Saturday, August 20, 2011

സ്ത്രീജന്മവും ഒരു പാതിരാപ്പൂവും

 “എടീ...”
അവന്‍ വിളിച്ചു.
അവള്‍ മെല്ലെ മുഖമുയര്‍ത്തി.
അവന്‍ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിയിരുന്നു.
അവന്റെ നോട്ടം നേരിടാനാവാതെ അവള്‍ വീണ്ടും മുഖം കുനിച്ചു.
"നെന്നെ ഞാന്‍ കല്ലിയാണം കഴിക്കട്ടെ..?  അവന്റെ ശബ്ദം വളരെ നേര്‍ത്തിരുന്നു.
“ഓ പിന്നെ എന്നിട്ട് സ്രീജെമ്മത്തിലെപ്പോലെ എന്നും വഴക്കുകൂടാന്‍.....“
അവള്‍ മുഖം കോട്ടി ഒരു ഗോഷ്ടി കാണിച്ചു.
അവന്‍ തോറ്റുകൊടുക്കാനുള്ള ഭാവമില്ല.
“അല്ലേ വേണ്ട നമ്മക്ക് എറങ്ങിപ്പാം എങ്ങോട്ടേലും. പാതിരാപ്പൂവിലെ നന്തന്‍ അശ്ശുതിയേംകൊണ്ട് പോത്തില്ലേ...? അദ് പോലെ....”

*      *      *      *      *      *      *       *
"രണ്ട് ബീയിലെ കുട്ടികളെല്ലാം വരിവരിയായി ചെന്ന് വണ്ടിയില്‍ കേറണം." മൈക്കിലൂടെ ഫിലോമിന ടീച്ചറുടെ ശബ്ദം മുഴങ്ങി

“എടീ നമ്മടെ ക്ലാസ്സുകാരെയെല്ലാം വിളിച്ചു. വെക്കം വാ അല്ലേല്‍ ഫിലോ മിസ്  അടിയ്ക്കും.”

അവനും അവളും ബാഗ് എടുത്തുകൊണ്ട് ബസ്സിന്റെ നേര്‍ക്ക് ഓടി

Saturday, August 6, 2011

കറമ്പായനം

ഈ പോസ്റ്റ് ഒരു പട്ടിയെപ്പറ്റിയാണ്. അല്‍സേഷനോ ഡോബര്‍മാനോ ഡാഷ്ഹണ്ടോ പോമറേനിയനോ ഒന്നുമല്ല. വെറുമൊരു നാടന്‍പട്ടി.  അവനെപ്പറ്റിയാണ് ഇത്. വായിച്ചുകഴിഞ്ഞ്  “ഒരു കില്ലപ്പട്ടിയെപ്പറ്റി എഴുതി ഞങ്ങളുടെ സമയം കളഞ്ഞു” എന്ന് പറയാന്‍ തോന്നിയാല്‍...മുന്‍കൂര്‍ ജാമ്യം
-------------------------------------------------------------------------------------------------------------



തിളങ്ങുന്ന കുഞ്ഞിക്കണ്ണുകളാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്.  കുഞ്ഞു മുഖത്തിനു ചേരാത്ത വിധത്തില്‍ വലിപ്പമുള്ള കണ്ണുകള്‍. അവ കൌതുകത്തോടെ എന്നെ നോക്കി. ഒരു ഇഞ്ച് പോലും നീളമില്ലാത്ത വാല്‍ തെരുതെരെ ആട്ടിക്കൊണ്ട് അവന്‍ എന്നെ നോക്കിക്കൊണ്ടേയിരുന്നു. എന്തൊരോമനത്തം! ഞാനവനെ എന്റെ കൈകളിലെടുത്തു. ചിരിക്കുന്ന മുഖത്തോടെ അവന്‍ എന്റെ കൈകളിലിരുന്ന് വാലാട്ടിക്കൊണ്ടിരുന്നു. ഞാന്‍ അവനെ എന്റെ മുഖത്തോടടുപ്പിച്ചു. നായ്ക്കുട്ടിയുടെ പാല്‍മണം ഞാന്‍ ആസ്വദിച്ചു.
                       തിളക്കമുള്ള കറുപ്പുവര്‍ണ്ണം മാത്രം ചാലിച്ച ആ കുറുമ്പനു ഒരു പേരിടാന്‍ എനിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. കറമ്പന്‍, ഞാനവനെ വിളിച്ചു. അങ്ങിനെ അവന്റെ പേര്‍ കറമ്പന്‍ എന്നായി. അതിനും മുന്‍പുണ്ടായിരുന്നത് ജിമ്മിയെന്ന ഗൌരവക്കാരന്‍ നായ് ആയിരുന്നു. അവന്‍ വയസ്സായി മരിച്ചതില്‍ പിന്നെ കുറെ നാള്‍ വീട് ബൌ ബൌ ഇല്ലാതെ നിശ്ശബ്ദമായിപ്പോയി. വീടായാല്‍ ഒരു പട്ടി വേണം എന്ന് പറഞ്ഞ്  കുഞ്ഞൂഞ്ഞ് കൊണ്ടുത്തന്നതാണവനെ. പൊതുവെ നായ്ക്കളോട് ഒരു പ്രത്യേകമമതയുള്ള ഞാന്‍ ഈ കുഞ്ഞിക്കണ്ണനുമായിട്ട് പ്രഥമദര്‍ശനത്തില്‍ തന്നെ പപ്പി ലവ് ആയി. ചെറിയ ഒരു ബാസ്കറ്റില്‍ തുണിമെത്തയൊക്കെ ഉണ്ടാക്കി അവനെ അതില്‍ വച്ച് ഞാന്‍ ഉറങ്ങാന്‍ പോയി.
                      പാതിരാത്രിയോടടുത്തപ്പോള്‍ ഒരു ചെറിയ കരച്ചില്‍ കേട്ട്  ഞാന്‍ ഞെട്ടിയുണര്‍ന്നു. കുഞ്ഞുകുട്ടികള്‍ “അമ്മേ” എന്ന് വിളിച്ച് കരയുന്നപോലെ ഒരു കരച്ചില്‍. ഞാന്‍ എഴുന്നേറ്റ്  വരാന്തയിലെ ലൈറ്റിട്ടു. കറമ്പന്റെ ബാസ്കറ്റ് മെല്ലെയിളകുന്നു. കരച്ചില്‍ അതിനുള്ളില്‍ നിന്നാണ് കേള്‍ക്കുന്നത്. എന്റെ കാലൊച്ച കേട്ട് ഒരു കുഞ്ഞിത്തല ബാസ്കറ്റില്‍ നിന്ന് പൊങ്ങിവന്നു. പേടിച്ചരണ്ട കുഞ്ഞിക്കണ്ണുകള്‍ “എന്റെയമ്മയെവിടേ” യെന്നെന്നോട് ചോദിച്ചു. പാവം കണ്ണുതുറന്നിട്ട് ഒരാഴ്ച്ച പോലുമായിക്കാണുകയില്ല. അമ്മമാറില്‍ നിന്ന് പിടിച്ചുപറിച്ചുകൊണ്ടുവന്ന ഒരു കുഞ്ഞ്. അതിന്റെ ദൈന്യതയൊക്കെ ആ കണ്ണുകളില്‍ എഴുതിവച്ചിരിക്കുന്നു. എനിക്ക് വല്ലാതെ അലിവ് തോന്നി.
                       പാതിരാവിന്റെ ഏകാന്തനിശ്ശബ്ദതയില്‍ ഞാന്‍ കറമ്പനെയും മടിയില്‍ വച്ച് തലോടിക്കൊണ്ടിരുന്നു. അവന്റെ തേ(മോ)ങ്ങല്‍ മെല്ലെയടങ്ങി. തിരിയെ ബാസ്കറ്റില്‍ കിടത്തിയിട്ടെഴുന്നേറ്റ ഉടനെ ഉച്ചസ്ഥായിയിലായ കരച്ചില്‍ എന്നെ വീണ്ടും ആ തണുത്ത രാത്രിയില്‍ ഒരു പപ്പിസിറ്റര്‍ ആക്കി മാറ്റിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. നേരം പുലരുന്നത് വരെ ഞങ്ങള്‍ ആ ഇരുപ്പ് തുടര്‍ന്നു. അത് ഒരു സ്നേഹബന്ധത്തിന്റെയും തുടക്കമായിരുന്നു.
                       വീട്ടിലെല്ലാവരുടെയും പ്രിയപ്പെട്ടവനായി കറമ്പന്‍ വളര്‍ന്നു. ഒരു കൂട്ടുകുടുംബം പോലെയായിരുന്നു ആ വീട്. ആറേഴ് കുട്ടികളും അതിനുവേണ്ടുന്ന മാതാപിതാക്കളുമൊക്കെയുള്ള ഒരു സന്തോഷകുടുംബം. ധനശേഷിയില്ലായിരുന്നെങ്കിലും സ്നേഹത്താല്‍ സമ്പന്നമായിരുന്നു അത്.  അങ്ങിനെയിരിക്കെ ദീപാവലി വന്നു. ആദ്യത്തെ പടക്കം വീണ് പൊട്ടുന്നത് വരാന്തയില്‍ കിടന്ന് മയങ്ങുന്ന കറമ്പന്റെ മുമ്പിലായിരുന്നു. പടക്കം പൊട്ടുന്ന ഒച്ചയില്‍ കറമ്പന്‍ ഭയന്ന് എന്തുചെയ്യണമെന്നറിയാതെ പരക്കം പായുമ്പോള്‍ കുട്ടികളെല്ലാവരും പടക്കങ്ങളും കമ്പിത്തിരികളും മത്താപ്പുമൊക്കെയായി ആഘോഷിച്ച് തിമിര്‍ക്കുകയാണ്. കറമ്പന്റെ ഭയവും വെപ്രാളവും കാണുവാനായി കുട്ടികള്‍ മനഃപൂര്‍വം പടക്കം കത്തിച്ച് അവന്റെ മുമ്പിലേയ്ക്കിടും. എന്നാല്‍ അത്  അവന്റെ സ്വഭാവത്തെ ആകെ മാറ്റി. പിന്നെയെന്തെങ്കിലും ഒച്ച കേട്ടാല്‍ അവന്‍ ഞെട്ടിവിറച്ച് ചൂളി എവിടെയെങ്കിലും പതുങ്ങിക്കിടക്കും. ഉറക്കെയൊന്ന് കയ്യടിച്ചാല്‍ പോലും അവന്‍ ഭയന്ന് പോകും. മഴക്കാലത്ത് ഇടിയൊക്കെ വെട്ടുമ്പോള്‍ അവന്‍ ഓടി ഏതെങ്കിലും അയല്പക്കത്ത് പോയി ഒളിക്കും. ഈ സ്വഭാവം അറിയാവുന്നതുകൊണ്ട് അയല്‍ക്കാരൊന്നും അതില്‍ ഒരു വിഷമവും പറഞ്ഞതുമില്ല. അല്ലെങ്കിലും നാട്ടിന്‍പുറത്ത് അങ്ങിനെയുള്ള നന്മകളൊക്കെ ഇപ്പോഴുമുണ്ട്.
                    എപ്പോള്‍ വെളിയില്‍ പോയിട്ട് വന്നാലും എന്റെ കയ്യില്‍ അവനുള്ള മിഠായിയോ പലഹാരമോ കാണാതിരിക്കയില്ല. അതുകൊണ്ടുതന്നെ ഞാന്‍ എവിടെയെങ്കിലും പോയാല്‍ കുട്ടികള്‍ കാത്തിരിക്കുന്നതുപോലെ കാത്തിരിക്കാനും എന്റെ കാലൊച്ച കേള്‍ക്കയില്‍ ഓടിയെത്തി സ്വീകരിക്കാനും ഒക്കെ അവന്‍ ശീലിച്ചു. (നായ്ക്കള്‍ക്ക് സന്തോഷം വരുമ്പോള്‍ അവ ഓടുന്നത് പ്രത്യേക രീതിയിലാണ്. മുന്‍ കാലുകള്‍ രണ്ടും ഒരേ താളത്തിലാണ് അപ്പോള്‍ ചലിക്കുക. അല്ലെങ്കില്‍ ഒന്ന് ഉയരുമ്പോള്‍ അടുത്ത കാല്‍ തറയിലായിരിക്കും.)  ഈ സ്നേഹം കണ്ടിട്ട് അസൂയപ്പെട്ടവര്‍ പോലുമുണ്ട്. ഒരിക്കല്‍ ഞാന്‍ വീടിന്റെ താഴെ റബര്‍ തോട്ടത്തില്‍ കൂടെ നടക്കുമ്പോള്‍ എന്റെ ജ്യേഷ്ഠന്റെ മകള്‍ ചിന്നു അരികില്‍ കിടന്ന കറമ്പനോട് പറഞ്ഞു “ദാണ്ട്ടാ കര്‍മ്പാ നിന്റെ അച്ഛന്‍ വരണു” അവള്‍ക്കന്ന് മൂന്ന് വയസ് ആണ്. അവളുടെ അച്ഛന്‍ വരുമ്പോളൊക്കെ അവള്‍ക്ക് മിഠായി കിട്ടും. അതുകൊണ്ട് മിഠായി കൊടുക്കുന്നയാള്‍ അച്ഛനെന്ന് അവള്‍ കുഞ്ഞുമനസ്സില്‍ ചിന്തിച്ചുകാണും. ഈ കാര്യം ഇന്നും പറഞ്ഞ് ചിരിക്കാറുണ്ട് ഞങ്ങള്‍.
                     ആ കാലത്താണ് ഞാന്‍ സിംഗപ്പൂരില്‍ ജോലിയായി പോകുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞ് അവധിക്ക് വരുമ്പോള്‍ കറമ്പന്‍ ഒരു യുവാവായിക്കഴിഞ്ഞിരുന്നു. ദൂരെനിന്ന് കണ്ടപ്പോള്‍ ഒന്ന് കുരച്ചു. ആ കിളുന്തുശബ്ദമൊക്കെ മാറി, നല്ല ലക്ഷണമൊത്ത കുര. അടുത്ത നിമിഷം അവന് എന്നെ മനസ്സിലായി, പിന്നെയൊരു പാച്ചിലായിരുന്നു. കാലുകള്‍ നിലത്ത് തല്ലിത്തല്ലിപ്പാഞ്ഞുവന്ന് എന്റെ ദേഹത്തേയ്ക്ക് ചാടിക്കയറി...എന്തൊക്കെയോ അവന്റെ ഭാഷയില്‍ പറഞ്ഞും ചിരിച്ചും പരിഭവിച്ചും ഒരു ബഹളം തന്നെ. രണ്ടുമാസം പെട്ടെന്ന് കടന്നുപോയി. ഇതിനിടയില്‍ കറമ്പനെ വാസക്ടമി ചെയ്തു കുഞ്ഞൂഞ്ഞ്. കാരണം പുരയിടത്തിന്റെ കോണുകളില്‍ നിന്നൊക്കെ ശ്വാനസുന്ദരികള്‍ മെല്ലെ ചൂളമടിച്ചും കണ്ണുകാട്ടിയും അവനെ മയക്കാന്‍ ശ്രമിച്ചുതുടങ്ങിയിരുന്നു. ഞങ്ങളുടെ ഇലയ്ക്കാട് ഗ്രാമവും അയല്‍ഗ്രാമങ്ങളുമൊക്കെ കറമ്പന്റെ ശ്രുതിയെത്തിക്കാണും. എവിടെനിന്നെല്ലാമാണ് ശ്വാനയുവതികളുടെ വരവ്!! എത്രയെത്ര സുന്ദരിമാര്‍!!! പല വര്‍ണ്ണത്തിലും ചന്തത്തിലും!!!! (എന്റെ അവധി ഒരോണക്കാലത്തായിരുന്നു. ചിങ്ങം, കന്നി, തുലാം....) അവന്റെ ചാരിത്രം സംരക്ഷിക്കാന്‍ വേണ്ടി ആ കടുംകൈ ചെയ്യേണ്ടിവന്നു. അതുവരെ സന്തോഷ് മാധവനായും നിത്യാനന്ദനായുമൊക്കെ ഭാവം കാണിച്ചിരുന്ന അവന്‍ പിന്നെ കടുക്കാകഷായം കുടിച്ച സാധു ആയിമാറി.

(എനിക്കൊരു നിര്‍ദ്ദേശം സര്‍ക്കാരിലേയ്ക്ക് വയ്ക്കുവാനുണ്ട്. ഈ വലിയ പീഡനവീരന്മാരെയൊക്കെ പിടിച്ച് കുഞ്ഞൂഞ്ഞിന്റെ കയ്യിലേല്പിക്കുക. ഓരോരുത്തരെയും അരമണിക്കൂര്‍ കൊണ്ട് നിരായുധരാക്കിത്തരും. ആയുധം കയ്യിലില്ലാത്തോന്‍ അടരാടുന്നതെങ്ങിനെ എന്ന് കവിതയും ചൊല്ലി അവര്‍ ആനന്ദന്മാരായിക്കോളും)
                      അടുത്ത വെക്കേഷനില്‍ ആയിരുന്നു എന്റെ വിവാഹം. അതിനുമുമ്പ് തന്നെ അവന്‍ അനുവിനെ കണ്ടിട്ടുണ്ട്. മാത്രമല്ല ഞങ്ങള്‍ മുടിഞ്ഞ പ്രേമത്തിലാണ് ഞാന്‍ അവളെയേ കെട്ടൂ എന്നൊക്കെ അവനോട് മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതുമാണല്ലോ. അതുകൊണ്ട് അവന്‍ സസന്തോഷം അനുവിനെ സ്വാഗതം ചെയ്തു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ഗ്രാമത്തിലെ അമ്പലത്തില്‍ ഉത്സവം. സിംഗപ്പൂരില്‍ നിന്ന് കൊണ്ടുവന്ന നല്ല വിലയുള്ള മനോഹരമായ സാരിയുടുത്ത് ഉത്സവത്തിനു പോകാം എന്ന് ഞാന്‍ പറഞ്ഞു. എന്തോ അവള്‍ അന്ന് വേറൊരു സാരിയാണുടുത്തത്. ഞാന്‍ പിന്നെയൊന്നും പറഞ്ഞതുമില്ല. ഉത്സവം കൂടി പുലര്‍ച്ചെ തിരിയെ വന്നപ്പോള്‍ കണ്ട കാഴ്ച്ച!! ആ മനോഹരമായ സാരി പിഞ്ചിക്കീറി വലപ്പരുവമായി മുറ്റത്ത് കിടക്കുന്നു. കറമ്പന്റെ പ്രതികാരം. ആ സാരിയുടുക്കാന്‍ ഞാന്‍ അനുവിനെ നിര്‍ബന്ധിക്കുമ്പോള്‍ അവന്‍ അരികില്‍ ഇതെല്ലാം കേട്ടുകൊണ്ട് കിടക്കുന്നുണ്ടായിരുന്നു. അന്നുവരെയോ അതുകഴിഞ്ഞോ അവന്‍ ഒരു കീറത്തുണി പോലും അങ്ങിനെ നശിപ്പിച്ചിട്ടേയില്ല. അങ്ങിനെ കറമ്പനും അനുവും ശത്രുക്കളായിമാറി.
                     എന്നാല്‍ ശത്രുത അധികദിവസം നീണ്ടില്ല. അതുകൂടി വിവരിച്ച് ഞാന്‍ ഈ കുറിപ്പ് നിര്‍ത്താം. ഗ്രാമ അതിരിലൂടെ ഒരു തോട്  ഒഴുകുന്നുണ്ട്. മഴക്കാലത്ത് സുലഭമായും വേനല്‍ക്കാലത്ത് അത്യാവശ്യത്തിനും വെള്ളമുള്ള ആ തോട്ടിലാണ് ഭൂരിഭാഗം ഗ്രാമവാസികളുടെയും നീരാട്ടും തുണിയലക്കലുമൊക്കെ. ഓരോ കടവിലും അര്‍ധനഗ്നകളും മുക്കാല്‍ നഗ്നകളുമൊക്കെയായി കുളിക്കുന്ന ഗ്രാമീണപ്പെണ്‍കൊടികളും അതൊക്കെ പതിവുകാഴ്ച്ചയായതിനാല്‍ ശ്രദ്ധിക്കാതെ ഓരത്തുകൂടെ സഞ്ചരിച്ചിരുന്ന ചെറുപ്പക്കാരും ഒക്കെ നാട്ടിന്‍പുറനന്മകളായിരുന്നു. എന്റെ വീട്ടില്‍ നിന്ന് ഒരു ഫര്‍ലോംഗ് നടന്നാലെ ഈ തോട്ടിലെത്തൂ. ചെറിയ കുറ്റിക്കാടുകളൊക്കെയുള്ള ഒരു തെങ്ങിന്‍ തോപ്പിലൂടെ വേണം അവിടെയെത്താന്‍. വീട്ടില്‍ നിന്നാര് കുളിക്കാന്‍ പോയാലും കറമ്പന്‍ ഒരു പൈലറ്റ് ജീപ്പോടിച്ചുകൊണ്ട് പോകും. അവര്‍ കുളിച്ചുതീരുന്നതുവരെ തോട്ടുവക്കത്ത് കിടപ്പ്. അവര്‍ മടങ്ങുമ്പോള്‍ പൈലറ്റ് തിരിയെ വീട്ടിലേയ്ക്ക്.
                     അന്ന്  അനു തോട്ടിലേയ്ക്ക് ഒരു ബക്കറ്റില്‍ തുണിയുമൊക്കെയായി പോവുകയാണ്. കറമ്പന്‍ പൈലറ്റ് മുമ്പില്‍. പെട്ടെന്ന് ബ്രേക്കിട്ടതുപോലെ കറമ്പന്‍ നിന്നു. മുമ്പോട്ട് നടക്കുന്ന അനുവിന്റെ മുമ്പില്‍ അവന്‍ മാറാതെ നിന്നു. അവനെ തള്ളിമാറ്റി വീണ്ടും മുമ്പോട്ട് പോയ അവളുടെ നൈറ്റിയില്‍ അവന്‍ കടിച്ച് വലിക്കുകയാണ്. അത് കീറിയിട്ടും അവന്‍ ആ കടി വിട്ടില്ല. അപ്പോള്‍ ആണ് അനു ആ കാഴ്ച്ച കണ്ടത്. തൊട്ടുമുമ്പിലുള്ള ചെറിയ കുറ്റിക്കാട്ടില്‍ ഫണം വിടര്‍ത്തിനില്‍ക്കുന്ന ഒരു മൂര്‍ഖന്‍. അതിന്റെ മുമ്പിലേയ്ക്ക ആയിരുന്നു അവള്‍ നടന്നുകൊണ്ടിരുന്നത്. അപകടം മുന്‍ കൂട്ടിയറിഞ്ഞ കറമ്പന്‍ അവളെ തടയുകയായിരുന്നു. സ്തംഭിച്ച് തറഞ്ഞുനിന്നുപോയ അനു ബക്കറ്റും തുണിയുമൊക്കെ അവിടെയെറിഞ്ഞ് ജീവനുംകൊണ്ട് തിരിഞ്ഞോടി.
                     അതോടെ കറമ്പന്‍ വീട്ടുകാരുടെയും നാട്ടുകാരുടെയുമൊക്കെ കണ്ണിലുണ്ണിയായ ഹീറോ ആയിമാറി. നല്ല ആയുസ്സെത്തി സന്തോഷത്തോടെ ജീവിച്ച്  ഒരു ഇടവപ്പാതിയില്‍ ഇടിയും മഴയുമൊക്കെയുള്ള ഒരു രാത്രിയില്‍ അവന്‍ ഇറങ്ങിപ്പോയി. അത് പതിവുള്ളതാകയാലും അടുത്ത ദിവസം അവന്‍ വീട്ടില്‍ ഹാജര്‍ വയ്ക്കുമെന്നതിനാലും ആരും വലിയ കാര്യമാക്കിയില്ല. എന്നാല്‍ പിറ്റേദിവസവും അതിനടുത്തദിവസവും പിന്നെയും ദിവസങ്ങള്‍ കടന്നുപോയി. കറമ്പന്‍ തിരിയെ വന്നില്ല.
                      ഈ പോസ്റ്റ് ഞാന്‍ ആ നല്ല ജീവിയുടെ ഓര്‍മ്മയ്ക്കായി എഴുതിയതാണ്. നാം ഇങ്ങിനെ സന്തോഷമായി ജീവിക്കുന്നത് എത്രപേരുടെ, എത്രയെത്ര ജീവികളുടെ സഹായത്താലാണ് അല്ലേ. ചിലപ്പോള്‍ വെറുമൊരു പട്ടിയുടെ രൂപത്തിലും ദൈവികകരുണ നമ്മളെ തേടിയെത്തുമായിരിക്കും. ഈ കറമ്പനെപ്പോലെ.
                      (കറമ്പനും ജ്യേഷ്ഠന്റെ മകന്‍ ഉണ്ണിയും...രണ്ടുപേരും വിടപറഞ്ഞു പോയി)