ലാതെ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!  ജീവിതഭാരങ്ങളൊന്നുമില്ലാതെ... എത്രനാളെന്ന് വച്ചാണ് ഈ അഭിനയജീവിതം തുടരുന്നത്?
       രമയെയും അമ്മയെയും ഉപേക്ഷിക്കാന്‍ കഴിയില്ല. രണ്ടുപേരും ഒരുമയോടെ ആകുമെന്നും പ്രതീക്ഷിക്കാനാവില്ല. സോമന്‍  ഉണ്ണിയെ മെല്ലെ ഇറക്കിക്കിടത്തി.

മോഹം 6:
      ഉണ്ണി അച്ഛനെ നോക്കി. എന്റെയച്ഛന്‍ എത്ര വല്യ ആളാ? എന്തൊരു ശക്തിയാ അച്ഛന്? എന്ത് നല്ല്ല കട്ടി മീശയാ അച്ഛന്? എനിക്കും അച്ഛനെ പോലെയായാല്‍ മതിയാരുന്നു

മോഹം 7:
      മനസ്സില്‍ തോന്നുന്നത് എഴുതാനേ പറ്റില്ല. പൊടിപ്പും തൊങ്ങലും ഇല്ലാതെ സിമ്പിളായി എഴുതിയാല്‍ കമന്റുകളുടെ പ്രവാഹമായി.
"മുമ്പത്തെ പോലെ ആയില്ല...."
"നിങ്ങളില്‍ നിന്ന് ഇത്രയുമല്ല പ്രതീക്ഷിച്ചത്....."

       യഥാര്‍ത്ഥത്തില്‍ ബ്ലോഗിംഗിന്റെ ആ സംതൃപ്തി ഇപ്പോള്‍ ലഭിക്കുന്നില്ല. ഇത്ര പോപ്പുലര്‍ ആകുന്നതിനു മുമ്പെ മനോധര്‍മ്മമനുസരിച്ച് ഉള്ളില്‍ ഉറവയെടുക്കുന്ന വാക്കുകള്‍ എഴുതാമായിരുന്നു. ഇതിപ്പോള്‍ വേറെ  ആരെയോ തൃപ്തിപ്പെടുത്താന്‍ കൃത്രിമമായി വാക്കുകള്‍ ചേര്‍ത്ത് വയ്ക്കുന്നതുപോലെ. ഇന്നലെ യാദൃശ്ഛികമായി കണ്ട ആ തുടക്കക്കാരന്റെ ബ്ലോഗിലെ കുഞ്ഞിക്കവിത പോലെ എന്തെങ്കിലും കുറിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍? അക്ഷരത്തെറ്റുകളുണ്ടെങ്കിലും എന്തൊരു ലാളിത്യവും ഭംഗിയുമാണാ വരികള്‍ക്ക്?

മോഹം 8:
    മിനിയാന്ന്  കവിത പോസ്റ്റ് ചെയ്തതില്‍ പിന്നെ ഇപ്പോള്‍ ആണ് ബ്ലോഗ് തുറന്ന് നോക്കാന്‍ അല്പം സമയം കിട്ടിയത്. വലിയ അഭിപ്രായമൊന്നും പ്രതീക്ഷിച്ചിട്ടല്ല. ഓഹോ ആദ്യത്തെ അഭിപ്രായം ആരുടെയാണ്? സുപ്രസിദ്ധ ബ്ലോഗര്‍ “നല്ലത്” എന്നെഴുതിയിരിക്കുന്നു. 2214 ഫോളോവേഴ്സ്  ഉള്ള  സ്റ്റാര്‍ ബ്ലോഗര്‍. ഹോ എന്നെങ്കിലും അതുപോലൊരു ഭാഗ്യം വരുമോ എനിക്ക്...?