Monday, September 15, 2014

മഞ്ഞമന്ദാരമേ.......!




“അങ്കിളേ.. എങ്ങോട്ടാ ഇത്ര സ്പീഡില്‍?“

ഓഫീസിലെ പ്രഭാതത്തിരക്കില്‍ നിന്ന് വര്‍ക് ഷോപ്പിലേയ്ക്ക് ഒന്നിറങ്ങിയപ്പോള്‍ ഒരു പിന്‍വിളി!

ഓ... തിരക്കില്‍ അവളെ ഒന്ന് നോക്കാന്‍ മറന്നു.
ഞാന്‍ തിരിഞ്ഞുനോക്കി
സുന്ദരിയായൊരു മഞ്ഞപ്പൂവ്.
പ്രഭാതപ്പൊന്‍ വെയിലില്‍ മെല്ലെ തലയാട്ടിക്കൊണ്ട് ചിരിക്കുന്നു

ങ്ഹൂം... നീ ചിരിക്കും. ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞോട്ടെ. ഗള്‍ഫിലെ ജൂലൈമാസച്ചൂട് നീ അറിയാനിരിക്കുന്നതേയുള്ളു.

ചൈനയില്‍ നിന്ന് വാല്‍വ് കയറ്റി വന്ന പെട്ടിയില്‍ സ്റ്റഫിംഗ് മെറ്റീരിയല്‍ ആയി വച്ചിരുന്നത് വൈക്കോല്‍ ആയിരുന്നു. വാല്‍വുകളൊക്കെ എടുത്തിട്ട് വൈക്കോല്‍ ഒരു സൈഡിലേയ്ക്ക് മാറ്റിയിട്ടു.

വെള്ളിയും ശനിയും കഴിഞ്ഞ് ഓഫീസിലെത്തി വൈക്കോല്‍ വാരി മാറ്റാന്‍ ചെന്നപ്പോള്‍ അതില്‍ നിന്ന് കുഞ്ഞിത്തല ഉയര്‍ത്തി ഒരു ചെടിക്കുഞ്ഞ്.

രണ്ട് തളിരിലകളും ഒരു നാമ്പും.

ചൈനയിലെ ഏതോ അജ്ഞാതവയലില്‍ നിന്ന് വൈക്കോലിന്റെയൊപ്പം ഇല്ലീഗല്‍ ഇമിഗ്രന്റ് ആയി ബഹറിനില്‍ എത്തിയ ഏകാകിയായ വിത്ത്.

ഇളംചെടിയെ ഞാന്‍ ശ്രദ്ധയോടെ എയര്‍ കണ്ടീഷണര്‍ ഡ്രെയിന്‍ പൈപ്പില്‍ നിന്ന് വെള്ളം വീഴുന്ന സ്ഥലത്തേയ്ക്ക് മാറ്റി വച്ചു.

ഏത് കൊടും ദാരിദ്രാവസ്ഥയിലായാലും പെണ്‍കുട്ടികള്‍ക്ക് താരുണ്യം വന്ന് നിറയുന്ന ഒരു കാലമുണ്ട് അവരുടെ വളര്‍ച്ചയില്‍. അതുപോലെ തന്നെ ആ കൊടും ചൂടിലും കുഞ്ഞിച്ചെടിയില്‍ പ്രകൃതി താരുണ്യചിത്രങ്ങള്‍ വരച്ചു. അവള്‍ മെല്ലെ വളര്‍ന്നു

നാല്പത് വര്‍ഷങ്ങളിലെ റിക്കാര്‍ഡ് ചൂട് ആണ് എന്ന് റേഡിയോവില്‍ വാര്‍ത്ത കെട്ട ദിവസമാണ് കുഞ്ഞിച്ചെടിയില്‍ ഒരു മൊട്ട് വളരുന്നതായി കണ്ടത്. അറിയാതെ എന്റെ മനസ്സിലും ഒരു സന്തോഷമൊട്ടിട്ടു.

ഇന്നലെയാണ് അവള്‍ വിരിഞ്ഞത്! സുന്ദരിയായൊരു മഞ്ഞപ്പൂവ്. ഒറ്റയ്ക്ക്, കത്തുന്ന വേനലില്‍, അറിയാത്ത ദേശത്ത്, ഒരു സുന്ദരിപ്പൂവ്

“കുഞ്ഞിച്ചെടിയേ... നിനക്ക് ദുഃഖമില്ലേ?”

“എന്തിന്”

“നിന്റെ ജന്മദേശത്ത് കൂട്ടുകാരുടെ ഇടയില്‍ സന്തോഷത്തോടെ ജീവിക്കേണ്ടവള്‍ നീ, ഇവിടെ വന്ന് ഈ മരുഭൂമിയില്‍ ഒറ്റയ്ക്ക്. വിഷമമില്ലേ നിനക്ക്?“

“ഇല്ല“ കുഞ്ഞിച്ചെടി പറഞ്ഞു. “അനേകായിരം കാതങ്ങള്‍ ഏകയായി താണ്ടി നിന്റെ മുന്നില്‍ ഒരു വിത്തായി എത്തുവാനും മുളയ്ക്കാനും പൂവിടാനുമായിരുന്നു എന്റെ നിയോഗം. അതില്‍ എന്റെ ഇഷ്ടത്തിനെന്ത് പ്രസക്തി”

“എന്നാലും...........” ഞാന്‍ ഒന്ന് മടിച്ചിട്ട് തുടര്‍ന്നു. “ഈ ചൂട് നിനക്ക് സഹിക്കാവതുണ്ടോ? ഈ വരണ്ട കാറ്റില്‍ ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ നിനക്ക് അതിജീവനം കാണുമോ”

എന്റെ മുഖം ശോകമയമാകുന്നത് കുഞ്ഞിച്ചെടി കണ്ടു.

‘എന്റെ മണ്ടനങ്കിളേ...!” കുഞ്ഞിച്ചെടി ഒന്ന് ചിരിച്ചു.

“രണ്ടുനാളെങ്കില്‍ രണ്ടുനാള്‍. ആ രണ്ടുനാള്‍ സ്വയം സന്തോഷിക്കയും നിങ്ങളെ സന്തോഷിപ്പിക്കയുമാണെന്റെ ലക്ഷ്യം”

“ദേ മേലെ നിന്ന് ആ റ്റ്യൂബ് വഴി വല്ലപ്പോഴും ഒഴുകിയെത്തുന്ന വെള്ളത്തുള്ളികള്‍ കണ്ടോ?”

ഞാന്‍ മേലോട്ട് നോക്കി.

‘അത് മതി, വല്ലപ്പോഴും എത്തുന്ന ആ ഒരു തുള്ളി ജലം, അതിന്റെ ഒരു ചെറുകുളിര്‍, പിന്നെ ഒരാളിന്റെയെങ്കിലും സ്നേഹം, ഒരു ചെറു തലോടല്‍. അതൊക്കെ മതി അങ്കിളേ ജീവിക്കാന്‍“

മഞ്ഞപ്പൂവിന്റെ മുഖം ഒന്ന് തുടുത്തു. അതില്‍ നിന്ന് സൌരഭ്യം പ്രസരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ സന്തോഷത്തോടെ കൊടുംവെയിലിലേക്കിറങ്ങി. 




Friday, August 8, 2014

ജീവിതം എന്ന മോഹിനി








വിജയന്റെ ശിഷ്യത്വത്തിലാണ് ബീഡി വലിക്കാനും കഞ്ചാവ് വലിക്കാനും കള്ള് കുടിക്കാനും പഠിച്ചത്. പിന്നെ ഗള്‍ഫിലേയ്ക്ക് പോന്നപ്പോള്‍ ആ ബന്ധം വളരെ ദുര്‍ബലമായിത്തീര്‍ന്നു. അവധിക്കാലത്ത് മാത്രം കാണുന്ന സൌഹൃദം. ഓരോ അവധിക്ക് നാട്ടിലെത്തുമ്പോഴും വിജയന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങള്‍ കുറഞ്ഞു വരുന്നുണ്ടായിരുന്നു. ആദ്യത്തെ അവധിക്കാലത്താണ് വലതുകാല്‍പ്പാദം മുറിച്ച് മാറ്റിയത്.
“അത് ബീഡി വലിച്ചിട്ട് ഉണ്ടായ സൂക്കേടാന്നാ ഡോക്ടറ് പറഞ്ഞത്“

പറയുമ്പോളുള്ള മുഖഭാവം കണ്ടപ്പോള്‍ വിജയന് ഇതൊന്നും പ്രശ്നമല്ല എന്ന് തോന്നി.
അടുത്ത അവധിക്കാലത്തിന് തൊട്ടുമുന്‍പ് നാട്ടില്‍ നിന്ന് ഫോണ്‍ വന്നപ്പോള്‍വിജയന്റെ വലതുകാല്  മുട്ടിന് മേല്‍ വച്ച് മുറിച്ചുമാറ്റി എന്നറിഞ്ഞു.


നാട്ടിലെത്തിയ ദിവസം തന്നെ വിജയനെ കണ്ടു. മുമ്പുണ്ടായിരുന്ന നെഞ്ചുറപ്പ് കാണാനില്ല ഇപ്പോള്‍. മീന കൂലിപ്പണിക്ക് പോയിട്ടാണ് ചെലവ് കഴിയുന്നത്. ചില സഹായങ്ങള്‍ കൊണ്ട് ചികിത്സയും.


ഗള്‍ഫിലാണെങ്കിലും ദുരിതപര്‍വം താണ്ടുന്ന ഞാന്‍ കഴിവതിനപ്പുറം ഒരു തുക കയ്യില്‍ വച്ചുകൊടുത്തപ്പോള്‍ മീന ഒന്ന് മടിച്ചു.


അടുത്ത അവധിക്കാലത്ത് ഇടതുകാലും മുട്ടിന് താഴെ വച്ച് മുറിച്ചു. മെഡിക്കല്‍ കോളേജില് കൊണ്ടുപോകാനും വേണ്ടുന്ന സഹായങ്ങള്‍ ചെയ്യാനും സാധിച്ചു. എല്ലാത്തിനും മീന നന്ദി പറഞ്ഞത്  സങ്കടത്തോടെയാണ്.


പിന്നത്തെ അവധിക്കാലത്ത് അരയ്ക്ക് താഴെ ശരീരമില്ലാത്ത വിജയനെ കണ്ടു.

അടുത്ത അവധിക്കാലമായപ്പോഴേയ്ക്കും ഇടംകൈ തോള് ചേര്ത്ത്  മുറിച്ചിരുന്നു. ഇങ്ങനെ നരകിപ്പിക്കാതെ മനുഷ്യരെ വേഗം ജീവിതത്തില്‍ നിന്ന് തിരിച്ച് വിളിക്കുന്നതെത്ര നന്നായിരിക്കും എന്നാണ് തോന്നിയത്.

ഉപഗുപ്തന്റെ മുന്‍പില്‍ കിടന്ന വാസവദത്തയുടെ ശരീരമെന്ന മാംസപിണ്ഡം പോലെ ഒരു മനുഷ്യ രൂപം.

അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞുപോയി. അടുത്ത അവധിക്കാലവുമെത്തി. വേറെ ആര്‍ക്കും ഒന്നും വാങ്ങിയില്ലെങ്കിലും വിജയന് വേണ്ടി ചില സാധനങ്ങള്‍ വാങ്ങാന്‍ മറന്നില്ല.

അവശേഷിച്ച വലതുകയ്യിലും പഴുപ്പ് ബാധിച്ച് വല്ലാത്ത വേദന കടിച്ച് പിടിച്ചിരിക്കുമ്പോഴും എന്നെ കണ്ട സന്തോഷം ആ മുഖത്ത് തെളിഞ്ഞു.

“ഇതും കൂടെ മുറിച്ച് കളഞ്ഞാല്‍ പിന്നെ കുഴപ്പമില്ലെന്നാ ഡോക്ടറ് പറഞ്ഞത്” വിജയന്റെ വാക്കുകളില്‍ പ്രതീക്ഷയുടെ പൊന്‍തിരിവെട്ടം!

ജീവിതമെന്ന മഹാത്ഭുതം! ഓരോന്നോരോന്നായി സര്‍വവും നഷ്ടമാകുമ്പോഴും അവശേഷിക്കുന്ന പൊട്ടും പൊടിയും ചേര്‍ത്ത് വച്ച് മുളപൊട്ടുന്ന പ്രതീക്ഷയോടെ നാളെയിലേയ്ക്ക് പ്രത്യാശയോടെ നമ്മെ നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്ന്!

അതിന്റെ മുന്നില്‍ ഞാന്‍ നിശ്ശബ്ദനായി നിന്നു.

Sunday, April 20, 2014

അങ്ങനെ ഒരു അവധിക്കാലത്ത്

പ്രിയ സുഹൃത്തുക്കളെ,
ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 1 വരെ അവധിക്കാലം ചെലവിടാന്‍ ഗ്രാമത്തിലേയ്ക്ക് പോകുന്നു. ഇനി 42 ദിവസം തനി ഗ്രാമീണന്‍ ആയിട്ട് ഒരു വേഷം. ഒരു ചേഞ്ച് ആര്‍ക്കാ ഇഷ്ടമല്ലാത്തത്.
നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകളില്‍ വന്ന് വായിക്കാന്‍ എന്നെ കണ്ടില്ലെങ്കില്‍ “അജിത്ത് ചേട്ടന് എന്തുപറ്റിക്കാണും?” എന്നൊരു സന്ദേഹം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഈ നോട്ടീസ്.
അവധി കഴിഞ്ഞെത്തുന്നതുവരെ സ്നേഹപൂര്‍വം വിട!

Saturday, October 12, 2013

അവിചാരിതസന്തോഷങ്ങള്‍



പ്രിയപ്പെട്ട ഇസ് ഹാക്കിന്റെ പ്രിയപുത്രി ജുമാന സ്നേഹപൂര്‍വം വരച്ച് അയച്ചുതന്ന ചിത്രം. കാണാപ്പുറങ്ങളിലിരുന്ന് സ്നേഹിക്കുന്ന പ്രിയകുടുംബത്തിന് ഹൃദയം നിറയെ ആശംസകളല്ലാതെ തിരിച്ചൊന്നും നല്‍കുവാനില്ല.
ഈ ചിത്രം എന്റെ എല്ലാ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ഞാന്‍ വളരെ അഭിമാനപൂര്‍വമാണ് കാണിച്ചത്.
എല്ലാവരും ആ കുഞ്ഞിന്റെ ചിത്രകലാവൈദഗ്ദ്ധ്യമോര്‍ത്ത് വിസ്മയിച്ചു
ഞാനോ ആ കുഞ്ഞിന്റെ മനസ്സില്‍ ഞങ്ങളോടുള്ള സ്നേഹത്തെയോര്‍ത്ത് വിസ്മയിച്ചു. അവളുടെ ബ്ലോഗില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ പോയി ഒന്നോ രണ്ടോ വാക്കുകള്‍ അഭിപ്രായമെഴുതുന്നതല്ലാതെ ഒരു മെയിലോ ഫോണ്‍വിളിയോ അങ്ങനെ ഒരുകമ്യൂണിക്കേഷനും ഇല്ല. പെരുന്നാളിനും മറ്റുള്ള വിശേഷദിവസങ്ങളിലും വല്ലപ്പോഴും ഇസ് ഹാകിന് ഒരു ആശംസ നേര്‍ന്നാലായി.
അതുകൊണ്ട് തന്നെ ഈ സ്നേഹസമ്മാനം ഞങ്ങള്‍ക്ക് അളവില്ലാത്ത സന്തോഷമാണുണ്ടാക്കിയത്. അനു അപ്പോള്‍ത്തന്നെ ഈ ചിത്രം അവളുടെ മൊബൈലില്‍ സ്ക്രീന്‍ സേവര്‍ ആക്കി. വലിയ സന്തോഷങ്ങളുടെ സാദ്ധ്യതകളൊന്നുമില്ലാത്ത ജീവിതത്തില്‍ ഇതുപോലെ അപ്രതീക്ഷിതസംഭവങ്ങള്‍ ഞങ്ങളെ ഉത്സാഹിപ്പിക്കാറുണ്ട്.
ഈ അവസരത്തില്‍ ഞങ്ങളെപ്പറ്റി അല്പം മനസ്സ് തുറക്കുന്നത് നന്നായിരിയ്ക്കുമെന്ന് തോന്നുന്നു. വളരെ ദരിദ്രമായ ചുറ്റുപാടിലായിരുന്നു എന്റെ ബാല്യവും കൌമാരവും. എനിയ്ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ എന്റെ പിതാവ് ഹൃദയസ്തംഭനം മൂലം മരിച്ചു. പിന്നെ മാതൃഗൃഹത്തില്‍ നിന്നും അയല്പക്കങ്ങളില്‍ നിന്നുമുള്ള സഹായത്തോടെ ആണ് ഞങ്ങള്‍ ആറുമക്കളും അമ്മയും ജീവിച്ചത്. എന്റെ മൂത്ത സഹോദരന് സൌദി അറേബ്യയില്‍ ഒരു ജോലി ലഭിച്ചതോടെയാണ് ആ ദാരിദ്യ്രത്തിന് മാറ്റമുണ്ടായിത്തുടങ്ങിയത്. അനുവിന്റെ വീട് ഇടുക്കി ജില്ലയില്‍ ഏലപ്പാറയ്ക്കടുത്താണ്. അവിടത്തെ ഭൂരിഭാഗം പെരും തേയില എസ്റ്റേറ്റുകളിലെ ജോലിക്കാരായിരുന്നു. ഇലയ്ക്കാട്ടിലെ എന്റെ വീടിനടുത്ത് അനുവിന്റെ ഒരു ബന്ധുവീട് ഉണ്ടായിരുന്നു. കുറവിലങ്ങാട്  ഒരു മെഡിക്കല്‍ കോഴ്സ് പഠിയ്ക്കുന്നതിനിടെ അനു അവിടെ എല്ലാ ആഴ്ച്ചയും വരാറുണ്ടായിരുന്നു. അന്ന് ഞങ്ങളുടെ വീട്ടില്‍ മാത്രം റ്റിവി ഉണ്ടായിരുന്നതിനാല്‍ “രാമായണം” കാണാന്‍ അവിടെ അയല്പക്കക്കാരെല്ലാം വരിക പതിവുണ്ട്. ഒരു അവധിക്കാലത്ത് അങ്ങനെ ഞങ്ങള്‍ കണ്ടുമുട്ടി. പ്രഥമദര്‍ശനാനുരാഗം. പക്ഷെ അത് കഠിനമായ എതിര്‍പ്പാണുണ്ടാക്കിയത്. പ്രേമവിവാഹം 30-35 വര്‍ഷം മുമ്പെ ഞങ്ങളുടെ വീട്ടില്‍ പതിവായിരുന്നെങ്കിലും മിശ്രവിവാഹത്തിന് അവര്‍ ഒരുക്കമല്ലായിരുന്നു.പല സമരമുറകള്‍ക്ക് ശേഷം 7 വര്‍ഷങ്ങള്‍ക്കൊടുവില്‍ ഞങ്ങളുടെ വിവാഹം നടന്നു. തികച്ചും വിപ്ലവകരമായിരുന്നു ആ വിവാഹം. ഏറ്റം അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളുമൊക്കെയായി മുപ്പതുപേര്‍ മാത്രം. ഏലപ്പാറയില്‍ നിന്ന് വിവാഹം കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ മുണ്ടക്കയത്ത് ഒരു ഹോട്ടലില്‍ ഊണും ഏര്‍പ്പാടാക്കിയിരുന്നു. ഒരു മാസം കഴിഞ്ഞ് ഞങ്ങള്‍ എന്റെ ജോലിസ്ഥലമായ സിംഗപ്പൂരിലേയ്ക്ക് യാത്രയായി. അവിടെ പേയിംഗ് ഗസ്റ്റ് ആയി ഒരു തമിഴ് കുടുംബത്തിനൊപ്പമാണ് താമസിച്ചത്. വളരെ സ്നേഹമുള്ള ജഗന്നാഥന്‍ താത്തയും അദ്ദേഹത്തിന്റെ ഭാര്യയും മാത്രം. ഭാര്യയാകട്ടെ വീല്‍ ചെയര്‍ ബൌണ്ടഡ് ആണ്. എത്ര ക്ഷമാപൂര്‍വമാണ് ജഗന്നാഥന്‍ താത്ത അവരെ ശുശ്രൂഷിക്കുന്നതെന്നോ! മകള്‍ മഹേശ്വരിയെ വിവാഹം കഴിച്ചിരിയ്ക്കുന്നത് മലേഷ്യയിലുള്ള രാജു ആണ്. (സിംഗപ്പൂര്‍-മലേഷ്യ ഒരു പാലത്തിനിക്കരെയക്കരെയാണ്. ദിവസേന അവിടെ നിന്ന് ഇവിടെ വന്ന് ജോലി ചെയ്ത് തിരിച്ചുപോകുന്നവരൊക്കെയുണ്ട്) അവര്‍ എല്ലാ ആഴ്ച്ചയും വരും.
അന്നൊക്കെ ലോകം പിടിച്ചടക്കിയ അനുഭൂതിയായിരുന്നു ഞങ്ങള്‍ക്ക്. അനു ഛര്‍ദിച്ചപ്പോള്‍ ജഗന്നാഥന്‍ താത്ത പതിന്നാലാം നിലയില്‍ നിന്ന് താഴെയിറങ്ങി കടയില്‍ ചെന്ന് ഹോര്‍ലിക്സ്, മൈലോ, പഴങ്ങള്‍ എല്ലാം വാങ്ങിക്കൊണ്ട് വന്നു.
“ഇനി മുമ്പത്തെപ്പോലെയൊന്നും പോര, നന്നായി ഭക്ഷണം കഴിയ്ക്കണം, ആരോഗ്യം നോക്കണം” എന്നൊക്കെ പറഞ്ഞു.
പിന്നെ അനു നാട്ടിലേയ്ക്ക് പോന്നു.
ദാമ്പത്യവല്ലരി പുഷ്പിക്കാന്‍ പോകുന്നതില്‍ അതിയായ ആഹ്ലാദത്തോടെ ഞങ്ങള്‍ കഴിഞ്ഞു.
എന്നാല്‍ ആ ആഹ്ലാദം അധികകാലം നീണ്ടുനിന്നില്ല.
“കാതു കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെടോ. നിങ്ങള്‍ വിഷമിക്കേണ്ട” എന്ന് ഡോക്ടര്‍ പറഞ്ഞ്  ഞങ്ങളെ ആശ്വസിപ്പിച്ചു. പക്ഷെ പിന്നീട് ഒരിയ്ക്കലും കടുക്കനിട്ടവന്‍ വരികയുണ്ടായില്ല.

പിന്നെ പല ആശുപത്രികള്‍, പലതരം ചികിത്സകള്‍, പ്രാര്‍ത്ഥനകള്‍, നേര്‍ച്ചകള്‍, കാഴ്ച്കകള്‍.
കൊടുങ്ങല്ലൂര്‍ കെ.ജെ ഹോസ്പിറ്റലിലെ ഡോ. മുഹമ്മദ് അഷറഫ് ആയിരുന്നു ഞങ്ങളുടെ ഡോക്ടര്‍.
എല്ലാ ടെസ്റ്റുകളും നടത്തി. മൂന്ന് വര്‍ഷം ചികിത്സ.
“ഒരു കുഴപ്പവും കാണുന്നില്ലെടോ. സുകുമാരഘൃതം എന്നൊരു നെയ്യുണ്ട്. നിങ്ങള്‍ അതു വാങ്ങിക്കഴിച്ചുനോക്കൂ” എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഞങ്ങളെ കൈവിടുകയാണെന്ന് മനസ്സിലായി. അനു കരഞ്ഞു. ആ ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്ന് ബസ് സ്റ്റാന്‍ഡിലേയ്ക്ക് നടക്കുമ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞുവന്നു.
പിന്നെ ഉദയമ്പേരൂര്‍ ചുള്ളിക്കാട് രാമന്‍ വൈദ്യരുടെ ചികിത്സ ആയിരുന്നു.
അതിന് ശേഷം എറണാകുളം വിജയ ഹോസ്പിറ്റലിലെ ഡോ. വിജയലക്ഷ്മി
സിംഗപ്പൂരില്‍ നിന്ന് സമ്പാദിച്ചതൊക്കെ ഈ ചികിത്സ കൊണ്ട് തന്നെ തീര്‍ന്നിരുന്നു. വന്ധ്യതാചികിത്സ ഏറ്റവും ചെലവേറിയതാണ്. എത്ര മുടക്കിയാലും ഒരു കുഞ്ഞിക്കാല് കാണണമെന്നാഗ്രഹിച്ചുപോവുകയില്ലേ മനുഷ്യര്‍!
സിംഗപ്പൂരില്‍ നിന്ന് ജോലി നിര്‍ത്തിവന്ന് ഒരു പിക്-അപ്  ട്രക്ക്  വാങ്ങിയിരുന്നു. ചികിത്സയും ജീവിയ്ക്കാനുള്ള ചെലവും കൂടെ നടക്കുകയില്ലെന്ന് മനസ്സിലായപ്പോള്‍ വീണ്ടും ഒരു ജോലി തേടിയിറങ്ങി. അങ്ങനെയാണ് ബഹറിനില്‍ എത്തുന്നത്. ഒരു വര്‍ഷം കഴിഞ്ഞ് അനുവും ബഹറിനിലെത്തി. ഇവിടെയും ചികിത്സ തുടര്‍ന്നുപോന്നു. എല്ലായിടത്തും എല്ലാ ടെസ്റ്റുകള്‍ക്ക് ശേഷവും “ഒരു പ്രശ്നവുമില്ല” എന്ന റിപ്പോര്‍ട്ട് ആണ് കിട്ടുക.
ഏറ്റവും അവസാനം കൊച്ചി ബോണ്‍ഹാള്‍ ക്ലിനിക്കിലെ ചികിത്സയും കൂടി കഴിഞ്ഞ് ചികിത്സാപര്‍വത്തിന് അവസാനമിട്ടിരിക്കുകയാണ് ഞങ്ങള്‍.
ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യുവാന്‍ വേണ്ടി പല അന്വേഷണവും നടത്തിയെങ്കിലും നിയമപ്രകാരമുള്ള പട്ടികയിലെ നാലഞ്ചു പ്രധാനകണ്ടീഷനുകള്‍ സാധിയ്ക്കാന്‍ ആവാത്തതിനാല്‍ ആ വഴിയും അടഞ്ഞു.
സങ്കടങ്ങളുണ്ടെങ്കിലും നിരാശരല്ല ഞങ്ങള്‍
ആവുന്നവിധം മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമായൊരു ജീവിതം നയിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.
ഇവിടത്തെ ജോലി മതിയാക്കിയെത്തുമ്പോള്‍ അശരണര്‍ക്ക് ഒരു ആശ്വാസമായിരിയ്ക്കണം, അതിനെന്തെങ്കിലും സംരംഭം തുടങ്ങണമെന്നാണ് ഞങ്ങളുടെ പദ്ധതി. വഴിയരികില്‍ ഉപേക്ഷിയ്ക്കപ്പെടുന്നവര്‍ക്കും അനാഥര്‍ക്കും ഒക്കെ ഒരു കൈത്താങ്ങായി കഴിയുന്നേടത്തോളം മുന്‍പോട്ടു പോകണം എന്ന് ചിന്തിക്കുന്നു.
ഇതിനിടയിലും ഞങ്ങള്‍ക്ക് സന്തോഷം തരുന്ന ഒരു കാര്യമുണ്ട്.

ഇവള്‍ സോണി. ഹൈദരാബാദില്‍ എവിടെയോ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി. നന്നായി പഠിയ്ക്കുന്ന ഇവള്‍ക്ക് ഡോക്ടര്‍ ആകണമെന്നാണാഗ്രഹം. ഞങ്ങളുടെ സ്പോണ്‍സര്‍ഷിപ്പില്‍ അവള്‍ പഠിയ്ക്കുകയാണ്.
വല്ലപ്പോഴും സന്തോഷം തളിര്‍ക്കുന്നത് ഇവളുടെ കത്ത് കിട്ടുമ്പോഴും പ്രോഗ്രസ് റിപ്പോര്‍ട്ട് കിട്ടുമ്പോഴൊക്കെയാണ്.
അടുത്ത അവധിയ്ക്ക് പോകുമ്പോള്‍ കാണണമെന്ന് പറഞ്ഞിരിക്കുകയാണവള്‍. എന്നാലും എനിയ്ക്ക് ഒരു സസ്പെന്‍സ് അങ്കിള്‍ ആയിത്തുടര്‍ന്നിട്ട് നല്ലൊരു സന്ദര്‍ഭം വരുമ്പോള്‍ അവളെ കാണണമെന്നാണാഗ്രഹം
അങ്ങനെയാണ് ഞങ്ങളുടെ ലൈഫ് മുമ്പോട്ട് പോകുന്നത്.
ഇത്രയൊക്കെ ഷെയര്‍ ചെയ്യാനിടയായത് ഞങ്ങള്‍ ആരെന്നോ എന്തെന്നോ അറിയാതെ ഞങ്ങളെ സ്നേഹിക്കയും ദിവസങ്ങള്‍ ചെലവിട്ട് ഞങ്ങളുടെ ചിത്രം വരച്ച് അയയ്ക്കുകയും ചെയ്ത ആ കുഞ്ഞിനോടുള്ള വാത്സല്യം കൊണ്ടാണ്. ഒപ്പം എന്റെ ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് പരിമിതമായെങ്കിലും ഞങ്ങള്‍ ആരാണെന്ന്  ഒരു ധാരണ ഉണ്ടാകണമെന്ന് ആഗ്രഹം കൊണ്ടും.
സങ്കടം ഒതുക്കുകയും സന്തോഷം പങ്കിടുകയും ചെയ്യണം എന്നാണ് ഞങ്ങളുടെ മുദ്രാവാക്യം. അതുകൊണ്ട് വിശേഷങ്ങളിവിടെ നിര്‍ത്തട്ടെ.

സോണിയെക്കുറിച്ച് മുമ്പ് എഴുതിയ ഒരു പോസ്റ്റ്: സോണി
ജുമാനമോളുടെ ബ്ലോഗ്: http://jumanasam.blogspot.com/
ആരിഫമോളുടെ ബ്ലോഗ്: http://risamaarifa.blogspot.com/
ഇസ് ഹാക്കിന്റെ ബ്ലോഗ്: http://ishaqh.blogspot.com/

 

Saturday, August 3, 2013

ബാഗ് ദാദിലേയ്ക്ക് വീണ്ടും.

ഓ ബാഗ് ദാദ്, ബാഗ് ദാദ്
നിന്റെ തെരുവുകള്‍ കത്തുമ്പോള്‍ വീണ വായിച്ചു രസിച്ചവര്‍
അവര്‍ സുരക്ഷിതരായും സ്വപ്നങ്ങള്‍ കാണുകയും
മണിമേടകളില്‍ നിദ്രയെ പൂകുകയും ചെയ്തുവല്ലോ

ഓ ബാഗ് ദാദ്,
ഞങ്ങളുടെ കുട്ടിക്കാലത്ത്
നിന്റെ കഥകള്‍ പറഞ്ഞുതരാന്‍ ഞങ്ങള്‍ക്ക്
അമ്മയും ചേച്ചിമാരും ഉണ്ടായിരുന്നു

ഞങ്ങളുടെ കുഞ്ഞുസ്വപ്നങ്ങളില്‍
നിന്റെ പേര്‍ ഞങ്ങള്‍ക്ക് കൌതുകമായ് തിളങ്ങി
നൂറായിരം കാതങ്ങള്‍ക്കകലെ
നിന്റെ തെരുവുകളില്‍ ഞങ്ങള്‍ ഒരു
മാന്ത്രികപ്പരവതാനിയില്‍ പറന്നിറങ്ങി
കഥയിലെ രാജകുമാരനും കുമാരിയുമായി
മുത്തുകളും രത്നങ്ങളും ശേഖരിച്ചപ്പോള്‍
ഞങ്ങളുടെ ആണുങ്ങള്‍ അവിടെ
സ്വര്‍ഗങ്ങള്‍ പണിതു
അവര്‍ തിരിയെ വന്നപ്പോള്‍
ഞങ്ങളുടെ വായില്‍ പാട്ടും മുഖങ്ങളില്‍ സന്തോഷവും പിറന്നു
അന്ന് ഞങ്ങളുടെ കൊച്ചുമേല്‍ക്കൂരയ്ക്കുള്ളില്‍ നിന്ന്
ആര്‍പ്പിന്റെ സ്വരങ്ങളാണുയര്‍ന്നത്

ഓ ബാഗ് ദാദ്
നിന്റെ തെരുവുകളില്‍ ഇന്ന് മുത്തുകള്‍ വില്‍ക്കപ്പെടുമൊ
അവിടെ കുഞ്ഞുങ്ങള്‍ക്കായി പാവക്കുട്ടികള്‍ തൂക്കിയിട്ട കടകളുണ്ടൊ
അവിടെ ചന്തപ്പുരകളിലെ വെളിയിടത്തില്‍
ഹുക്കയോട് ബന്ധിയ്ക്കപ്പെട്ട അമ്മാവന്മാരുമപ്പൂപ്പന്മാരും
സുലൈമാനി നുണഞ്ഞുകൊണ്ട് കഥ പറയുന്നുണ്ടാവുമോ
അസ്തമയസൂര്യനെ നോക്കി
ഹോ ഈ വര്‍ഷം എന്തൊരു ചൂടാണെന്ന് പറയുന്നുണ്ടാവുമോ
ചിരിയ്ക്കുന്ന കുരുന്നുകള്‍ സ്കൂളില്‍ പോകുന്നുണ്ടാവുമോ
കറുത്തകുപ്പായങ്ങള്‍ക്കുള്ളില്‍ നിന്ന്  മിഴിവുള്ള മിഴികള്‍
മൊഴികളുതിര്‍ക്കുന്നുണ്ടാവുമൊ
ഓ ബാഗ് ദാദ് ബാഗ് ദാദ്, പ്രിയനഗരമേ
ജനപൂര്‍ണ്ണയായ നഗരം വിലാപഭൂമിയായിത്തീര്‍ന്നതെങ്ങനെ

നിന്റെ മാളത്തില്‍ നിന്ന് ആ താടിക്കാരനെ ഒരെലിയെന്ന പോല്‍
തൂക്കിയെടുത്ത് വായിലെ പല്ലുകളെണ്ണിയപ്പോള്‍
ഞങ്ങള്‍ വേദനിച്ചു.
ഇഷ്ടമില്ലായിരുന്നവനെ
പിന്നെയും ഞങ്ങള്‍ വേദനിച്ചു
ഞങ്ങള്‍ക്കുള്ളില്‍ മനസ്സെന്നൊരു ദൌര്‍ബല്യമുണ്ടായിരുന്നല്ലോ

അവന്‍ പോയാല്‍ നീ സ്വര്‍ഗമാകുമെന്നവര്‍ പറഞ്ഞപ്പോള്‍
ഞങ്ങള്‍ വിശ്വസിച്ചു
ഞങ്ങള്‍ക്ക് കളങ്കമേതുമില്ലായിരുന്നല്ലോ
നിങ്ങള്‍ വെളുപ്പുള്ളവര്‍, അറിവുള്ളവര്‍
ശക്തിയും സമ്പത്തും നിങ്ങള്‍ക്കല്ലോ
നിങ്ങള്‍ ചൊല്ലിത്തന്നു
ഞങ്ങളതേറ്റുപാടി

ആ പ്രതിമ വീഴ്ത്തിയിട്ട് നിങ്ങളാടിയ
വേതാളനൃത്തം ഇന്നും ഞങ്ങടെ കണ്ണിലുണ്ടല്ലോ
നിങ്ങടെ ജയോല്ലാസവും അട്ടഹാസങ്ങളും
ഞങ്ങളാവോളം കണ്ടപ്പോള്‍
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ഞങ്ങളോട് ചോദിച്ചു
“അബ്ബാ, അവരെന്തിനാണ് സന്തോഷിയ്ക്കുന്നത്?”
“തിന്മയുടെ മേല്‍ നന്മ വിജയിച്ചു മകനേ!”
ഞങ്ങള്‍ പറഞ്ഞത്  പരമാര്‍ത്ഥമായിട്ടല്ലേ
ഞങ്ങള്‍ക്ക് കളങ്കമേതുമില്ലായിരുന്നല്ലോ
നിങ്ങള്‍ വെളുപ്പുള്ളവര്‍, അറിവുള്ളവര്‍
ശക്തിയും സമ്പത്തും നിങ്ങള്‍ക്കല്ലോ
നിങ്ങള്‍ ചൊല്ലിത്തന്നു
ഞങ്ങളതേറ്റുപാടി

ഞങ്ങളോട് നിങ്ങള്‍  പറയണം
ഏതായിരുന്നു തിന്മ
ആരായിരുന്നു ദുഷ്ടന്‍
എവിടെയായിരുന്നു
നിങ്ങള്‍ അരുളിച്ചെയ്ത വാഗ്ദത്തഭൂമി

ഞങ്ങള്‍ ദൈവമായിരുന്നെങ്കില്‍
നിങ്ങളുടെ തലയില്‍ ഇടിത്തീ വീഴിയ്ക്കുമായിരുന്നു
ഞങ്ങള്‍ക്ക് ശക്തിയുണ്ടെങ്കില്‍ നിങ്ങളെ
കല്ലിന്മേല്‍ കല്ല് ശേഷിയ്ക്കാതവണ്ണം
നിശ്ശേഷരാക്കുമായിരുന്നു
നിങ്ങടെ കോട്ടകൊത്തളങ്ങള്‍
നിലം പരിചാക്കിയേനെ

ഞങ്ങള്‍ മാന്ത്രികരായിരുന്നെങ്കില്‍
ശക്തരായിരുന്നെങ്കില്‍
ഹൃദയവും മനഃസ്സാക്ഷിയുമില്ലായിരുന്നെങ്കില്‍
നിങ്ങളെപ്പോലെയായിരുന്നെങ്കില്‍
നിങ്ങളിങ്ങനെ നിങ്ങളായിട്ടിരിയ്ക്കയില്ലായിരുന്നു

ഓ ബാഗ് ദാദ് ബാഗ് ദാദ്
യൂഫ്രട്ടീസിലും ടൈഗ്രിസിലും
പ്രവാചകന്മാരുടെ കാലടിപ്പാടുകള്‍ പതിഞ്ഞ
മണല്‍നഗരങ്ങളിലും
മരുഭൂമിയിലും മരുപ്പച്ചകളിലും
ചരിതങ്ങളേറെ പിറന്ന നിന്റെ പുണ്യസ്ഥലികളിലും
നിന്നെ മുടിച്ചവര്‍ കാട്ടില്‍ മൃഗങ്ങളെപ്പോലെ കഴിഞ്ഞപ്പോഴും
സംസ്കൃചിത്തരെ വാര്‍ത്തെടുത്ത നിന്റെ
പാഠഭേദങ്ങളിലും നിന്റെ ആത്മാവിനെ തളച്ചുകൊള്ളുക
നിന്റെ അന്തരംഗത്തെ സൂക്ഷിച്ചുകൊള്ളുക
ഒരിയ്ക്കല്‍ നീ ഉയിര്‍ക്കുമല്ലോ!
ഒരിയ്ക്കല്‍ നീ ഉയിര്‍ക്കുമല്ലോ!





Thursday, March 14, 2013

ജ്യോതിര്‍ഗമയ


നിമിഷ കവിത


പരക്കെ വെട്ടം പകരാനായിട്ടെ-
നിക്കു പോരുകയില്ലെന്നാല്‍
കരിപ്പടം പോല്‍ ചൂഴും രാവിതില്‍
ഒരിറ്റ് വെട്ടം പകരട്ടെ

മരുത്ത് വീണ്ടും പലകോണില്‍നി-
ന്നുറക്കെ വീശിയടിക്കുമ്പോള്‍
മരിച്ചുപോകാന്‍നേരമടുത്താല്‍
ഇരിപ്പതെന്തിന്നുലകത്തില്‍

ഇരുട്ടു കട്ടപിടിച്ചൊരു ലോകം
ഒരുതരി വെട്ടം തേടുന്നൂ
ഇരന്ന് നേടിയൊരായുഷ്കാലം
വരിക്കയില്ലാ മരണത്തേ

എനിയ്ക്ക് വീണ്ടും തീര്‍പ്പാനായി
നിനയ്ക്കില്‍വേലകളുണ്ടല്ലോ
കനത്ത കൂരിരുള്‍ചുറ്റും കാണ്മൂ
നനുത്ത വെട്ടം തെളിയട്ടേ

ഓരോ ചെറുതിരി നാളം ചേര്‍ന്നി-
ട്ടൊരു ചെന്തീക്കടലാകട്ടെ
പരമാനന്ദപ്പാല്‍ക്കടലലപോല്‍
പരവും പൊരുളും നിറയട്ടെ

ഒരു ചെറുകൈത്തിരി നാളം മതിയാം
ഒരു വന്‍വിപ്ലവമുരുവാകാന്‍
ഇരുമനമൊന്നായ് ചേര്‍ന്നാല്‍പാരില്‍
പരിചില്‍തീരും ആന്ധ്യങ്ങള്‍


ഫേസ് ബുക്കിലെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ഒരിയ്ക്കല്‍ ചിത്രത്തിന് യോജിച്ച കവിത എഴുതാന്‍ ആവശ്യപ്പെട്ടിരുന്നു. കാറ്റില്‍ ആടിയുലയുന്ന ഒരു തിരിനാളമായിരുന്നു ആ ചിത്രം. അതുകണ്ടപ്പോള്‍ പെട്ടെന്ന് കുറിച്ചിട്ട വരികളാണിവ. കൈത്തിരിനാളത്തിന്റെ ആത്മഗതമായിട്ടാണ് ഈ വരികള്‍ സങ്കല്പിച്ചിരിയ്ക്കുന്നത്.                                                       

Friday, November 30, 2012

മനസാ സ്മരാമി

“ഡാ, നീയ്  ആപ്പോണവളെ ഒന്ന് സൂക്ഷിച്ച് നോക്ക്യോണം....”
മുമ്പില്‍ പോകുന്ന ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി ഗീതച്ചിറ്റ പെട്ടെന്നങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നമ്പരന്നു.
പിന്നെ ആ സ്ത്രീയെ നോക്കി. ആദ്യം ശ്രദ്ധിച്ചത്  നല്ല ആകൃതിയിലുള്ള  പിന്‍ഭംഗിയാണ്. നടക്കുന്നതിനനുസരിച്ച് നല്ല താളത്തില്‍ ചലിക്കുന്ന നിതംബം.
ഒരു നിമിഷം ഞാന്‍ വല്ലാതെയായി
സ്വതവെ നിതംബഭംഗിയോട് അല്പം അധികതാല്പര്യമുണ്ടെനിക്ക്. ഇന്നലെ ചന്തയില്‍ ചിറ്റയുടെയൊപ്പം പോയപ്പോള്‍ ബോംബെ സുന്ദരികളുടെ പിന്‍ഭാഗം തേടി  കള്ളക്കണ്ണ് പായുന്നത്  വല്ലതും ചിറ്റ കണ്ടുവോ?
അതിനെ കളിയാക്കാനാണോ ഇപ്പോള്‍ ഈ പറച്ചില്‍?
എന്റെയുള്ളില്‍ നിന്നൊരു ആന്തല്‍ തൊണ്ടക്കുഴിയിലേയ്ക്ക് കയറി വന്നു.
ഹേയ്..അതൊന്നും ആയിരിക്കില്ല
എന്തായാലും ചിറ്റ ചൂണ്ടിക്കാണിച്ച ആ സ്ത്രീയുടെ പിന്നഴക് ഞാനൊന്ന്  ആസ്വദിയ്ക്കാതിരുന്നില്ല. ലോണ്‍ട്രിയില്‍ കൊടുത്തിരുന്ന പാന്റും ഷര്‍ട്ടും വാങ്ങാന്‍ തിരിഞ്ഞപ്പോഴേയ്ക്കും ആ സ്ത്രീ കുറെ മുമ്പോട്ട് നടന്ന്  നീങ്ങിയിരുന്നു
ശിവന്‍ ചേട്ടന്റെ ബാര്‍ബര്‍ ഷോപ്പിന്റെയടുത്ത് നിന്ന് വലത്തോട്ട് തിരിയുന്ന വഴിയിലൂടെ അവര്‍ ഉള്ളിലേയ്ക്ക് കടന്നു.
അങ്ങനെ തിരിയുമ്പോള്‍ അവളുടെ മുഖത്തിന്റെ ഒരു വശം കാണാന്‍ കഴിഞ്ഞു. സുന്ദരിയായൊരു പെണ്ണ്. അധികം പ്രായം കാണാന്‍ വഴിയില്ല
എന്തുകൊണ്ടോ, അവളെ വീണ്ടും കാണണമെന്ന് തോന്നി
ഇനി ചിറ്റ വല്ല കല്യാണാലോചനയുമായി പറഞ്ഞതാണോ?
അറിയാതെ കുളിരുകോരിപ്പോയി
ഇരുപത്തിനാല് വയസ്സ്  കഴിഞ്ഞ് നാലുമാസവും കടന്നിരുന്നു അപ്പോള്‍
കുളിരുകോരുന്നതില്‍ വലിയ അതിശയമൊന്നും പറയാനില്ല
ബോംബെയിലേയ്ക്ക് വണ്ടി കയറുമ്പോള്‍ കൂട്ടുകാര്‍ ഏറ്റവുമധികം പറഞ്ഞിരുന്നത് ചുവന്നതെരുവിനെപ്പറ്റിയാണ്
ഒരു തവണയെങ്കിലും പോകണമെന്ന് അന്നുതന്നെ തീരുമാനിച്ചിരുന്നു
വരട്ടെ, എല്ലാത്തിനും സമയമുണ്ടല്ലോ
അപ്പോഴേയ്ക്കും മഹാനഗരത്തില്‍ വന്നിട്ട് ഒരു മാസം കഴിഞ്ഞിരുന്നു.

അന്നുരാത്രി  ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ആകാശനീലസാരിയില്‍ പൊതിഞ്ഞ, വട്ടമൊത്ത, താളത്തില്‍ ചലിക്കുന്ന നിതംബങ്ങള്‍ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു
പിറ്റേന്ന്  നോസിലില്‍*1 ഇന്റര്‍വ്യൂവിന് പോകേണ്ടതാണ്. എങ്ങനെയും ഉറങ്ങിയേ പറ്റൂ. കണ്ണുകള്‍ ഇറുക്കിപ്പൂട്ടിയിട്ടും താളത്തില്‍ ആടുന്നൊരു പിന്നഴക്  വിടാതെ സ്വപ്നത്തിലും കടന്നുവന്നു.

ഗീതച്ചിറ്റ അമ്മയുടെ രണ്ടാമത്തെ അനുജത്തിയാണ്. രാഘവന്‍കുട്ടിക്കൊച്ചച്ഛനാണ് ഭര്‍ത്താവ്. 
രണ്ടുപേര്‍ക്കും റെയില്‍വേയില്‍ നല്ല ജോലിയാണ്. ചിറ്റയെ കണ്ടാല്‍ സിനിമാനടി ശ്രീവിദ്യയുടെ ച്ഛായയാണ്. കാണുന്നവര്‍ തെറ്റിദ്ധരിക്കത്തക്കവിധത്തിലുള്ള സാമ്യം. കൊച്ചച്ഛനും നല്ല സുന്ദരനായ പുരുഷന്‍ തന്നെ. ബോംബെയില്‍ ജീവിച്ച് പരിചയം കൊണ്ടായിരിക്കും ഓരോ അഞ്ചുമിനിട്ട് കൂടുമ്പോഴും “ഹേ റാം” എന്ന് പറയും കൊച്ചച്ഛന്‍.
അദ്ദേഹത്തിന്റെ നോട്ടത്തിലും സംസാരത്തിലുമെല്ലാം എന്നോടുള്ള പുച്ഛം തെളിഞ്ഞുനിന്നിരുന്നു
തീരെ സഹിക്കുന്നില്ലെങ്കിലും നിവൃത്തികേട് കൊണ്ട് മിണ്ടാതെ സഹിക്കുക തന്നെ. ശോഷിച്ചിരിക്കുന്ന എന്റെ ശരീരപ്രകൃതം കണ്ട് ദിവസം ഒരു തവണയെങ്കിലും “ ഇവിടത്തെ നല്ല ഭക്ഷണമൊക്കെയല്ലേ കഴിക്കുന്നത്, തടിച്ചോളും” എന്ന് പറയാതിരിക്കയേയില്ല.  ഭക്ഷണം വിളമ്പിവച്ചിട്ട് വിളിക്കുമ്പോള്‍ കൊച്ചച്ഛന്‍ കഴിച്ചുതീരും വരെ എന്തെങ്കിലും ഒഴികഴിവ് പറഞ്ഞ് ഞാന്‍ വൈകിക്കും. എന്തോ ഒരു സങ്കോചം.
നോസിലിലെ ഇന്റര്‍വ്യൂ  കഴിഞ്ഞു. അവര്‍ക്ക് ആളിനെ അത്യാവശ്യമായി വേണ്ടുന്ന സമയമായിരുന്നു. പിന്നെ തങ്കപ്പന്‍ വല്യച്ഛന്റെ ഒരു ശുപാര്‍ശയും. തിങ്കളാഴ്ച്ച ജോയിന്‍ ചെയ്തോളാന്‍ പറഞ്ഞപ്പോള്‍ മനസ്സില്‍ ഒരു കുളിര്‍മഴ പെയ്ത അനുഭവമായിരുന്നു. എന്തെന്നറിയാതെ ഉള്ളിലേയ്ക്ക് കടന്നുവന്ന ദൃശ്യം ആകാശനീലസാരിയില്‍ പൊതിഞ്ഞ അഴകുസമൃദ്ധിയുടെ രസനടനമായിരുന്നു.

പിന്നെ ദിവസങ്ങള്‍ക്കൊരു സ്പീഡ് വന്നു. എന്നാലും രാഘവന്‍ കൊച്ചച്ഛന്റെ പരിഹാസം ഒട്ടും കുറഞ്ഞിരുന്നില്ല.  എത്രയും പെട്ടെന്ന് ഇവിടത്തെ താമസം മാറണം. തങ്കപ്പന്‍ വലിയച്ഛന്റെ കൂടെയായിരുന്നെങ്കില്‍ നന്നായിരുന്നു. പക്ഷെ അവര്‍ പാവങ്ങളാണ്. തിങ്ങിഞെരുങ്ങി ഒറ്റമുറിയ്ക്കുള്ളിലാണ് നാലംഗകുടുംബം. പിന്നെ ഏതെങ്കിലും കൂട്ടുകാരുടെ കൂടെ കൂടുകയാണ് മാര്‍ഗം.
ഓരോ ദിവസം കടന്നുപോകുന്തോറും  അവിടെ താമസിക്കുന്നതില്‍ വീര്‍പ്പുമുട്ടല്‍ കൂടിവന്നു

ഉണ്ണിക്കുട്ടനും ശ്രുതിയുമായിരുന്നു ആകെയുള്ള ഒരാശ്വാസം. ഗീതച്ചിറ്റയുടെ കുസൃതിക്കുട്ടികള്‍

രാഘവന്‍ കുട്ടിക്കൊച്ചച്ഛന്‍  ഒഫിഷ്യല്‍ ടൂറിന് പോയ തിന്റെ അടുത്തദിവസം ഗീതച്ചിറ്റ അടുത്തു വന്നു.
“നീയ് ഇന്ന് ജോലിക്ക് പോകണ്ടാ. നമുക്കൊരു സ്ഥലം വരെ പോകാനുണ്ട്”
“എവിടേയ്ക്കാ ചിറ്റേ?”
“അത് നീയറിയേണ്ടാ”

ചിറ്റയുടെ സ്വരം കടുത്തിരുന്നു. വളരെ പതിഞ്ഞുമിരുന്നു
മുഖം പതിവില്ലാതെ വലിയ ഗൌരവഭാവത്തിലുമായിരുന്നു
കുട്ടികള്‍ സ്കൂളിലേയ്ക്ക് പോയ ഉടനെ ചിറ്റ ഒരുങ്ങിയിറങ്ങി

“നീയൊന്ന് പെട്ടെന്നിറങ്ങിക്കേ...”
“ഇതാ റെഡിയായി ചിറ്റേ”

ഫ്ലാറ്റിനു താഴെയെത്തിയതും ആദ്യം കണ്ട സൈക്കിള്‍ റിക്ഷ കൈകാട്ടി നിര്‍ത്തി ഞങ്ങള്‍ യാത്രയായി.
ചന്തയും കടന്ന് ശിവന്‍ ചേട്ടന്റെ ബാര്‍ബര്‍ ഷോപ്പ് കഴിഞ്ഞ്  വലതുവശത്തേയ്ക്കുള്ള ഇടറോഡില്‍ റിക്ഷ കടന്നയുടനെ എന്റെയുള്ളില്‍ ചിത്രശലഭങ്ങള്‍ പറന്നുതുടങ്ങി
അവള്‍ കടന്നുപോയ ഗല്ലി.
ഇത് ഒരു പെണ്ണുകാണല്‍ തന്നെ
ച്ഛെ, അറിഞ്ഞിരുന്നെങ്കില്‍ അല്പം കൂടെ നന്നായി ഒരുങ്ങിവരാമായിരുന്നു

ഒരാളിനു മാത്രം കഷ്ടിച്ച് കയറിപ്പോകാവുന്ന ഇരുമ്പ്ഗോവണിയില്‍ ഗീതച്ചിറ്റ കാറ്റുപോലെ കയറി മുകളിലെത്തിയപ്പോള്‍ ഞാന്‍ ആദ്യത്തെ പടി കയറിത്തുടങ്ങുന്നതേയുള്ളു.
എന്തൊരു സ്പീഡ്!

ഗണപതിയുടെ ചിത്രം പതിച്ച പഴയ കതകില്‍ മുട്ടിയപ്പോള്‍ ഒരു മിനിറ്റ് കഴിഞ്ഞാണ് തുറന്നത്.
പുറത്തേയ്ക്കെത്തിനോക്കിയ മുഖം ഒരു നോക്ക് കണ്ടു
അവളുടെ അഴകാര്‍ന്ന മുഖം .
എന്റെ ഹൃദയം സന്തോഷം കൊണ്ട് പിടച്ചു.
അത് ഒരു നിമിഷം പല ഭാവനകളും നെയ്ത് പരിസരം മറന്നുപോയി

“ഠേ”
പടക്കം പൊട്ടുന്നപോലെ ഒരു ശബ്ദം എന്നെ ഭാവനാലോകത്തുനിന്ന് തിരിച്ചുകൊണ്ടുവന്നു.
ഞാന്‍ ഞെട്ടി മുകളിലേയ്ക്ക് നോക്കിയപ്പോള്‍ പൂക്കുല പോലെ വിറച്ച് തുള്ളുന്ന ചിറ്റയേയും കവിള്‍ പൊത്തിപ്പിടിച്ച് നിലത്തേയ്ക്കിരിക്കുന്ന അവളെയുമാണ് കണ്ടത്.
അവളുടെ കവിളില്‍ വിരല്‍പ്പാടുകള്‍ ചുവന്ന് തിണര്‍ത്ത് കിടക്കുന്നതും  കണ്ണുകളില്‍ നിന്ന്  വലിയ നീര്‍മണിത്തുള്ളി ചിതറിവീഴുന്നതും കണ്ട് സ്തബ്ധനായി നില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളു

രൌദ്രഭാവം പൂണ്ട് ഒരു വാക്കും പറയാതെ ചിറ്റ താഴേയ്ക്കിറങ്ങി. അവിശ്വസനീയമായ വേഗത്തില്‍ നടന്ന് വഴിയിലേയ്ക്കിറങ്ങുകയും ചെയ്തു.
ഞാന്‍ എന്തുചെയ്യണമെന്നറിയാതെ ഒരു പൊട്ടനെപ്പോലെ ഒരു മിനിറ്റ് അവിടെത്തന്നെ നിന്നുപോയി
അവള്‍ എഴുന്നേറ്റ് കവിള്‍ തടവിക്കൊണ്ട് എന്നെ നോക്കി.
എന്തെങ്കിലും പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു
കണ്ണ് തുടച്ചുകൊണ്ട് അവള്‍ അകത്തുകടന്ന് വാതിലടയ്ക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത് ആ കണ്ണുകളില്‍ നിന്നടര്‍ന്ന് വീണ വലിയ കണ്ണീര്‍ത്തുള്ളികളെക്കുറിച്ചായിരുന്നു.

ഞാന്‍ ഓടി വഴിയിലേയ്ക്ക് വന്നു. ഗീതച്ചിറ്റ നടപ്പ് തുടരുകയായിരുന്നു. ഞാന്‍ ഓടിയെത്തി ചിറ്റയുടെ അരികില്‍ നടന്നു
എനിക്കെന്തൊക്കെയോ ചോദ്യങ്ങളുണ്ട്
പക്ഷെ ഭയമായിരുന്നു
വീട്ടിലെത്തുവോളം ഞങ്ങള്‍ നിശ്ശബ്ദരായി നടന്നു

എത്തിയപാടെ ചിറ്റ മുറിയില്‍ കടന്ന് കട്ടിലിലേയ്ക്ക് വീണു
മുള ചീന്തുന്നപോലെ കരച്ചില്‍ കേട്ടു
ഇപ്പോള്‍ എന്താണ് പറയേണ്ടുന്നതെന്നോ ചോദിക്കേണ്ടുന്നതെന്നോ ഒന്നും അറിയില്ല
ഇങ്ങനെയുള്ള സാഹചര്യങ്ങളോന്നും അനുഭവിച്ച് പരിചയവുമില്ല

ഉച്ചയ്ക്ക് ഊണ് വിളമ്പി ഞങ്ങള്‍ കഴിക്കാനിരിക്കുമ്പോഴാണ്  ചിറ്റ ആ രഹസ്യം പറഞ്ഞത്.
അവളുടെ പേര് ലക്ഷ്മിയമ്മാളെന്നാണ്.
നഴ്സ് ആണ്.
പാലക്കാട്ടെങ്ങോ ഉള്ള ഒരു പട്ടത്തിപ്പെണ്ണാണവള്‍.
പട്ടത്തിപ്പെണ്ണ് നഴ്സ് ആയിരിക്കുന്നത് ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്
കൊച്ചച്ഛനും ആ പെണ്ണും തമ്മില്‍ അടുപ്പമാണെന്നും അത് വളരെ അടുത്തുപോയൊരു ബന്ധമാണെന്നുമൊക്കെ പറഞ്ഞപ്പോള്‍ ചിറ്റ മന:പൂര്‍വം എന്റെ മുഖത്തേയ്ക്ക് നോക്കാതിരിക്കുന്നത് ഞാന്‍ കണ്ടു

ചിറ്റ കരയുന്നത് എന്റെ അമ്മ കരയുന്നപോലെയാണെനിക്ക് തോന്നിയത്.
എന്തുചെയ്യാനാവും?
പിറ്റേന്ന് ജോലി കഴിഞ്ഞ് വരുമ്പോള്‍ ഞാന്‍ അവളുടെ ഫ്ലാറ്റില്‍ പോയി
കതക് തുറന്ന് വന്നത് അവള്‍ തന്നെയായിരുന്നു
എനിക്ക് ദേഷ്യം വന്നിട്ട് ആകെ വിറയ്ക്കുന്നുണ്ടായിരുന്നു.
“അറുവാണിച്ചീ, ഇനി നിന്നെ ഇവിടെയെങ്ങാനും കണ്ടാല്‍ ഞാന്‍ ആളിനെ വച്ച് നിന്നെ കൊല്ലും”

എങ്ങനെയാണത്രയും ധൈര്യം വന്നതെന്നറിയില്ല
അങ്ങനത്തെ കഠിനവാക്കുകള്‍ ഇതുവരെ ജീവിതത്തില്‍ ആരോടും പറഞ്ഞിട്ടുമില്ല
ഞാന്‍ തിരിഞ്ഞുനോക്കാതെ ഇറങ്ങി
ഇതെപ്പറ്റി ആരോടുമൊന്നും പറഞ്ഞതുമില്ല

കൃത്യം ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ സൌദി അറേബ്യയില്‍ ജോലി ശരിയായി ഞാന്‍ ബോംബെ വിട്ടു
ഇന്റര്‍വ്യൂ, ടെസ്റ്റ്, മെഡിക്കല്‍ എല്ലാം നേരത്തെ തന്നെ കഴിഞ്ഞതായിരുന്നു.
സൌദിയിലെ രണ്ടുവര്‍ഷക്കാലം തങ്കപ്പന്‍ വലിയച്ഛന്‍ അയച്ച രണ്ടുമൂന്ന് കത്തുകളല്ലാതെ ബോംബെ വിശേഷങ്ങളൊന്നുമറിയാറില്ല

രണ്ടു വര്‍ഷം കഴിഞ്ഞ് ആദ്യ അവധി.
അന്ന് ഗള്‍ഫില്‍ നിന്ന് കേരളത്തിലേയ്ക്ക് വിമാനസര്‍വീസ് ഒന്നുമില്ല
ബോംബെ തന്നെ ശരണം

രണ്ടു വീട്ടിലേയ്ക്കും എല്ലാവര്‍ക്കും തുണിയും സാധനങ്ങളുമൊക്കെ ഉണ്ടായിരുന്നു
രാത്രി തങ്ങിയത് ഗീതച്ചിറ്റയുടെ ഫ്ലാറ്റില്‍ തന്നെ
രാഘവന്‍ കൊച്ചച്ഛന്‍ ജോലി കഴിഞ്ഞ് വന്നയുടനെ എന്നെ അത്യാവശ്യമായി പുറത്തേയ്ക്ക്  വിളിച്ചു.
ബസ് സ്റ്റാന്‍ഡിലേക്ക് ചെന്ന് അവിടെ വെയിറ്റ് നോക്കുന്ന മെഷിന്‍ ഇരിക്കുന്നിടത്തേയ്ക്ക് നടന്നു
മെഷിനില്‍ ഒരു രൂപ നാണയമിട്ടു.

“നീയ് ഒന്ന് കേറിനില്‍ക്ക്..”

പിന്നെ കൊച്ചച്ഛനും നാണയത്തുട്ടിട്ട് കയറി
ഞാന്‍ എഴുപത് കിലോ, കൊച്ചച്ഛന്‍ എഴുപത്തിമൂന്ന് കിലോ
ആ മുഖത്ത് ഒരു ആശ്വാസഭാവം, ഒരു വിജയീഭാവം
ഞങ്ങള്‍ തിരിച്ച് ഫ്ലാറ്റിലേയ്ക്ക് പോന്നു. അടുത്ത ദിവസത്തെ ജയന്തിജനതയ്ക്ക് ഞാന്‍ കേരളത്തിലേയ്ക്ക് പുറപ്പെട്ടു.

തിരിച്ച് സൌദിയിലെത്തിയിട്ടുള്ള എട്ടുവര്‍ഷങ്ങള്‍ ബോംബെയിലെ വിവരങ്ങള്‍ അറിഞ്ഞത് വലിയച്ഛന്റെ മകള്‍ രേണു വല്ലപ്പോഴും എഴുതുന്ന കത്തുകളിലൂടെയായിരുന്നു
അങ്ങനെയാണ് ഗീതച്ചിറ്റയുടെ കാന്‍സര്‍ രോഗബാധയറിഞ്ഞതും കേരളത്തിലേയ്ക്ക്  നേരിട്ട് ഫ്ലൈറ്റ് ഉണ്ടായിട്ടും ബോംബെയില്‍ ഇറങ്ങി ചിറ്റയെ ഒരു നോക്ക് കാണണമെന്ന് തീരുമാനിച്ചു.
തൊലിയും അസ്ഥിയും മാത്രമായൊരു രൂപം

ഞാന്‍ ഒന്നും ചോദിച്ചതുമില്ല, ചിറ്റ ഒന്നും പറഞ്ഞതുമില്ല. ഞങ്ങളുടെ കണ്ണുകളില്‍ നിന്ന് ചുടുകണ്ണീര്‍ മാത്രം ധാരയിട്ടൊഴുകി.

അകത്തുനിന്ന് ഓരോ അഞ്ചുമിനിട്ടിലും “ഹേ റാം” കേള്‍ക്കുന്നുണ്ടായിരുന്നു

“നീയ് എപ്പോ എത്തീ.....?”
“രാവിലെ എത്തി കൊച്ചച്ഛാ”
“ങ്ഹൂം......”

ഞാന്‍ അവിടെ നിന്ന് ഇറങ്ങി വലിയച്ഛന്റെ ഫ്ലാറ്റിലേയ്ക്ക് നടന്നു. വൈകിട്ട്  ഫ്ലൈറ്റില്‍ കേരളത്തിലേയ്ക്കും.
ചിറ്റ പിന്നെ ഒരു മാസം മാത്രമേ ജീവിച്ചിരുന്നുള്ളു.
സൌദിയിലേയ്ക്കുള്ള മടക്കയാത്രയ്ക്ക് ഒരാഴ്ച്ച മുമ്പായിരുന്നു എല്ലാവര്‍ക്കും വേദനയ്ക്കുപരി ആശ്വാസം പകര്‍ന്ന ആ മരണം.
ചിറ്റ എന്തു ദുരിതജീവിതമാണ് ജീവിച്ചതെന്നോര്‍ത്ത്  പലരാത്രികളിലും ഉറങ്ങാതെ കിടന്നിട്ടുണ്ട്. സ്വന്തം ഭര്‍ത്താവിന് അന്യസ്ത്രീ പങ്കുകാരിയാകുന്നത് ഏതെങ്കിലും ഒരു പെണ്ണിന് സഹിക്കാനാകുമോ? 

പിന്നെ ഏഴ് വര്‍ഷങ്ങള്‍ മാത്രമേ സൌദിയില്‍ നിന്നുള്ളു. തിരിച്ച് നാട്ടിലെത്തി ചെറിയ ഒരു കടയുമിട്ട് വലിയ അല്ലലില്ലാതെ കഴിയുകയാണിപ്പോള്‍. എട്ടു വര്‍ഷമായി

ബോംബെ കണക് ഷന്‍ രേണുവിന്റെ ഫോണില്‍ മാത്രം ഒതുങ്ങിയ 15 വര്‍ഷങ്ങള്‍. കൊച്ചച്ഛനെപ്പറ്റി പറയാറുമില്ല, ചോദിക്കാറുമില്ല.
ആറുമാസം മുമ്പാണ് രേണു ആദ്യമായി രാഘവന്‍ കൊച്ചച്ഛനെപ്പറ്റി എന്തെങ്കിലും പറയുന്നത്

“ഏട്ടാ, കഷ്ടമാണവിടത്തെ കാര്യം. ഷുഗര്‍ കൂടി ഒരു കാല് മുറിച്ചു. ഇപ്പോ കിഡ്നിയ്ക്കും കുഴപ്പാണത്രെ”
“ഉണ്ണിയും ശ്രുതിയുമോ?”
“ഉണ്ണി അമേരിക്കേലാ. ശ്രുതി ഒരു ഗുജറാത്തിയെ പ്രേമിച്ച് കെട്ടി ബാംഗളൂരെങ്ങാണ്ടോ മറ്റോ ആണ്”
“അപ്പോ ആരാടീ കൊച്ചച്ഛന്റെ കാര്യൊക്കെ നോക്കണത് ?”
“രാവിലേം വയ്യിട്ടും ഓരോ മണിക്കൂര്‍ വന്ന് പോവണ ഒരുത്തിയൊണ്ടത്രെ. നാളെ ഒന്ന് പോവാന്ന് വച്ചു. വന്നിട്ട് വിശേഷം പറയാം ഏട്ടാ”

താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍............

ഇന്നലെ കടയില്‍ ഉച്ചവിശ്രമത്തിനായി ഷട്ടര്‍ ഇട്ട സമയത്താണ് രേണുവിന്റെ ഫോണ്‍
“ഏട്ടാ......”
“എന്താടീ?”
“ഏട്ടനൊരു കാര്യം കേള്‍ക്കണോ? കൊച്ചച്ഛന്റെ കല്യാണം കഴിഞ്ഞു”
“നീയെന്താ തമാശ പറയുന്നോ?”
“ഇല്ലേട്ടാ, ഇന്നലെ ലതച്ചേച്ചിയാ പറഞ്ഞെ..........”

“തിങ്കളാഴ്ച്ച ലക്ഷ്മിയമ്മാള്‍ വന്നു, അടുത്തുള്ള മുരുകന്‍ കോവിലില്‍ പൂജിച്ച് കൊണ്ടുവന്ന ഒരു മഞ്ഞച്ചരട് കൊച്ചച്ഛനെക്കൊണ്ട് കഴുത്തില്‍ കെട്ടിച്ചത്രെ. ലതച്ചേച്ചിയേം വേണുച്ചേട്ടനേം വിളിച്ചാരുന്നു. വേറാരുമില്ല”

“അപ്പോള്‍.....”
എന്നെ പാതിയില്‍ നിര്‍ത്തി രേണു പറഞ്ഞു
“ഏട്ടാ വീട്ടുകാര്‍ എത്ര നിര്‍ബന്ധിച്ചിട്ടും ലക്ഷ്മിയമ്മാള്‍  കല്യാണം കഴിക്കാതെ  വാശിപിടിച്ച് നില്‍ക്കുവാരുന്നു. ഈ  ഇരുപത്തിമൂന്ന് വര്‍ഷം അവര് കൊച്ചച്ഛനുവേണ്ടി കാത്തിരിക്കുവാരുന്നു. എന്നിട്ടിപ്പോ കൊച്ചച്ഛനെ ആര്‍ക്കും വേണ്ടാതായ സമയത്ത് തേടിവന്നു.....”

രേണു പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നു. ഞാന്‍ ഒന്നും കേട്ടില്ല

എന്റെ മനസ്സ് ലക്ഷ്മിയമ്മാളുടെ കാല്‍ക്കല്‍ ഉരുകിവീഴുകയായിരുന്നു.
സാഷ്ടാംഗം പ്രണമിക്കുകയായിരുന്നു.

 *****************************************************************

ഇതിലെ കഥാപാത്രങ്ങള്‍ എവിടെയൊക്കെയോ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മനുഷ്യരാണ്. കഥ പറയുന്നവന്‍ ഞാന്‍ ആണെങ്കിലും ഇത് എന്റെ അനുഭവമല്ല

*1.   NOCIL - National Organics and Chemical Industries Limited