Sunday, March 29, 2015

വ്യത്യസ്തനാമൊരു രാഷ്ട്രശില്പി

ലോകത്തില്‍ കേരളമുള്‍പ്പെടുന്ന ഈ ഭാഗത്ത് അധികമാരാലും ശ്രദ്ധിക്കപ്പെടാതെ ഒരു മനുഷ്യന്‍ ഈ ലോകം വിട്ടുപോയി.











ലീ ക്വാന്‍ യൂ!

ഏകാധിപതി
കര്‍ശനക്കാരന്‍
വിഷണറി
സോഷ്യലിസ്റ്റ്
എക്കണോമിസ്റ്റ്
പ്രധാനമന്ത്രി
രാഷ്ട്രശില്‍പ്പി

ഇതെല്ലാമായിരുന്നു സിംഗപ്പൂരെന്ന ചെറിയ രാഷ്ട്രത്തിലെ ചെറിയ ഭരണാധികാരിയായിരുന്ന മനുഷ്യന്‍. കേരളത്തിലെ ഒരു താലൂക്കിന്റെയത്ര വിസ്തീര്‍ണ്ണം മാത്രമുള്ള സിംഗപ്പൂര്‍ എന്ന ദ്വീപുരാഷ്ട്രത്തെ ലോകത്തിലെ എണ്ണപ്പെടുന്ന ഒരു ഫിനാന്‍ഷ്യല്‍ ഹബ് ആക്കിമാറ്റിയ ക്രാന്തദര്‍ശിയും കഠിനാദ്ധ്വാനിയുമായ ഭരണാധികാരി.

ചുറ്റും കടലും, അതിലെ മത്സ്യങ്ങളും മാത്രം ആലംബമായിരുന്ന ഒരു ജനത എങ്ങനെയാണ് ലോകത്തിലെ മൂന്നാമത്തെ ആളോഹരിവരുമാനരാജ്യമായി മാറിയത്! അതാണ് ലീ ക്വാന്‍ യൂ എന്ന ഒറ്റ മനുഷ്യന്‍ രചിച്ച ചരിത്രം. ഇച്ഛാശക്തിയുണ്ടെങ്കില്‍ ഒരു രാഷ്ട്രത്തിന് പുരോഗമിക്കാന്‍ നാച്ചുറല്‍ റിസോര്‍സസ് ഒന്നും വലിയ ഘടകമല്ല എന്ന് ലോകത്തെ പഠിപ്പിച്ച ചരിത്രം

ആ അശ്വമേധത്തിനിടയില്‍ ചിലര്‍ എതിര്‍വഴിയില്‍ നിന്നു. അവരെയൊക്കെ ഒതുക്കിക്കൊണ്ട്  യൂ സിംഗപ്പൂരിനെ ചിറകിലേറ്റി മുന്നോട്ട് കുതിച്ചു. എതിര്‍ത്തവരെ-അവര്‍ തീരെ ചുരുക്കമായിരുന്നു- വിചാരണപോലും ഇല്ലാതെ തുറുങ്കില്‍ അടച്ചു. പത്രങ്ങളുടെ സ്വാതന്ത്ര്യത്തിന് മൂക്കുകയറിട്ടു.പത്രങ്ങള്‍ ദ്വീപിലെ നന്മകളെപ്പറ്റി മാത്രം എഴുതി. ജനവും ഉദ്യോഗസ്ഥരും കുറ്റങ്ങള്‍ ചെയ്യാന്‍ മടിച്ചു. പിടിക്കപ്പെടുന്നതും ശിക്ഷ ലഭിക്കുന്നതും ഉറപ്പാകുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറയും.

വിയറ്റ് നാം, കമ്പോഡിയ, ഇന്‍ഡോനേഷ്യ, മലേഷ്യ തുടങ്ങി ചുറ്റുമുള്ള തെക്കുകിഴ്ക്കേഷ്യന്‍ രാജ്യങ്ങളെ ചൂണ്ടിക്കാണിച്ച് യൂ ജനങ്ങളോട് ചോദിച്ചു. പൂര്‍ണ്ണജനാധിപത്യമെന്ന പേരില്‍ ഇവിടെയൊക്കെ നടക്കുന്ന ദുര്‍ഭരണവും അതിന്റെ ഫലമായുണ്ടാകുന്ന ദുരിതജീവിതവുമാണോ അതോ നിയന്ത്രിതജനാധിപത്യമെന്ന രീതിയിലൂടെ അഴിമതിയില്ലാത്ത, ദാര്‍ദ്ര്യമില്ലാത്ത, ലഹളയില്ലാത്ത ഒരു സമ്പദ്‌വ്യവസ്ഥയിലൂന്നിയ സമാധാനജീവിതം വേണമോ? ജനം 31 വര്‍ഷം ആ ചോദ്യത്തിന് ഉത്തരം കൊടുത്തു. ബാലറ്റിലൂടെ തന്നെ.

പീപ്പിള്‍സ് ആക്‍ഷന്‍ പാര്‍ട്ടിയുടെ അമരക്കാരനായി ആദ്യപ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതില്‍പ്പിന്നെ 31 വര്‍ഷം തുടര്‍ച്ചയായി സിംഗപ്പൂരിന്റെ പ്രധാനമന്ത്രി.

മൂന്നാംകിടലോകക്രമത്തില്‍ കിടന്ന ഒരു രാജ്യത്തെ ഒരു തലമുറയുടെ ആയുഷ്കാലത്തിനുള്ളില്‍  ഒന്നാം ലോകക്രമത്തിലേക്കുയര്‍ത്തിയ വേറൊരു ഭരണത്തലവന്‍ ലോകത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.


അനാരോഗ്യം മൂലം സ്വയമായി ഭരണമൊഴിഞ്ഞ്  ഗോ ചോക് ടോംഗിന് ഭരണമേല്‍പ്പിച്ച് പടിയിറങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ ആ വൃദ്ധനെ അങ്ങനെയങ്ങ് വിടാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. സീനിയര്‍ മിനിസ്റ്റര്‍ എന്ന പദവിയില്‍ അദ്ദേഹത്തിന്റെ വഴിനടത്തലിലൂടെ ആയിരുന്നു പിന്നെയും ദ്വീപിന്റെ ഭരണം നടന്നത്.

പ്രധാനമന്ത്രിപദത്തില്‍ നിന്നിറങ്ങി ഒരു മന്ത്രിയായി ജോലി ചെയ്ത ലോകത്തിലെ ആദ്യത്തെ നേതാവും യൂ മാത്രമാണ്.

ഇല്ലായ്മയുടെയും കെടുകാര്യസ്ഥതയുടെയും കാലതാമസത്തിന്റെയും അതിരാഷ്ട്രീയത്തിന്റെയും കേരളത്തില്‍ നിന്ന് മൂന്ന് ദശകങ്ങള്‍ക്ക് മുന്‍പ് ആദ്യമായി സിംഗപ്പൂ‍രില്‍ കാല്‍ കുത്തിയപ്പോള്‍ ഇങ്ങനെയും നാടുണ്ടോ എന്ന അത്ഭുതമായിരുന്നു.

ഒരു പലചരക്കുകടക്കാരന്റെ മകനായിരുന്നു ഈ ആധുനികനഗരരാഷ്ട്രത്തിന്റെ ശില്പി എന്നത് അതിനെക്കാളേറേ അത്ഭുതം. കര്‍ശനമായ പ്രവര്‍ത്തനം മൂലം രാഷ്ട്രത്തിനും സമൂഹത്തിനും പൌരന്മാര്‍ക്കും പൊതുവില്‍ നന്മയും ഉന്നമനവുമാണ് പ്രതിഫലമെങ്കില്‍ ജനാധിപത്യത്തില്‍ അല്പം കുറവ് വന്നാലും സാരമില്ല എന്ന് തോന്നിയത് സിംഗപ്പൂരിലെ ജീവിതകാലത്താണ്.

ഈ കാലഘട്ടത്തില്‍ ബഹുമാനവും ആദരവും തോന്നിയ രണ്ട് നേതാക്കളില്‍ ഒരാള്‍ ലീ ക്വാന്‍ യൂ ആണ്. മറ്റൊരാള്‍ നെല്‍സന്‍ മണ്ടേലയും. ഒരു ഫുട്ബോള്‍ മല്‍‌സരം പന്ത് തട്ടി ഉദ്ഘാടനം ചെയ്യുമ്പോള്‍  ശക്തിയായ തൊഴിയുടെ വേഗത്തില്‍ മണ്ടേലയുടെ കാലില്‍ നിന്ന് ഷൂ  പറന്നുപോകുന്നതും കീറിയ സോക്സിലൂടെ അദ്ദേഹത്തിന്റെ കാലിന്റെ പെരുവിരല്‍ പുറത്തു കണ്ടപ്പോള്‍ പ്രസിഡന്റ്  ആയിരിക്കുമ്പോഴും പാലിച്ചുവന്ന ജീവിതരീതിയില്‍ തരിമ്പും മാറ്റം വന്നിട്ടില്ല എന്ന് കണ്ടതാണ് ആ ബഹുമാനത്തിന്റെ മുഖ്യകാരണം.

ജീവിതം കൊണ്ട് സന്ദേശമെഴുതുന്ന ഇത്തരം നേതാക്കളുടെ കാലത്ത് ജീവിക്കാനായതും സന്തോഷകരമാണ്.

വിട, ലീ ക്വാന്‍ യൂ.


(നിങ്ങളെപ്പോലുള്ള ഭരണാധികാരികളെ ലഭിച്ചതിനാല്‍ നിങ്ങളുടെ രാജ്യം മുന്നേറുന്നു. ഞങ്ങളിപ്പോഴും മാണി-ജോര്‍ജ്, കടി-പിടി വിവാദങ്ങളുമായി മുട്ടിലിഴയുന്നു. ഞങ്ങള്‍ക്കും എന്നെങ്കിലും ഒരു നല്ലകാലം വരുമായിരിക്കും)

Friday, December 26, 2014

ശബ്ദതാരാവലി

ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള തന്റെ ജീവിതത്തിലെ വിലയേറിയ 20 വര്‍ഷങ്ങള്‍ ത്യാഗപൂര്‍വം ബലികഴിച്ച്  കൈരളിയ്ക്ക് സമ്മാനിച്ച ശബ്ദതാരാവലി എന്ന നിഘണ്ടു, മലയാളഭാഷാനിഘണ്ടുക്കളില്‍ ഏറ്റവും കറതീര്‍ന്നത് എന്നു സര്‍വ്വരാലും സമ്മതിക്കപ്പെട്ട്  ഉത്തുംഗനിലയില്‍ വിരാജിക്കുന്ന ഒരു റഫറന്‍സ് ഗ്രന്ഥമാണ്.

സുമാര്‍ ഒരു നൂറ്റാണ്ടിനു മുന്‍പ്  മഹാക്ലേശത്തിനൊടുവില്‍ അങ്ങനെയൊരു പുസ്തകം പൂര്‍ത്തിയാക്കുമ്പോള്‍ അത് വരാനിരിക്കുന്ന തലമുറകള്‍ക്കൊക്കെയും വഴികാട്ടിയായിത്തീരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരിക്കും, തീര്‍ച്ച.ആ പ്രതീക്ഷകള്‍ ഒട്ടും അസ്ഥാനത്തായില്ല, ഇന്നും ഭാഷാസ്നേഹികളും ഭാഷാവിദ്യാര്‍ത്ഥികളും വാഗ് സംബന്ധിയോ ശൈലീസംബന്ധിയോ ആയ ഏതൊരു സംശയദൂരീകരണത്തിനും ആശ്രയിക്കുന്നത് ശബ്ദതാരാവലിയെത്തന്നെ.

എന്നാല്‍ ഇത്രയും ബൃഹത്തായ ഒരു ഗ്രന്ഥം സര്‍വ്വസാധാരണമായി എല്ലാവര്‍ക്കും ലഭ്യമാകണമെന്നില്ല. മാത്രമല്ല, കൊണ്ടുനടക്കുന്നതിനും സൂക്ഷിക്കുന്നതിനുമൊക്കെ വലിയ ശ്രമവും ആവശ്യമുണ്ട്.

ഈ ആധുനികകാലത്തിനു യോജിച്ചവിധം ശബ്ദതാരാവലി ഇന്റര്‍നെറ്റില്‍ ലഭ്യമാക്കാനുള്ള ഒരു ബൃഹദ്പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 1700-ല്‍ പരം പേജുകളിലായി വിന്യസിക്കപ്പെട്ടിരിക്കുന്ന പദവിശദീകരണങ്ങള്‍ തരിമ്പും വ്യത്യാസമില്ലാതെ, ചിഹ്നങ്ങള്‍ പോലും അതേപടി ടൈപ്പ് ചെയ്ത് ഒരു ഡിജിറ്റല്‍ പതിപ്പ് പ്രസിദ്ധീകരിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ലോകത്തിന്റെ പലഭാഗങ്ങളിലിരുന്ന് അന്‍പതില്‍ പരം മലയാളഭാഷാസ്നേഹികള്‍ ഈ പദ്ധതിയില്‍ തങ്ങളുടെ സമയവും ഊര്‍ജ്ജവും സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ഫേസ് ബുക്കിലെ “നല്ല മലയാളം” ഗ്രൂപ്പിന്റെ ബാനറില്‍ വിശ്വപ്രഭ എന്ന ജീനിയസിന്റെ നേതൃത്വത്തിലാണ് ഈ പ്രോജക്റ്റ്  പുരോഗമിക്കുന്നത്.

ഈ വന്‍ പദ്ധതിയുടെ ഭാഗമായി എന്നെയും സമര്‍പ്പിച്ചിരിക്കയാല്‍ ഏതാനും ദിവസത്തേയ്ക്ക് ബ്ലോഗുകളിലും ഫേസ് ബുക്ക് പോസ്റ്റുകളിലും എന്റെ സാന്നിദ്ധ്യം വളരെ ചുരുക്കമായിരിക്കും. എങ്കിലും പിന്നീട് നിങ്ങളെ സന്ദര്‍ശിക്കുന്നതായിരിക്കും എന്ന്  ഉറപ്പ് തരുന്നു.

ശ്രീകണ്ഠേശ്വരം 20 വര്‍ഷങ്ങള്‍ ശബ്ദതാരാവലിയ്ക്കായി ത്യാഗപൂര്‍വ്വം സമര്‍പ്പിച്ചെങ്കില്‍ എനിക്ക് ഏതാനും ദിവസങ്ങള്‍ അതിന്റെയൊരു രൂപമാറ്റത്തിനായി സമര്‍പ്പിക്കുന്നതില്‍ ഒരു നഷ്ടബോധവും തോന്നേണ്ടതില്ല, നേരേമറിച്ച് നാം മലയാളഭാഷയ്ക്ക് നല്‍കാവുന്ന, എന്നാല്‍ കഴിയുന്ന എളിയ സംഭാവനയും വഴിപാടുമായി ഈ ദിവസങ്ങളെ കൈരളിക്ക് ഞാന്‍ സമര്‍പ്പിക്കുന്നു.

https://www.facebook.com/groups/nallamalayalam/

Monday, September 15, 2014

മഞ്ഞമന്ദാരമേ.......!




“അങ്കിളേ.. എങ്ങോട്ടാ ഇത്ര സ്പീഡില്‍?“

ഓഫീസിലെ പ്രഭാതത്തിരക്കില്‍ നിന്ന് വര്‍ക് ഷോപ്പിലേയ്ക്ക് ഒന്നിറങ്ങിയപ്പോള്‍ ഒരു പിന്‍വിളി!

ഓ... തിരക്കില്‍ അവളെ ഒന്ന് നോക്കാന്‍ മറന്നു.
ഞാന്‍ തിരിഞ്ഞുനോക്കി
സുന്ദരിയായൊരു മഞ്ഞപ്പൂവ്.
പ്രഭാതപ്പൊന്‍ വെയിലില്‍ മെല്ലെ തലയാട്ടിക്കൊണ്ട് ചിരിക്കുന്നു

ങ്ഹൂം... നീ ചിരിക്കും. ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞോട്ടെ. ഗള്‍ഫിലെ ജൂലൈമാസച്ചൂട് നീ അറിയാനിരിക്കുന്നതേയുള്ളു.

ചൈനയില്‍ നിന്ന് വാല്‍വ് കയറ്റി വന്ന പെട്ടിയില്‍ സ്റ്റഫിംഗ് മെറ്റീരിയല്‍ ആയി വച്ചിരുന്നത് വൈക്കോല്‍ ആയിരുന്നു. വാല്‍വുകളൊക്കെ എടുത്തിട്ട് വൈക്കോല്‍ ഒരു സൈഡിലേയ്ക്ക് മാറ്റിയിട്ടു.

വെള്ളിയും ശനിയും കഴിഞ്ഞ് ഓഫീസിലെത്തി വൈക്കോല്‍ വാരി മാറ്റാന്‍ ചെന്നപ്പോള്‍ അതില്‍ നിന്ന് കുഞ്ഞിത്തല ഉയര്‍ത്തി ഒരു ചെടിക്കുഞ്ഞ്.

രണ്ട് തളിരിലകളും ഒരു നാമ്പും.

ചൈനയിലെ ഏതോ അജ്ഞാതവയലില്‍ നിന്ന് വൈക്കോലിന്റെയൊപ്പം ഇല്ലീഗല്‍ ഇമിഗ്രന്റ് ആയി ബഹറിനില്‍ എത്തിയ ഏകാകിയായ വിത്ത്.

ഇളംചെടിയെ ഞാന്‍ ശ്രദ്ധയോടെ എയര്‍ കണ്ടീഷണര്‍ ഡ്രെയിന്‍ പൈപ്പില്‍ നിന്ന് വെള്ളം വീഴുന്ന സ്ഥലത്തേയ്ക്ക് മാറ്റി വച്ചു.

ഏത് കൊടും ദാരിദ്രാവസ്ഥയിലായാലും പെണ്‍കുട്ടികള്‍ക്ക് താരുണ്യം വന്ന് നിറയുന്ന ഒരു കാലമുണ്ട് അവരുടെ വളര്‍ച്ചയില്‍. അതുപോലെ തന്നെ ആ കൊടും ചൂടിലും കുഞ്ഞിച്ചെടിയില്‍ പ്രകൃതി താരുണ്യചിത്രങ്ങള്‍ വരച്ചു. അവള്‍ മെല്ലെ വളര്‍ന്നു

നാല്പത് വര്‍ഷങ്ങളിലെ റിക്കാര്‍ഡ് ചൂട് ആണ് എന്ന് റേഡിയോവില്‍ വാര്‍ത്ത കെട്ട ദിവസമാണ് കുഞ്ഞിച്ചെടിയില്‍ ഒരു മൊട്ട് വളരുന്നതായി കണ്ടത്. അറിയാതെ എന്റെ മനസ്സിലും ഒരു സന്തോഷമൊട്ടിട്ടു.

ഇന്നലെയാണ് അവള്‍ വിരിഞ്ഞത്! സുന്ദരിയായൊരു മഞ്ഞപ്പൂവ്. ഒറ്റയ്ക്ക്, കത്തുന്ന വേനലില്‍, അറിയാത്ത ദേശത്ത്, ഒരു സുന്ദരിപ്പൂവ്

“കുഞ്ഞിച്ചെടിയേ... നിനക്ക് ദുഃഖമില്ലേ?”

“എന്തിന്”

“നിന്റെ ജന്മദേശത്ത് കൂട്ടുകാരുടെ ഇടയില്‍ സന്തോഷത്തോടെ ജീവിക്കേണ്ടവള്‍ നീ, ഇവിടെ വന്ന് ഈ മരുഭൂമിയില്‍ ഒറ്റയ്ക്ക്. വിഷമമില്ലേ നിനക്ക്?“

“ഇല്ല“ കുഞ്ഞിച്ചെടി പറഞ്ഞു. “അനേകായിരം കാതങ്ങള്‍ ഏകയായി താണ്ടി നിന്റെ മുന്നില്‍ ഒരു വിത്തായി എത്തുവാനും മുളയ്ക്കാനും പൂവിടാനുമായിരുന്നു എന്റെ നിയോഗം. അതില്‍ എന്റെ ഇഷ്ടത്തിനെന്ത് പ്രസക്തി”

“എന്നാലും...........” ഞാന്‍ ഒന്ന് മടിച്ചിട്ട് തുടര്‍ന്നു. “ഈ ചൂട് നിനക്ക് സഹിക്കാവതുണ്ടോ? ഈ വരണ്ട കാറ്റില്‍ ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ നിനക്ക് അതിജീവനം കാണുമോ”

എന്റെ മുഖം ശോകമയമാകുന്നത് കുഞ്ഞിച്ചെടി കണ്ടു.

‘എന്റെ മണ്ടനങ്കിളേ...!” കുഞ്ഞിച്ചെടി ഒന്ന് ചിരിച്ചു.

“രണ്ടുനാളെങ്കില്‍ രണ്ടുനാള്‍. ആ രണ്ടുനാള്‍ സ്വയം സന്തോഷിക്കയും നിങ്ങളെ സന്തോഷിപ്പിക്കയുമാണെന്റെ ലക്ഷ്യം”

“ദേ മേലെ നിന്ന് ആ റ്റ്യൂബ് വഴി വല്ലപ്പോഴും ഒഴുകിയെത്തുന്ന വെള്ളത്തുള്ളികള്‍ കണ്ടോ?”

ഞാന്‍ മേലോട്ട് നോക്കി.

‘അത് മതി, വല്ലപ്പോഴും എത്തുന്ന ആ ഒരു തുള്ളി ജലം, അതിന്റെ ഒരു ചെറുകുളിര്‍, പിന്നെ ഒരാളിന്റെയെങ്കിലും സ്നേഹം, ഒരു ചെറു തലോടല്‍. അതൊക്കെ മതി അങ്കിളേ ജീവിക്കാന്‍“

മഞ്ഞപ്പൂവിന്റെ മുഖം ഒന്ന് തുടുത്തു. അതില്‍ നിന്ന് സൌരഭ്യം പ്രസരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ സന്തോഷത്തോടെ കൊടുംവെയിലിലേക്കിറങ്ങി. 




Friday, August 8, 2014

ജീവിതം എന്ന മോഹിനി








വിജയന്റെ ശിഷ്യത്വത്തിലാണ് ബീഡി വലിക്കാനും കഞ്ചാവ് വലിക്കാനും കള്ള് കുടിക്കാനും പഠിച്ചത്. പിന്നെ ഗള്‍ഫിലേയ്ക്ക് പോന്നപ്പോള്‍ ആ ബന്ധം വളരെ ദുര്‍ബലമായിത്തീര്‍ന്നു. അവധിക്കാലത്ത് മാത്രം കാണുന്ന സൌഹൃദം. ഓരോ അവധിക്ക് നാട്ടിലെത്തുമ്പോഴും വിജയന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങള്‍ കുറഞ്ഞു വരുന്നുണ്ടായിരുന്നു. ആദ്യത്തെ അവധിക്കാലത്താണ് വലതുകാല്‍പ്പാദം മുറിച്ച് മാറ്റിയത്.
“അത് ബീഡി വലിച്ചിട്ട് ഉണ്ടായ സൂക്കേടാന്നാ ഡോക്ടറ് പറഞ്ഞത്“

പറയുമ്പോളുള്ള മുഖഭാവം കണ്ടപ്പോള്‍ വിജയന് ഇതൊന്നും പ്രശ്നമല്ല എന്ന് തോന്നി.
അടുത്ത അവധിക്കാലത്തിന് തൊട്ടുമുന്‍പ് നാട്ടില്‍ നിന്ന് ഫോണ്‍ വന്നപ്പോള്‍വിജയന്റെ വലതുകാല്  മുട്ടിന് മേല്‍ വച്ച് മുറിച്ചുമാറ്റി എന്നറിഞ്ഞു.


നാട്ടിലെത്തിയ ദിവസം തന്നെ വിജയനെ കണ്ടു. മുമ്പുണ്ടായിരുന്ന നെഞ്ചുറപ്പ് കാണാനില്ല ഇപ്പോള്‍. മീന കൂലിപ്പണിക്ക് പോയിട്ടാണ് ചെലവ് കഴിയുന്നത്. ചില സഹായങ്ങള്‍ കൊണ്ട് ചികിത്സയും.


ഗള്‍ഫിലാണെങ്കിലും ദുരിതപര്‍വം താണ്ടുന്ന ഞാന്‍ കഴിവതിനപ്പുറം ഒരു തുക കയ്യില്‍ വച്ചുകൊടുത്തപ്പോള്‍ മീന ഒന്ന് മടിച്ചു.


അടുത്ത അവധിക്കാലത്ത് ഇടതുകാലും മുട്ടിന് താഴെ വച്ച് മുറിച്ചു. മെഡിക്കല്‍ കോളേജില് കൊണ്ടുപോകാനും വേണ്ടുന്ന സഹായങ്ങള്‍ ചെയ്യാനും സാധിച്ചു. എല്ലാത്തിനും മീന നന്ദി പറഞ്ഞത്  സങ്കടത്തോടെയാണ്.


പിന്നത്തെ അവധിക്കാലത്ത് അരയ്ക്ക് താഴെ ശരീരമില്ലാത്ത വിജയനെ കണ്ടു.

അടുത്ത അവധിക്കാലമായപ്പോഴേയ്ക്കും ഇടംകൈ തോള് ചേര്ത്ത്  മുറിച്ചിരുന്നു. ഇങ്ങനെ നരകിപ്പിക്കാതെ മനുഷ്യരെ വേഗം ജീവിതത്തില്‍ നിന്ന് തിരിച്ച് വിളിക്കുന്നതെത്ര നന്നായിരിക്കും എന്നാണ് തോന്നിയത്.

ഉപഗുപ്തന്റെ മുന്‍പില്‍ കിടന്ന വാസവദത്തയുടെ ശരീരമെന്ന മാംസപിണ്ഡം പോലെ ഒരു മനുഷ്യ രൂപം.

അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞുപോയി. അടുത്ത അവധിക്കാലവുമെത്തി. വേറെ ആര്‍ക്കും ഒന്നും വാങ്ങിയില്ലെങ്കിലും വിജയന് വേണ്ടി ചില സാധനങ്ങള്‍ വാങ്ങാന്‍ മറന്നില്ല.

അവശേഷിച്ച വലതുകയ്യിലും പഴുപ്പ് ബാധിച്ച് വല്ലാത്ത വേദന കടിച്ച് പിടിച്ചിരിക്കുമ്പോഴും എന്നെ കണ്ട സന്തോഷം ആ മുഖത്ത് തെളിഞ്ഞു.

“ഇതും കൂടെ മുറിച്ച് കളഞ്ഞാല്‍ പിന്നെ കുഴപ്പമില്ലെന്നാ ഡോക്ടറ് പറഞ്ഞത്” വിജയന്റെ വാക്കുകളില്‍ പ്രതീക്ഷയുടെ പൊന്‍തിരിവെട്ടം!

ജീവിതമെന്ന മഹാത്ഭുതം! ഓരോന്നോരോന്നായി സര്‍വവും നഷ്ടമാകുമ്പോഴും അവശേഷിക്കുന്ന പൊട്ടും പൊടിയും ചേര്‍ത്ത് വച്ച് മുളപൊട്ടുന്ന പ്രതീക്ഷയോടെ നാളെയിലേയ്ക്ക് പ്രത്യാശയോടെ നമ്മെ നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്ന്!

അതിന്റെ മുന്നില്‍ ഞാന്‍ നിശ്ശബ്ദനായി നിന്നു.

Sunday, April 20, 2014

അങ്ങനെ ഒരു അവധിക്കാലത്ത്

പ്രിയ സുഹൃത്തുക്കളെ,
ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 1 വരെ അവധിക്കാലം ചെലവിടാന്‍ ഗ്രാമത്തിലേയ്ക്ക് പോകുന്നു. ഇനി 42 ദിവസം തനി ഗ്രാമീണന്‍ ആയിട്ട് ഒരു വേഷം. ഒരു ചേഞ്ച് ആര്‍ക്കാ ഇഷ്ടമല്ലാത്തത്.
നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകളില്‍ വന്ന് വായിക്കാന്‍ എന്നെ കണ്ടില്ലെങ്കില്‍ “അജിത്ത് ചേട്ടന് എന്തുപറ്റിക്കാണും?” എന്നൊരു സന്ദേഹം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഈ നോട്ടീസ്.
അവധി കഴിഞ്ഞെത്തുന്നതുവരെ സ്നേഹപൂര്‍വം വിട!

Saturday, October 12, 2013

അവിചാരിതസന്തോഷങ്ങള്‍



പ്രിയപ്പെട്ട ഇസ് ഹാക്കിന്റെ പ്രിയപുത്രി ജുമാന സ്നേഹപൂര്‍വം വരച്ച് അയച്ചുതന്ന ചിത്രം. കാണാപ്പുറങ്ങളിലിരുന്ന് സ്നേഹിക്കുന്ന പ്രിയകുടുംബത്തിന് ഹൃദയം നിറയെ ആശംസകളല്ലാതെ തിരിച്ചൊന്നും നല്‍കുവാനില്ല.
ഈ ചിത്രം എന്റെ എല്ലാ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ഞാന്‍ വളരെ അഭിമാനപൂര്‍വമാണ് കാണിച്ചത്.
എല്ലാവരും ആ കുഞ്ഞിന്റെ ചിത്രകലാവൈദഗ്ദ്ധ്യമോര്‍ത്ത് വിസ്മയിച്ചു
ഞാനോ ആ കുഞ്ഞിന്റെ മനസ്സില്‍ ഞങ്ങളോടുള്ള സ്നേഹത്തെയോര്‍ത്ത് വിസ്മയിച്ചു. അവളുടെ ബ്ലോഗില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ പോയി ഒന്നോ രണ്ടോ വാക്കുകള്‍ അഭിപ്രായമെഴുതുന്നതല്ലാതെ ഒരു മെയിലോ ഫോണ്‍വിളിയോ അങ്ങനെ ഒരുകമ്യൂണിക്കേഷനും ഇല്ല. പെരുന്നാളിനും മറ്റുള്ള വിശേഷദിവസങ്ങളിലും വല്ലപ്പോഴും ഇസ് ഹാകിന് ഒരു ആശംസ നേര്‍ന്നാലായി.
അതുകൊണ്ട് തന്നെ ഈ സ്നേഹസമ്മാനം ഞങ്ങള്‍ക്ക് അളവില്ലാത്ത സന്തോഷമാണുണ്ടാക്കിയത്. അനു അപ്പോള്‍ത്തന്നെ ഈ ചിത്രം അവളുടെ മൊബൈലില്‍ സ്ക്രീന്‍ സേവര്‍ ആക്കി. വലിയ സന്തോഷങ്ങളുടെ സാദ്ധ്യതകളൊന്നുമില്ലാത്ത ജീവിതത്തില്‍ ഇതുപോലെ അപ്രതീക്ഷിതസംഭവങ്ങള്‍ ഞങ്ങളെ ഉത്സാഹിപ്പിക്കാറുണ്ട്.
ഈ അവസരത്തില്‍ ഞങ്ങളെപ്പറ്റി അല്പം മനസ്സ് തുറക്കുന്നത് നന്നായിരിയ്ക്കുമെന്ന് തോന്നുന്നു. വളരെ ദരിദ്രമായ ചുറ്റുപാടിലായിരുന്നു എന്റെ ബാല്യവും കൌമാരവും. എനിയ്ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ എന്റെ പിതാവ് ഹൃദയസ്തംഭനം മൂലം മരിച്ചു. പിന്നെ മാതൃഗൃഹത്തില്‍ നിന്നും അയല്പക്കങ്ങളില്‍ നിന്നുമുള്ള സഹായത്തോടെ ആണ് ഞങ്ങള്‍ ആറുമക്കളും അമ്മയും ജീവിച്ചത്. എന്റെ മൂത്ത സഹോദരന് സൌദി അറേബ്യയില്‍ ഒരു ജോലി ലഭിച്ചതോടെയാണ് ആ ദാരിദ്യ്രത്തിന് മാറ്റമുണ്ടായിത്തുടങ്ങിയത്. അനുവിന്റെ വീട് ഇടുക്കി ജില്ലയില്‍ ഏലപ്പാറയ്ക്കടുത്താണ്. അവിടത്തെ ഭൂരിഭാഗം പെരും തേയില എസ്റ്റേറ്റുകളിലെ ജോലിക്കാരായിരുന്നു. ഇലയ്ക്കാട്ടിലെ എന്റെ വീടിനടുത്ത് അനുവിന്റെ ഒരു ബന്ധുവീട് ഉണ്ടായിരുന്നു. കുറവിലങ്ങാട്  ഒരു മെഡിക്കല്‍ കോഴ്സ് പഠിയ്ക്കുന്നതിനിടെ അനു അവിടെ എല്ലാ ആഴ്ച്ചയും വരാറുണ്ടായിരുന്നു. അന്ന് ഞങ്ങളുടെ വീട്ടില്‍ മാത്രം റ്റിവി ഉണ്ടായിരുന്നതിനാല്‍ “രാമായണം” കാണാന്‍ അവിടെ അയല്പക്കക്കാരെല്ലാം വരിക പതിവുണ്ട്. ഒരു അവധിക്കാലത്ത് അങ്ങനെ ഞങ്ങള്‍ കണ്ടുമുട്ടി. പ്രഥമദര്‍ശനാനുരാഗം. പക്ഷെ അത് കഠിനമായ എതിര്‍പ്പാണുണ്ടാക്കിയത്. പ്രേമവിവാഹം 30-35 വര്‍ഷം മുമ്പെ ഞങ്ങളുടെ വീട്ടില്‍ പതിവായിരുന്നെങ്കിലും മിശ്രവിവാഹത്തിന് അവര്‍ ഒരുക്കമല്ലായിരുന്നു.പല സമരമുറകള്‍ക്ക് ശേഷം 7 വര്‍ഷങ്ങള്‍ക്കൊടുവില്‍ ഞങ്ങളുടെ വിവാഹം നടന്നു. തികച്ചും വിപ്ലവകരമായിരുന്നു ആ വിവാഹം. ഏറ്റം അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളുമൊക്കെയായി മുപ്പതുപേര്‍ മാത്രം. ഏലപ്പാറയില്‍ നിന്ന് വിവാഹം കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ മുണ്ടക്കയത്ത് ഒരു ഹോട്ടലില്‍ ഊണും ഏര്‍പ്പാടാക്കിയിരുന്നു. ഒരു മാസം കഴിഞ്ഞ് ഞങ്ങള്‍ എന്റെ ജോലിസ്ഥലമായ സിംഗപ്പൂരിലേയ്ക്ക് യാത്രയായി. അവിടെ പേയിംഗ് ഗസ്റ്റ് ആയി ഒരു തമിഴ് കുടുംബത്തിനൊപ്പമാണ് താമസിച്ചത്. വളരെ സ്നേഹമുള്ള ജഗന്നാഥന്‍ താത്തയും അദ്ദേഹത്തിന്റെ ഭാര്യയും മാത്രം. ഭാര്യയാകട്ടെ വീല്‍ ചെയര്‍ ബൌണ്ടഡ് ആണ്. എത്ര ക്ഷമാപൂര്‍വമാണ് ജഗന്നാഥന്‍ താത്ത അവരെ ശുശ്രൂഷിക്കുന്നതെന്നോ! മകള്‍ മഹേശ്വരിയെ വിവാഹം കഴിച്ചിരിയ്ക്കുന്നത് മലേഷ്യയിലുള്ള രാജു ആണ്. (സിംഗപ്പൂര്‍-മലേഷ്യ ഒരു പാലത്തിനിക്കരെയക്കരെയാണ്. ദിവസേന അവിടെ നിന്ന് ഇവിടെ വന്ന് ജോലി ചെയ്ത് തിരിച്ചുപോകുന്നവരൊക്കെയുണ്ട്) അവര്‍ എല്ലാ ആഴ്ച്ചയും വരും.
അന്നൊക്കെ ലോകം പിടിച്ചടക്കിയ അനുഭൂതിയായിരുന്നു ഞങ്ങള്‍ക്ക്. അനു ഛര്‍ദിച്ചപ്പോള്‍ ജഗന്നാഥന്‍ താത്ത പതിന്നാലാം നിലയില്‍ നിന്ന് താഴെയിറങ്ങി കടയില്‍ ചെന്ന് ഹോര്‍ലിക്സ്, മൈലോ, പഴങ്ങള്‍ എല്ലാം വാങ്ങിക്കൊണ്ട് വന്നു.
“ഇനി മുമ്പത്തെപ്പോലെയൊന്നും പോര, നന്നായി ഭക്ഷണം കഴിയ്ക്കണം, ആരോഗ്യം നോക്കണം” എന്നൊക്കെ പറഞ്ഞു.
പിന്നെ അനു നാട്ടിലേയ്ക്ക് പോന്നു.
ദാമ്പത്യവല്ലരി പുഷ്പിക്കാന്‍ പോകുന്നതില്‍ അതിയായ ആഹ്ലാദത്തോടെ ഞങ്ങള്‍ കഴിഞ്ഞു.
എന്നാല്‍ ആ ആഹ്ലാദം അധികകാലം നീണ്ടുനിന്നില്ല.
“കാതു കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെടോ. നിങ്ങള്‍ വിഷമിക്കേണ്ട” എന്ന് ഡോക്ടര്‍ പറഞ്ഞ്  ഞങ്ങളെ ആശ്വസിപ്പിച്ചു. പക്ഷെ പിന്നീട് ഒരിയ്ക്കലും കടുക്കനിട്ടവന്‍ വരികയുണ്ടായില്ല.

പിന്നെ പല ആശുപത്രികള്‍, പലതരം ചികിത്സകള്‍, പ്രാര്‍ത്ഥനകള്‍, നേര്‍ച്ചകള്‍, കാഴ്ച്കകള്‍.
കൊടുങ്ങല്ലൂര്‍ കെ.ജെ ഹോസ്പിറ്റലിലെ ഡോ. മുഹമ്മദ് അഷറഫ് ആയിരുന്നു ഞങ്ങളുടെ ഡോക്ടര്‍.
എല്ലാ ടെസ്റ്റുകളും നടത്തി. മൂന്ന് വര്‍ഷം ചികിത്സ.
“ഒരു കുഴപ്പവും കാണുന്നില്ലെടോ. സുകുമാരഘൃതം എന്നൊരു നെയ്യുണ്ട്. നിങ്ങള്‍ അതു വാങ്ങിക്കഴിച്ചുനോക്കൂ” എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഞങ്ങളെ കൈവിടുകയാണെന്ന് മനസ്സിലായി. അനു കരഞ്ഞു. ആ ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്ന് ബസ് സ്റ്റാന്‍ഡിലേയ്ക്ക് നടക്കുമ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞുവന്നു.
പിന്നെ ഉദയമ്പേരൂര്‍ ചുള്ളിക്കാട് രാമന്‍ വൈദ്യരുടെ ചികിത്സ ആയിരുന്നു.
അതിന് ശേഷം എറണാകുളം വിജയ ഹോസ്പിറ്റലിലെ ഡോ. വിജയലക്ഷ്മി
സിംഗപ്പൂരില്‍ നിന്ന് സമ്പാദിച്ചതൊക്കെ ഈ ചികിത്സ കൊണ്ട് തന്നെ തീര്‍ന്നിരുന്നു. വന്ധ്യതാചികിത്സ ഏറ്റവും ചെലവേറിയതാണ്. എത്ര മുടക്കിയാലും ഒരു കുഞ്ഞിക്കാല് കാണണമെന്നാഗ്രഹിച്ചുപോവുകയില്ലേ മനുഷ്യര്‍!
സിംഗപ്പൂരില്‍ നിന്ന് ജോലി നിര്‍ത്തിവന്ന് ഒരു പിക്-അപ്  ട്രക്ക്  വാങ്ങിയിരുന്നു. ചികിത്സയും ജീവിയ്ക്കാനുള്ള ചെലവും കൂടെ നടക്കുകയില്ലെന്ന് മനസ്സിലായപ്പോള്‍ വീണ്ടും ഒരു ജോലി തേടിയിറങ്ങി. അങ്ങനെയാണ് ബഹറിനില്‍ എത്തുന്നത്. ഒരു വര്‍ഷം കഴിഞ്ഞ് അനുവും ബഹറിനിലെത്തി. ഇവിടെയും ചികിത്സ തുടര്‍ന്നുപോന്നു. എല്ലായിടത്തും എല്ലാ ടെസ്റ്റുകള്‍ക്ക് ശേഷവും “ഒരു പ്രശ്നവുമില്ല” എന്ന റിപ്പോര്‍ട്ട് ആണ് കിട്ടുക.
ഏറ്റവും അവസാനം കൊച്ചി ബോണ്‍ഹാള്‍ ക്ലിനിക്കിലെ ചികിത്സയും കൂടി കഴിഞ്ഞ് ചികിത്സാപര്‍വത്തിന് അവസാനമിട്ടിരിക്കുകയാണ് ഞങ്ങള്‍.
ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യുവാന്‍ വേണ്ടി പല അന്വേഷണവും നടത്തിയെങ്കിലും നിയമപ്രകാരമുള്ള പട്ടികയിലെ നാലഞ്ചു പ്രധാനകണ്ടീഷനുകള്‍ സാധിയ്ക്കാന്‍ ആവാത്തതിനാല്‍ ആ വഴിയും അടഞ്ഞു.
സങ്കടങ്ങളുണ്ടെങ്കിലും നിരാശരല്ല ഞങ്ങള്‍
ആവുന്നവിധം മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമായൊരു ജീവിതം നയിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.
ഇവിടത്തെ ജോലി മതിയാക്കിയെത്തുമ്പോള്‍ അശരണര്‍ക്ക് ഒരു ആശ്വാസമായിരിയ്ക്കണം, അതിനെന്തെങ്കിലും സംരംഭം തുടങ്ങണമെന്നാണ് ഞങ്ങളുടെ പദ്ധതി. വഴിയരികില്‍ ഉപേക്ഷിയ്ക്കപ്പെടുന്നവര്‍ക്കും അനാഥര്‍ക്കും ഒക്കെ ഒരു കൈത്താങ്ങായി കഴിയുന്നേടത്തോളം മുന്‍പോട്ടു പോകണം എന്ന് ചിന്തിക്കുന്നു.
ഇതിനിടയിലും ഞങ്ങള്‍ക്ക് സന്തോഷം തരുന്ന ഒരു കാര്യമുണ്ട്.

ഇവള്‍ സോണി. ഹൈദരാബാദില്‍ എവിടെയോ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി. നന്നായി പഠിയ്ക്കുന്ന ഇവള്‍ക്ക് ഡോക്ടര്‍ ആകണമെന്നാണാഗ്രഹം. ഞങ്ങളുടെ സ്പോണ്‍സര്‍ഷിപ്പില്‍ അവള്‍ പഠിയ്ക്കുകയാണ്.
വല്ലപ്പോഴും സന്തോഷം തളിര്‍ക്കുന്നത് ഇവളുടെ കത്ത് കിട്ടുമ്പോഴും പ്രോഗ്രസ് റിപ്പോര്‍ട്ട് കിട്ടുമ്പോഴൊക്കെയാണ്.
അടുത്ത അവധിയ്ക്ക് പോകുമ്പോള്‍ കാണണമെന്ന് പറഞ്ഞിരിക്കുകയാണവള്‍. എന്നാലും എനിയ്ക്ക് ഒരു സസ്പെന്‍സ് അങ്കിള്‍ ആയിത്തുടര്‍ന്നിട്ട് നല്ലൊരു സന്ദര്‍ഭം വരുമ്പോള്‍ അവളെ കാണണമെന്നാണാഗ്രഹം
അങ്ങനെയാണ് ഞങ്ങളുടെ ലൈഫ് മുമ്പോട്ട് പോകുന്നത്.
ഇത്രയൊക്കെ ഷെയര്‍ ചെയ്യാനിടയായത് ഞങ്ങള്‍ ആരെന്നോ എന്തെന്നോ അറിയാതെ ഞങ്ങളെ സ്നേഹിക്കയും ദിവസങ്ങള്‍ ചെലവിട്ട് ഞങ്ങളുടെ ചിത്രം വരച്ച് അയയ്ക്കുകയും ചെയ്ത ആ കുഞ്ഞിനോടുള്ള വാത്സല്യം കൊണ്ടാണ്. ഒപ്പം എന്റെ ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് പരിമിതമായെങ്കിലും ഞങ്ങള്‍ ആരാണെന്ന്  ഒരു ധാരണ ഉണ്ടാകണമെന്ന് ആഗ്രഹം കൊണ്ടും.
സങ്കടം ഒതുക്കുകയും സന്തോഷം പങ്കിടുകയും ചെയ്യണം എന്നാണ് ഞങ്ങളുടെ മുദ്രാവാക്യം. അതുകൊണ്ട് വിശേഷങ്ങളിവിടെ നിര്‍ത്തട്ടെ.

സോണിയെക്കുറിച്ച് മുമ്പ് എഴുതിയ ഒരു പോസ്റ്റ്: സോണി
ജുമാനമോളുടെ ബ്ലോഗ്: http://jumanasam.blogspot.com/
ആരിഫമോളുടെ ബ്ലോഗ്: http://risamaarifa.blogspot.com/
ഇസ് ഹാക്കിന്റെ ബ്ലോഗ്: http://ishaqh.blogspot.com/

 

Saturday, August 3, 2013

ബാഗ് ദാദിലേയ്ക്ക് വീണ്ടും.

ഓ ബാഗ് ദാദ്, ബാഗ് ദാദ്
നിന്റെ തെരുവുകള്‍ കത്തുമ്പോള്‍ വീണ വായിച്ചു രസിച്ചവര്‍
അവര്‍ സുരക്ഷിതരായും സ്വപ്നങ്ങള്‍ കാണുകയും
മണിമേടകളില്‍ നിദ്രയെ പൂകുകയും ചെയ്തുവല്ലോ

ഓ ബാഗ് ദാദ്,
ഞങ്ങളുടെ കുട്ടിക്കാലത്ത്
നിന്റെ കഥകള്‍ പറഞ്ഞുതരാന്‍ ഞങ്ങള്‍ക്ക്
അമ്മയും ചേച്ചിമാരും ഉണ്ടായിരുന്നു

ഞങ്ങളുടെ കുഞ്ഞുസ്വപ്നങ്ങളില്‍
നിന്റെ പേര്‍ ഞങ്ങള്‍ക്ക് കൌതുകമായ് തിളങ്ങി
നൂറായിരം കാതങ്ങള്‍ക്കകലെ
നിന്റെ തെരുവുകളില്‍ ഞങ്ങള്‍ ഒരു
മാന്ത്രികപ്പരവതാനിയില്‍ പറന്നിറങ്ങി
കഥയിലെ രാജകുമാരനും കുമാരിയുമായി
മുത്തുകളും രത്നങ്ങളും ശേഖരിച്ചപ്പോള്‍
ഞങ്ങളുടെ ആണുങ്ങള്‍ അവിടെ
സ്വര്‍ഗങ്ങള്‍ പണിതു
അവര്‍ തിരിയെ വന്നപ്പോള്‍
ഞങ്ങളുടെ വായില്‍ പാട്ടും മുഖങ്ങളില്‍ സന്തോഷവും പിറന്നു
അന്ന് ഞങ്ങളുടെ കൊച്ചുമേല്‍ക്കൂരയ്ക്കുള്ളില്‍ നിന്ന്
ആര്‍പ്പിന്റെ സ്വരങ്ങളാണുയര്‍ന്നത്

ഓ ബാഗ് ദാദ്
നിന്റെ തെരുവുകളില്‍ ഇന്ന് മുത്തുകള്‍ വില്‍ക്കപ്പെടുമൊ
അവിടെ കുഞ്ഞുങ്ങള്‍ക്കായി പാവക്കുട്ടികള്‍ തൂക്കിയിട്ട കടകളുണ്ടൊ
അവിടെ ചന്തപ്പുരകളിലെ വെളിയിടത്തില്‍
ഹുക്കയോട് ബന്ധിയ്ക്കപ്പെട്ട അമ്മാവന്മാരുമപ്പൂപ്പന്മാരും
സുലൈമാനി നുണഞ്ഞുകൊണ്ട് കഥ പറയുന്നുണ്ടാവുമോ
അസ്തമയസൂര്യനെ നോക്കി
ഹോ ഈ വര്‍ഷം എന്തൊരു ചൂടാണെന്ന് പറയുന്നുണ്ടാവുമോ
ചിരിയ്ക്കുന്ന കുരുന്നുകള്‍ സ്കൂളില്‍ പോകുന്നുണ്ടാവുമോ
കറുത്തകുപ്പായങ്ങള്‍ക്കുള്ളില്‍ നിന്ന്  മിഴിവുള്ള മിഴികള്‍
മൊഴികളുതിര്‍ക്കുന്നുണ്ടാവുമൊ
ഓ ബാഗ് ദാദ് ബാഗ് ദാദ്, പ്രിയനഗരമേ
ജനപൂര്‍ണ്ണയായ നഗരം വിലാപഭൂമിയായിത്തീര്‍ന്നതെങ്ങനെ

നിന്റെ മാളത്തില്‍ നിന്ന് ആ താടിക്കാരനെ ഒരെലിയെന്ന പോല്‍
തൂക്കിയെടുത്ത് വായിലെ പല്ലുകളെണ്ണിയപ്പോള്‍
ഞങ്ങള്‍ വേദനിച്ചു.
ഇഷ്ടമില്ലായിരുന്നവനെ
പിന്നെയും ഞങ്ങള്‍ വേദനിച്ചു
ഞങ്ങള്‍ക്കുള്ളില്‍ മനസ്സെന്നൊരു ദൌര്‍ബല്യമുണ്ടായിരുന്നല്ലോ

അവന്‍ പോയാല്‍ നീ സ്വര്‍ഗമാകുമെന്നവര്‍ പറഞ്ഞപ്പോള്‍
ഞങ്ങള്‍ വിശ്വസിച്ചു
ഞങ്ങള്‍ക്ക് കളങ്കമേതുമില്ലായിരുന്നല്ലോ
നിങ്ങള്‍ വെളുപ്പുള്ളവര്‍, അറിവുള്ളവര്‍
ശക്തിയും സമ്പത്തും നിങ്ങള്‍ക്കല്ലോ
നിങ്ങള്‍ ചൊല്ലിത്തന്നു
ഞങ്ങളതേറ്റുപാടി

ആ പ്രതിമ വീഴ്ത്തിയിട്ട് നിങ്ങളാടിയ
വേതാളനൃത്തം ഇന്നും ഞങ്ങടെ കണ്ണിലുണ്ടല്ലോ
നിങ്ങടെ ജയോല്ലാസവും അട്ടഹാസങ്ങളും
ഞങ്ങളാവോളം കണ്ടപ്പോള്‍
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ഞങ്ങളോട് ചോദിച്ചു
“അബ്ബാ, അവരെന്തിനാണ് സന്തോഷിയ്ക്കുന്നത്?”
“തിന്മയുടെ മേല്‍ നന്മ വിജയിച്ചു മകനേ!”
ഞങ്ങള്‍ പറഞ്ഞത്  പരമാര്‍ത്ഥമായിട്ടല്ലേ
ഞങ്ങള്‍ക്ക് കളങ്കമേതുമില്ലായിരുന്നല്ലോ
നിങ്ങള്‍ വെളുപ്പുള്ളവര്‍, അറിവുള്ളവര്‍
ശക്തിയും സമ്പത്തും നിങ്ങള്‍ക്കല്ലോ
നിങ്ങള്‍ ചൊല്ലിത്തന്നു
ഞങ്ങളതേറ്റുപാടി

ഞങ്ങളോട് നിങ്ങള്‍  പറയണം
ഏതായിരുന്നു തിന്മ
ആരായിരുന്നു ദുഷ്ടന്‍
എവിടെയായിരുന്നു
നിങ്ങള്‍ അരുളിച്ചെയ്ത വാഗ്ദത്തഭൂമി

ഞങ്ങള്‍ ദൈവമായിരുന്നെങ്കില്‍
നിങ്ങളുടെ തലയില്‍ ഇടിത്തീ വീഴിയ്ക്കുമായിരുന്നു
ഞങ്ങള്‍ക്ക് ശക്തിയുണ്ടെങ്കില്‍ നിങ്ങളെ
കല്ലിന്മേല്‍ കല്ല് ശേഷിയ്ക്കാതവണ്ണം
നിശ്ശേഷരാക്കുമായിരുന്നു
നിങ്ങടെ കോട്ടകൊത്തളങ്ങള്‍
നിലം പരിചാക്കിയേനെ

ഞങ്ങള്‍ മാന്ത്രികരായിരുന്നെങ്കില്‍
ശക്തരായിരുന്നെങ്കില്‍
ഹൃദയവും മനഃസ്സാക്ഷിയുമില്ലായിരുന്നെങ്കില്‍
നിങ്ങളെപ്പോലെയായിരുന്നെങ്കില്‍
നിങ്ങളിങ്ങനെ നിങ്ങളായിട്ടിരിയ്ക്കയില്ലായിരുന്നു

ഓ ബാഗ് ദാദ് ബാഗ് ദാദ്
യൂഫ്രട്ടീസിലും ടൈഗ്രിസിലും
പ്രവാചകന്മാരുടെ കാലടിപ്പാടുകള്‍ പതിഞ്ഞ
മണല്‍നഗരങ്ങളിലും
മരുഭൂമിയിലും മരുപ്പച്ചകളിലും
ചരിതങ്ങളേറെ പിറന്ന നിന്റെ പുണ്യസ്ഥലികളിലും
നിന്നെ മുടിച്ചവര്‍ കാട്ടില്‍ മൃഗങ്ങളെപ്പോലെ കഴിഞ്ഞപ്പോഴും
സംസ്കൃചിത്തരെ വാര്‍ത്തെടുത്ത നിന്റെ
പാഠഭേദങ്ങളിലും നിന്റെ ആത്മാവിനെ തളച്ചുകൊള്ളുക
നിന്റെ അന്തരംഗത്തെ സൂക്ഷിച്ചുകൊള്ളുക
ഒരിയ്ക്കല്‍ നീ ഉയിര്‍ക്കുമല്ലോ!
ഒരിയ്ക്കല്‍ നീ ഉയിര്‍ക്കുമല്ലോ!